വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിൽ പങ്കെടുക്കാനായി യുഎഇ പ്രസിഡന്റ് ഇന്ന് ഇന്ത്യയിൽ, നരേന്ദ്ര മോദിക്കൊപ്പം മൂന്ന് കിലോമീറ്റർ ദൂരം റോഡ് ഷോ, നിരവധി വിവിഐപികള്‍ എത്തുന്നതിനാല്‍ സുരക്ഷ കര്‍ശനമാക്കി....

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ന് ഇന്ത്യയിലെത്തും. വൈകിട്ട് അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാനെ സ്വീകരിക്കും. തുടർന്ന് ഇരുവരും ചേർന്ന് മൂന്ന് കിലോമീറ്റർ ദൂരം റോഡ് ഷോയായി നീങ്ങും. ഗുജറാത്തിലേക്ക് വൻകിട നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന പത്താമത് വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ ഉയരങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് വൈബ്രന്റ് ഗുജറാത്ത് .നാളെയാണ് സമ്മിറ്റ് നടക്കുക. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ യുഎഇ വാണിജ്യ സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദിയും ഗൾഫ് രാഷ്‌ട്രത്തിൽ നിന്നുള്ള മുഴുവൻ പ്രതിനിധി സംഘവും പങ്കെടുക്കും. നാല് ദിവസമായി നടക്കാനിരിക്കുന്ന ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുക്കാന്‍ നിരവധി വിവിഐപികള്‍ എത്തുന്നതിനാല്‍ റോഡ്‌ഷോയിലടക്കം സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
ഇന്ന് റോഡ്‌ഷോ നടക്കുന്നതിനാല്‍ എയര്‍പോര്‍ട്ട് മുതല്‍ ഇന്ദിരാ ബ്രിഡ്ജ് വരെയുള്ള റോഡ് വഴിയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മൂന്ന് ദിവസം സംസ്ഥാനത്തുള്ള പ്രധാനമന്ത്രി വിവിധ രാജ്യ തലവൻമാരുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.
പുനരുപയോഗ ഊർജം, ഫുഡ് പാർക്കുകളുടെ നിർമാണം, ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്ന ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ എന്നീ മേഖലകളിലെ ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുമെന്നും സൂചനയുണ്ട്. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഭാഗമായി യുഎഇ-ഇന്ത്യ ബിസിനസ് ഉച്ചകോടിയും ആസൂത്രണം ചെയ്തിട്ടുണ്ട്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ വാർഷിക ഉഭയകക്ഷി എണ്ണ ഇതര വ്യാപാരം 100 ബില്യൺ യുഎസ് ഡോളറായും സേവന വ്യാപാരം 15 ബില്യൺ യുഎസ് ഡോളറായും ത്വരിതഗതിയിലുള്ള വളർച്ച കൈവരിക്കുന്നതിനുള്ള ദിശയിൽ ഇരു രാജ്യങ്ങളും ചുവടുവെപ്പ് നടത്തും.
https://www.facebook.com/Malayalivartha























