ഇടനെഞ്ച് കലങ്ങുമ്പോഴും... പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ഇന്ന് തീരുമാനമാകും; ഇമ്രാന്‍ഖാന്റെ പടിയിറങ്ങലില്‍ ആര്‍ക്കും വേദനയില്ല; അവസാന നിമിഷം വരെ പോരാടാനുറച്ച് പഴയ ക്രിക്കറ്റ് ക്യാപ്റ്റന്‍

ഒരുകാലത്ത് പാകിസ്ഥാന്റെ എല്ലാമെല്ലാമായിരുന്നു ഇമ്രാന്‍ഖാന്‍. ഇന്ത്യയിലും നിരവധി ആരാധകരാണ് ഇമ്രാന്‍ഖാനുള്ളത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ നിന്നും ഇമ്രാന്‍ഖാന് പോകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം എന്നാലും അവസാന നിമിഷം വരെ പിടിച്ച് നില്‍ക്കാനുളള ശ്രമത്തിലാണ്. ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ഇന്നു പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടത്തും.
ഇമ്രാന്‍ഖാനെ സംബന്ധിച്ച് ഇന്ന് ഏറെ നിര്‍ണായകമാണ്. ഭൂരിപക്ഷം നഷ്ടമായ നിലയിലാണെങ്കിലും അവിശ്വാസത്തെ നേരിടുമെന്ന നിലപാടാണ് ഇമ്രാന്‍ഖാന്‍ സ്വീകരിച്ചിട്ടുള്ളത്. അവസാന പന്തുവരെ കളിക്കും. 342 അംഗ ദേശീയ അസംബ്ലിയില്‍ ഖാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫിന് 155 അംഗങ്ങളാണുള്ളത്. അവിശ്വാസം വിജയിക്കാന്‍ 172 പേരുടെ പിന്തുണ വേണം. 2 ഘടകകക്ഷികള്‍ സര്‍ക്കാര്‍ വിട്ടതോടെ പ്രതിപക്ഷസഖ്യം 175 പേരുടെ പിന്തുണ അവകാശപ്പെടുന്നു. പിടിഐയിലെ 24 വിമത എംപിമാരെ ഉള്‍പ്പെടുത്താതെയാണിത്.
ഇമ്രാന്‍ഖാന്റെ പതനം ആസന്നമായതോടെ പുതിയ പ്രധാനമന്ത്രിയെപ്പറ്റി ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. അവിശ്വാസം പരാജയപ്പെട്ടാലും വിമതശല്യം മൂലം സര്‍ക്കാരിനു പ്രവര്‍ത്തിക്കാനാവില്ലെന്നും ഇടക്കാല തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമെന്നുമാണ് ഇമ്രാന്‍ സൂചന നല്‍കിയിട്ടുള്ളത്. പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎല്‍–എന്‍) മേധാവി ഷഹബാസ് ഷരീഫിനെയാണ് പ്രതിപക്ഷസഖ്യം പ്രധാനമന്ത്രി സ്ഥാനത്തേക്കു തീരുമാനിച്ചിട്ടുള്ളത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനും പഞ്ചാബ് പ്രവിശ്യ മുന്‍മുഖ്യമന്ത്രിയുമാണ്.
വലി ആരോപണ പ്രത്യാരോപണങ്ങളാണ് പാകിസ്ഥാനില്‍ നടക്കുന്നത്. പാക്കിസ്ഥാനെതിരെ അമേരിക്ക ഗൂഢാലോചന നടത്തിയെന്ന ഇമ്രാന്റെ ആരോപണം നിഷേധിച്ച് കരസേനാമേധാവി രംഗത്തെത്തിയതു സൈന്യവും സര്‍ക്കാരും തമ്മിലുള്ള ഭിന്നത പുറത്തുകൊണ്ടുവന്നു. യുഎസുമായി മികച്ച ബന്ധമാണുള്ളതെന്നും മറ്റ് ഉഭയകക്ഷി ബന്ധങ്ങളുടെ പേരില്‍ അമേരിക്കയെ തള്ളേണ്ട ആവശ്യമില്ലെന്നും ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ വ്യക്തമാക്കി.
