പാക്കിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്

ചാരവൃത്തി കുറ്റം ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ അമ്മയും ഭാര്യയുമായി കാണാന്‍ അനുവദിച്ചതിനെ പാകിസ്ഥാന്‍ ഗൂഢലക്ഷ്യത്തിനായി ഉപയോഗിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. വിഷയം സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി. കുല്‍ഭൂഷണിന്റെ കാര്യത്തില്‍ പാകിസ്ഥാന്‍ മുന്‍ധാരണകള്‍ ലംഘിക്കുകയായിരുന്നു.
ജാദവിന്റെ വിചാരണ പോലും സുതാര്യമായല്ല നടത്തിയത്. അതിന് പിന്നാലെ അദ്ദേഹത്തിന്റെ അമ്മയേയും ഭാര്യയേയും വസ്ത്രമഴിച്ച് പരിശോധിക്കുകയും ചെയ്തുവെന്നും സുഷമ പറഞ്ഞു. ഇതിലൂടെ പാകിസ്ഥാന്‍ കുല്‍ഭൂഷണിന്റെ കുടുംബത്തെ അപമാനിക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെ വസ്ത്രം അഴിച്ചു മാറ്റിയത് ഇന്ത്യയെ അറിയിച്ചില്ല.
യാതൊരു മനുഷ്യത്വവും കുല്‍ഭൂഷണിന്റെ കുടുംബത്തോട് പാക്കിസ്ഥാന്‍ കാട്ടിയില്ല. സാരി മാത്രം ശീലിച്ച അമ്മയ്ക്ക് പാകിസ്ഥാന്‍ മാറാന്‍ നല്‍കിയത് സല്‍വാറും കമ്മീസുമാണ്. ഇവര്‍ ധരിച്ചിരുന്ന മംഗല്യസൂത്രവും പൊട്ടുകളും അധികൃതര്‍ എടുത്തുമാറ്റി. വിധവകളെ പോലെയാണ് രണ്ടു സ്ത്രീകളെയും കുല്‍ഭൂഷന്റെ മുന്നില്‍ എത്തിച്ചത്. ഇത് കുടുംബത്തില്‍ എന്തോ സംഭവിച്ചതായി കുല്‍ഭൂഷനെ ആകുലപ്പെടുത്തി. അദ്ദേഹം അക്കാര്യം ആരായുകയും ചെയ്തു.
ഇന്ത്യയുടെ ആവശ്യം മറികടന്ന് മാധ്യമപ്രവര്‍ത്തകരെ അടുത്തുവരാന്‍ അനുവദിക്കുകയും ചില വാക്കുകള്‍ കൊണ്ട് അമ്മയേയും ഭാര്യയേയും അപമാനിക്കാനും അനുവദിച്ചു. ഇതിനായി കാര്‍ നിര്‍ത്തി ല്‍കിയെന്നും സുഷമ രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.
കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരുപ്പ് ഉപയോഗിച്ച് ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. ചെരുപ്പില്‍ ലോഹവസ്തു ഉണ്ടെങ്കില്‍ മുന്‍പ് കണ്ടെത്തുമായിരുന്നു. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ഇല്ലാതെയാണ് കൂടിക്കാഴ്ച തുടങ്ങിയത്. മാതൃഭാഷയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. അമ്മ മറാത്തിയില്‍ സംസാരിച്ചപ്പോള്‍ ഇന്റര്‍കോം ഓഫ് ചെയ്തുവെന്നും സുഷമ വ്യക്തമാക്കി.
ഇന്ത്യയുടെ പ്രതിഷേധം പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ സുഷമ കൂടിക്കാഴ്ച വ്യാജ പ്രചാരണത്തിന് പാക്കിസ്ഥാന്‍ ആയുധമാക്കിയെന്നും കുറ്റപ്പെടുത്തി. സുഷമയുടെ പ്രസ്താവനയോട് യോജിക്കുന്നതായി പ്രതിപക്ഷവും അറിയിച്ചു.
https://www.facebook.com/Malayalivartha























