ദേശീയ പൗരത്വ രജിസ്റ്റര്‍ അസം സര്‍ക്കാര്‍ നാളെ പുറത്തിറക്കും

അസം സര്‍ക്കാര്‍ തയ്യാറാക്കിയ സംസ്ഥാനത്തെ പൗരന്മാരുടെ കരട് പട്ടിക ഞായറാഴ്ച പുറത്തിറക്കും. സംഘര്‍ഷമുണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് 45,000 സുരക്ഷസൈനികരെ സംസ്ഥാനത്ത് വിന്യസിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ പട്ടാളവും നിലയുറപ്പിച്ചിട്ടുണ്ട്.
ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നാളെ പുറത്തിറക്കുന്ന സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസിനെയും സുരക്ഷസൈനികരെയും നിയോഗിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഇപ്പോള്‍ അസമില്‍ കഴിയുന്ന കുറെ പേര്‍ കരട് രജിസ്റ്ററില്‍നിന്ന് പുറത്താവുമെന്നാണ് സൂചന.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ കഴിഞ്ഞയാഴ്ച രണ്ടു ദിവസം അസമില്‍ ക്യാമ്പ് ചെയ്ത് പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട നടപടികളും സുരക്ഷ സംവിധാനവും വിലയിരുത്തിയതായി ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
അസമില്‍ പൗരന്മാരുടെ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടി 2005ല്‍ തുടങ്ങിയതാണ്. ബംഗ്ലാദേശില്‍നിന്ന് 20ാം നൂറ്റാണ്ടിന്റെ ആദ്യപാദം മുതല്‍ ഇവിടേക്ക് വലിയ തോതില്‍ കുടിയേറ്റം നടന്നുവെന്നാണ് കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ വിലയിരുത്തല്‍. എന്‍.ആര്‍.സിയുള്ള ഏക സംസ്ഥാനമാണ് അസം. 1951ലാണ് ഇതു തയാറാക്കിയത്. അന്ന് 80 ലക്ഷമായിരുന്നു ജനസംഖ്യ. ഇപ്പോഴത്തെ പൗരത്വ രജിസ്റ്റര്‍ നടപടികള്‍ നിരീക്ഷിച്ച സുപ്രീംകോടതി ഡിസംബര്‍ 31ന് പ്രസിദ്ധീകരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
രണ്ടു കോടിയിലേറെ പൗരന്മാരുടെ രേഖകള്‍ പരിശോധിച്ചതില്‍ 38 ലക്ഷത്തോളം പേരുടെ രേഖകള്‍ സംശയാസ്പദ ഗണത്തിലാണ്. 3.28 കോടി അപേക്ഷകളില്‍ 29 ലക്ഷം പേരെ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായി. ഗ്രാമപഞ്ചായത്തുകള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുകളാണ് ഇവര്‍ ഹാജരാക്കിയത്. എന്നാല്‍, ഇത്തരം രേഖകള്‍ അസാധുവാണെന്ന് ഗുവാഹതി ഹൈകോടതി വ്യക്തമാക്കി.
തുടര്‍ന്ന് സുപ്രീംകോടതി ഈ വിധി ദുര്‍ബലപ്പെടുത്തുകയും രേഖകള്‍ സൂക്ഷ്മപരിശോധന നടത്തി തീരുമാനമെടുക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