അതേസമയം പാക് ജനറല്‍ അസംബ്‌ളിയില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് ഇന്നു തന്നെ നടന്നേക്കുമെന്ന സൂചനയ്ക്കിടെ ഇമ്രാനെ പൂര്‍ണമായും കൈവിട്ട സൈന്യം അമേരിക്കയുമായും മറ്റ് പാശ്ചാത്യ ശക്തികളുമായും അടുപ്പം പ്രഖ്യാപിച്ചു. ഇതിന്റെ വ്യക്തമായ സൂചനയാണ് ഇന്നലെ ഇസ്ലാമബാദ് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ നടത്തിയ പ്രസംഗം.
അമേരിക്കയെയും ബ്രിട്ടനെയും യൂറോപ്യന്‍ യൂണിയനെയും ചൊടിപ്പിച്ച ഇമ്രാന്‍ ഖാന്റെ വിദേശനയം തിരുത്തുമെന്നാണ് ബജ്‌വ സൂചിപ്പിച്ചത്. അമേരിക്കയെ തണുപ്പിക്കാന്‍ യുക്രെയിനിലെ റഷ്യന്‍ ആക്രമണത്തെ ബജ്‌വ വിമര്‍ശിച്ചു. അതേസമയം, ദേശീയ അസംബ്ലിയില്‍ ഭൂരിപക്ഷം ഉറപ്പാക്കിയ പ്രതിപക്ഷം, ഇമ്രാനെ പുറത്താക്കാമെന്ന ആത്മവിശ്വാസത്തിലാണ്. അവിശ്വാസ വോട്ടെടുപ്പില്‍ ഇമ്രാന്‍ പരാജയപ്പെടുന്നതോടെ പാകിസ്ഥാന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരു തുടക്കമാവും. ഇന്ന് പാര്‍ലമെന്റിന് മുന്നില്‍ ഒരു ലക്ഷം അനുയായികളുടെ പ്രകടനത്തിന് ആഹ്വാനം നല്‍കിയിരിക്കയാണ് ഇമ്രാന്‍.
പ്രതിപക്ഷം വിദേശ ശക്തികള്‍ക്കായി തന്നെ ബലിയാടാക്കിയെന്ന് വരുത്താനാണ് ശ്രമം. അവിശ്വാസ വോട്ടെടുപ്പില്‍ പുറത്തായാലും ഭരണഘടനയുടെ 94ാം വകുപ്പ് പ്രകാരം, പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും വരെ തുടരാന്‍ പ്രസിഡന്റിന് ആവശ്യപ്പെടാം. പുതിയ നേതാവിനെ എത്ര നാളുകള്‍ക്കുള്ളില്‍ തിരഞ്ഞെടുക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല. ഈ കാലയളവില്‍ ഇമ്രാന് പ്രധാനമന്ത്രിയായി തുടരാമെന്ന് പാക് ആഭ്യന്തര മന്ത്രി ഷെയ്ക്ക് റഷീദ് പറയുന്നു. റഷ്യ യുക്രെയിനെ ആക്രമിച്ച ദിവസം ഇമ്രാന്‍ മോസ്‌കോയില്‍ പ്രസിഡന്റ് പുട്ടിനുമായി ചര്‍ച്ച നടത്തിയത് പാശ്ചാത്യ ശക്തികളെ പ്രകോപിപ്പിച്ചിരുന്നു.
റഷ്യാവിരുദ്ധ പ്രസ്താവന ഇറക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍മാര്‍ അയച്ച കത്തിനെയും ഇമ്രാന്‍ പരസ്യമായി വിമര്‍ശിച്ചു. തന്നെ പുറത്താക്കാനുള്ള ഗൂഢാലോചനയില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന ഇമ്രാന്റെ പരസ്യമായ ആരോപണവും അമേരിക്കയെ അരിശം കൊള്ളിച്ചു. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റശേഷം രാഷ്ട്ര നേതാക്കളെ വിളിച്ച കൂട്ടത്തില്‍ ഇമ്രാനെ വിളിച്ചിരുന്നില്ല. ഇതെല്ലാം ഇമ്രാന്റെ പതനമായി കാണുന്നു.
https://www.facebook.com/Malayalivartha























