അറബിക്കടലില്‍ കപ്പല്‍ റാഞ്ചിയ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ നേരിട്ട് നാവിക സേന; ചരക്ക് കപ്പലില്‍ 15 ഇന്ത്യന്‍ ജീവനക്കാർ:- കപ്പലിന് ചുറ്റും പറന്ന് നിരീക്ഷിച്ച് നാവിക സേനയുടെ വിമാനം...

അറബിക്കടലില്‍ കപ്പല്‍ റാഞ്ചിയവരെ നേരിട്ട് നാവിക സേന. ലൈബീരിയന്‍ പതാക ഘടിപ്പിച്ച കപ്പലാണ് റാഞ്ചിയത്. 15 ഇന്ത്യന്‍ ജീവനക്കാരാണ് ചരക്ക് കപ്പലില്‍ ഉണ്ടായിരുന്നത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഇന്ത്യന്‍ നാവികസേന ഐഎന്‍എസ് ചെന്നൈ ഉടന്‍ യുദ്ധക്കപ്പലിനടുത്തേയ്ക്ക് എത്തും. നാവിക സേനയുടെ വിമാനം കപ്പലിന് ചുറ്റും പറന്ന് നിരീക്ഷിക്കുകയാണ്. എം.വി ലില നുര്‍ഫോക് എന്ന കപ്പലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം റാഞ്ചിയത്. ഇന്ത്യന്‍ നാവികസേന ഈ കപ്പല്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
സൊമാലിയന്‍ തീരത്തുവെച്ചാണ് കപ്പല്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായത്. റാഞ്ചല്‍ വിവരം പുറത്ത് വന്നതോടെ നടപടികളുമായി ഇന്ത്യന്‍ നാവികസേന രംഗത്ത് എത്തുകയായിരുന്നു. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരാണ് കപ്പല്‍ റാഞ്ചിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് വിവരം നാവിക സേനയ്ക്ക് ലഭിച്ചത്. കപ്പലിലെ ജീവനക്കാരുമായി ആശയ വിനിമയം നടത്തിയിട്ടുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആയുധങ്ങളുമായെത്തിയ ആറോളം വരുന്ന സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ചേര്‍ന്നാണ് കപ്പല്‍ റാഞ്ചിയതെന്നാണ് വിവരം.
യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സിന് റാഞ്ചല്‍ സംബന്ധിച്ച് കപ്പല്‍ അധികൃതര്‍ വിവരം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ നാവികസേന വിമാനം കപ്പലിന് മുകളിലൂടെ പറക്കുകയും, കപ്പല്‍ ജീവനക്കാരുമായി സമ്പര്‍ക്കം സ്ഥാപിക്കുകയും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തതായി നാവികസേന മേധാവികള്‍ അറിയിച്ചു. 'പ്രദേശത്തെ മറ്റ് ഏജന്‍സികളുമായി ഏകോപിപ്പിച്ച് മൊത്തത്തിലുള്ള സ്ഥിതി ഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
അന്താരാഷ്ട്ര പങ്കാളികളുമായും സൗഹൃദപരമായ വിദേശ രാജ്യങ്ങളുമായും ചേര്‍ന്ന് മേഖലയിലെ വ്യാപാര കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യന്‍ നാവികസേന പ്രതിജ്ഞാബദ്ധമാണ്, നാവികസേന പ്രസ്താവനയില്‍ പറഞ്ഞു.
അമേരിക്കന്‍ നാവികസേനയുടെ കണക്ക് പ്രകാരം, നവംബര്‍ മുതല്‍ ചെങ്കടല്‍ പ്രദേശത്ത് ഏകദേശം രണ്ട് ഡസനോളം വ്യാപാര കപ്പലുകള്‍ ആക്രമിക്കപ്പെട്ടു.
ഈ ആക്രമണങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ നാവിക സേന ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും വിന്യാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നാവിക സേനയുടെ വിമാനങ്ങളും പ്രദേശത്ത് തുടര്‍ച്ചയായി നിരീക്ഷണം നടത്തുന്നുണ്ട്. ഇതോടൊപ്പം യുദ്ധക്കപ്പലുകളില്‍ വിന്യസിച്ചിരിക്കുന്ന മറൈന്‍ കമാന്‍ഡോകളും ഗള്‍ഫ് ഒഫ് ഏദന് സമീപം കപ്പലുകള്‍ നിര്‍ത്തി പരിശോധനകളും നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha























