റഷ്യന്‍ സൈനീക കേന്ദ്രം തവിടുപൊടി; അതിര്‍ത്തി കടന്ന് യുക്രൈന്റെ മാരക അടി; ഇടുത്തീയായി ആ വാര്‍ത്ത

റഷ്യയിലെ സൈനിക കേന്ദ്രത്തിനു നേരെ യുക്രെയ്ന്‍ മിസൈല്‍ ആക്രമണം. പടിഞ്ഞാറന്‍ റഷ്യയിലെ അതിര്‍ത്തി നഗരമായ ബെല്‍ഗോറോഡിലെ ക്രാസ്‌നി ഒക്ത്യാബറിലെ സൈനിക കേന്ദ്രത്തിനു നേരെയാണ് മിസൈല്‍ ആക്രമണം. യുക്രെയ്‌നിലെ പ്രധാന നഗരമായ ഹര്‍കീവില്‍ നിന്ന് 40 മൈല്‍ അകലെയാണ് ഈ പ്രദേശം. യുക്രെയ്ന്‍ റഷ്യ അതിര്‍ത്തിയില്‍ നിന്ന് 12 മൈല്‍ മാത്രം അകലെയും. ആയുധ സംഭരണത്തിനായി താത്ക്കാലിമായി തീര്‍ത്ത റഷ്യന്‍ സൈനിക ക്യാംപില്‍ യുക്രെയ്!ന്‍ മിസൈല്‍ പതിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസ് ആണ് വാര്‍ത്ത നല്‍കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.
എന്നാല്‍ യുക്രെയ്ന്‍ പ്രതിരോധ സേന ഔദ്യോഗികമായി പ്രതികരിക്കാന്‍ വിസമ്മതിച്ചു. റഷ്യയിലെ സൈനിക കേന്ദ്രത്തിനു നേരെ യുക്രെയ്ന്‍ നടത്തുന്ന ആദ്യത്തെ ആക്രമണമാണ് ഇത്. മിസൈല്‍ ആക്രമണം ബെല്‍ഗ്രേഡ് ഗവര്‍ണര്‍ വ്യാസെസ്ലാവ് ഗ്ലാഡ്‌കോവ് സ്ഥിരീകരിച്ചു. ആളപായം ഇല്ലെന്നും അദ്ദേഹം അറിയിച്ചു. 4 റഷ്യന്‍ സൈനികര്‍ക്ക് പരുക്കേറ്റതായി ടാസ് റിപ്പോര്‍ട്ട് ചെയ്തു. ബെല്‍ഗ്രേഡിലെ പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമം മിസൈല്‍ ആക്രമണത്തിന്റെതെന്നു കരുതുന്ന വിഡിയോ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ആഴ്ച ഈ പ്രദേശത്ത് യുക്രെയ്!ന്‍ ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റതായും ടാസ് റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ മൈക്കോളൈവില്‍ റഷ്യ നടത്തിയ ആക്രമണം പാളിപ്പോയ വാര്‍ത്തകളും പുറത്തുവരികയാണ്.. യുക്രെയിനില്‍ റഷ്യയുടെ കടന്നുകയറ്റം രണ്ടാം മാസം ആകുമ്പോഴാണ് റഷ്യയുടെ പല പദ്ധതികളും അമ്പേ പരാജയപ്പെടുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. മൈക്കോളൈവിലെ പ്രാദേശിക ഗവര്‍ണറുടെ ഓഫീസിലേക്ക് മിസൈല്‍ അയച്ച റഷ്യന്‍ ആക്രമണവും ലക്ഷ്യം കാണാതെ പരാജയപ്പെട്ടു. ഗവര്‍ണറെ കൊല്ലാനായിരുന്നു പദ്ധതി എങ്കിലും വൈകി ഉണര്‍ന്നതിനാല്‍ ഗവര്‍ണര്‍ വിറ്റാലി കിം രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഗവര്‍ണറുടെ കെട്ടിടത്തില്‍ പതിച്ച മിസൈല്‍ ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
നഗരം പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് മൈക്കോളൈവിലെ ഗവര്‍ണറുടെ ഓഫീസ് ആക്രമിക്കപ്പെട്ടത്. കെട്ടിടത്തിന്റെ പകുതിയോളം ആക്രമണത്തില്‍ തകര്‍ന്നു. കുറച്ച് ദിവസങ്ങളായി മൈക്കോളൈവിനെ നിയന്ത്രണത്തിലാക്കുവാനുള്ള റഷ്യന്‍ ശ്രമങ്ങള്‍ പരാജയപ്പെടുകയാണ്. നഗരത്തിന്റെ പ്രതിരോധം ഉറപ്പിക്കുന്നതിന്റെ മുഖ്യ ചുമതലക്കാരന്‍ കൂടിയാണ് ഗവര്‍ണര്‍ വിറ്റാലി കിം. അതിനാലാണ് ഗവര്‍ണറെ റഷ്യ ഉന്നം വച്ചത്. മിസൈലാക്രമണത്താല്‍ ഇപ്പോള്‍ കെട്ടിടത്തിന് നടുവിലായി വലിയ വിള്ളല്‍ വീണിരിക്കുകയാണ്.
അതേസമയം യുദ്ധം ഇപ്പോഴൊന്നും അവസാനിക്കുന്ന ലക്ഷണമില്ല. ഇന്ന് റഷ്യയുടെ യുദ്ധം നിര്‍ത്തല്‍ പ്രസ്ഥാവനയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി രംഗത്തെത്തിയത് 'യുക്രെയ്‌നിലെ ആളുകള്‍ മഠയന്‍മാരല്ല. അധിനിവേശം 34 ദിവസങ്ങള്‍ പിന്നിടുമ്പോള്‍, അനന്തര ഫലത്തെ മാത്രമേ വിശ്വസിക്കാനാകൂ എന്നു ഞങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു' ഇതായിരുന്നു യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ മറുപടി.
ചില പ്രദേശങ്ങളിലെ സൈനിക നീക്കം വെട്ടിച്ചുരുക്കുന്നതു മറ്റു സ്ഥലങ്ങളിലേക്കു കൂടുതല്‍ സേനയെ എത്തിക്കാനാണെന്നും തെറ്റിദ്ധാരണ പരത്താന്‍ കൂടി ലക്ഷ്യമിട്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. തോല്‍വി ഉറപ്പായ മേഖലകളില്‍നിന്നു മാത്രമാണു റഷ്യ പിന്മാറുന്നതെന്നാണു മറ്റു ചില നിരീക്ഷകരുടെ വാദം. യുക്രെയ്‌നിലെ മറ്റു പ്രദേശങ്ങളിലെ റഷ്യന്‍ നീക്കം ശ്രദ്ധയോടെ വീക്ഷിക്കണമെന്നു പെന്റഗന്‍ അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























