ഓഖി ദുരന്തം: സഹായ ഹസ്തമായി കേരളത്തിന് 133 കോടി കേന്ദ്രത്തിൽ നിന്ന്

ഓഖി ദുരന്തത്തില്‍ കേരളത്തിന് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ 133 കോടിരൂപ അടിയന്തരസഹായമാനുവദിച്ചു. 422 കോടി രൂപയായിരുന്നു കേരളം അടിയന്തര ധനസഹായമായി ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്രത്തോട് 7,340 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. ഓഖിദുരന്തം നേരിട്ട് വിലയിരുത്തുന്നതിനായി കേന്ദ്രത്തില്‍ നിന്നുള്ള ആറംഗ സംഘം കേരളത്തിലെത്തി സന്ദര്‍ശനം നടത്തുകയാണ്. ഡിസംബര്‍ 26 നാണ് കേന്ദ്രആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലികിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയത്. ആദ്യ ദിനം പൂന്തുറ മേഖലയില്‍ സന്ദര്‍ശനം നടത്തിയ സംഘം രണ്ടാം ദിനം വിഴിഞ്ഞം, അടിമലത്തുറ മേഖലകള്‍ സന്ദര്‍ശിക്കും.
ഡിസംബര്‍ 19 ന് ദുരിതബാധിതമേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിലും സംസ്ഥാനം പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു . എന്നാൽ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന മറുപടിയാണ് പ്രധാനമന്ത്രിയില്‍ നിന്നും ലഭിച്ചത്. അതേസമയം, ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി.
https://www.facebook.com/Malayalivartha























