ശ്രീലങ്കയിൽ പ്രതിസന്ധി കനക്കുന്നു; ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നതിന്‍റെ ഭാഗമായി പ്രഖ്യാപിച്ച കർഫ്യൂ തിങ്കളാഴ്ച വരെ നീട്ടി, സമൂഹമാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി അധികൃതർ, കടുത്ത നിയന്ത്രണങ്ങള്‍ കൂടി നിലവില്‍ വന്നതോടെ ഏവരിലും കനത്ത ആശങ്ക
സാമ്പത്തികപ്രതിസന്ധിയാൽ ദുരിതത്തിൽ വലയുന്ന ശ്രീലങ്കയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾ കനക്കുകയാണ്. പ്രസിഡന്റ് ഗോതാബയ രാജപക്സെ രാജിവെക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ചരാത്രി അദ്ദേഹത്തിന്റെ ഔദ്യോഗികവസതിക്കു പുറത്തു പ്രതിഷേധിച്ചവരിൽ 54 പേരെ പോലീസ് അറസ്റ്റുചെയ്യുകയുണ്ടായി. ഇത്തരത്തിൽ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നതിന്‍റെ ഭാഗമായി ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ കൂടി നിലവില്‍ വന്നതോടെ കനത്ത ആശങ്ക നിഴലിക്കുകയാണ്.
ഇപ്പോഴിതാ ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ കർഫ്യൂ തിങ്കളാഴ്ച വരെ നീട്ടിയിരിക്കുകയാണ്. ശനിയാഴ്ച വൈകിട്ട് ആറ് മണി മുതൽ തിങ്കളാഴ്ച പുലർച്ചെ ആറ് മണി വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ശ്രീലങ്കയിൽ സമൂഹമാധ്യമങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഭക്ഷ്യക്ഷാമത്തിന് കാരണമായ സാമ്പത്തിക പ്രതിസന്ധിയെ മോശമായി കൈകാര്യം ചെയ്തതിന് സർക്കാരിനെതിരെ കടുത്ത വിമർശനമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നുകൊണ്ടിരിക്കുന്നത്.
രാജ്യവ്യാപകമായി തന്നെ 'അറബ് വസന്ത'ത്തിന്റെ മാതൃകയിൽ സമരം നടത്താൻ സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്യുകയുണ്ടായിരുന്നു. കലാപാഹ്വാനം ഉണ്ടാകുന്നത് തടയുന്നതിന് വേണ്ടിയാണ് ട്വിറ്ററും, ഫേസ്ബുക്കും അടക്കമുള്ള സമൂഹമാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ തന്നെ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രചാരണം നടത്തിയ സമൂഹമാധ്യമ ഗ്രൂപ്പുകളുടെ അഡ്മിനായ അനുരുദ്ധ ബണ്ടാരയെ പൊലീസ് പിടികൂടി. മകനെ പോലീസ് ബലംപ്രയോഗിച്ച് കൊണ്ടുപോയതായും ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും ഇയാളുടെ പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയുന്നതാണ്. ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസിഡന്‍റ് ഗൊട്ടബയ രജപക്സെയുടെ ഉത്തരവില്‍ പറയുന്നത്. പ്രസിഡന്‍റിന്‍റെ വസതിക്ക് മുന്നിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറിയിരുന്നു.
അതേസമയം ശ്രീലങ്കയുടെ ദുരിതം പരിഹരിക്കാൻ വായ്പ അനുവദിക്കുന്ന കാര്യത്തിൽ ഐ എം എഫിന്‍റെ ചർച്ചകൾ ഈ ആഴ്ച തന്നെ ആരംഭിക്കും. കടക്കെണിയിലായ ലങ്കയ്ക്ക് വിദേശസഹായം ഇല്ലാതെ ഒരടിപോലും മുന്നോട്ടു നീങ്ങാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കൊളംബോയിലെ മിരിഹിനയിലെ വീടിനുപുറത്തു കൂടിയ ആയിരക്കണക്കിനു പ്രക്ഷോഭകർ ‘ഗോത വീട്ടിൽപ്പോകൂ’ എന്നു മുദ്രാവാക്യം മുഴക്കിക്കൊണ്ട് രംഗത്ത് എത്തിയത്. വീടിന്റെ കവാടത്തിൽ നിർത്തിയിട്ടിരുന്ന രണ്ടു സേനാ ബസുകൾക്കുനേരെ കല്ലെറിയുകയും ഒരെണ്ണത്തിനു തീവെക്കുകയും ചെയ്തു. പ്രതിഷേധിച്ചവരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കുകയുണ്ടായി. പ്രക്ഷോഭകരിൽ ഒരാൾക്കും അഞ്ചുപോലീസുകാർക്കും പരിക്കേറ്റെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതോടൊപ്പം തന്നെ സംഘടിതതീവ്രവാദികളാണ് വ്യാഴാഴ്ച രാത്രിയിലെ പ്രക്ഷോഭത്തിനുപിന്നിലെന്ന് പ്രസിഡന്റിന്റെ ഓഫീസ് ആരോപിക്കുകയുണ്ടായി. എന്നാൽ, തീവ്രവാദശക്തികളുടെ പ്രവൃത്തിയല്ല, സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര ചൂണ്ടിക്കാണിച്ചു. സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഗോതാബയയുടെ സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സെ മിരിഹിനയിലെ വീട്ടിലെത്തി അദ്ദേഹത്തെ കാണുകയുണ്ടായി. ഭരണാധികാരികളെ പുറത്താക്കാനായി വിവിധ അറബ് രാജ്യങ്ങളിൽനടന്ന ‘അറബ് വസന്ത’ പ്രക്ഷോഭങ്ങളുടെ മാതൃകയിൽ ഞായറാഴ്ച ശ്രീലങ്കയിൽ പ്രക്ഷോഭങ്ങൾ ഒരുങ്ങുന്നെന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha






















