ശ്രീലങ്കയില്‍ വീണ്ടും പുലികളുടെ മുന്നേറ്റം.... അതിഭയാനകമായ സാമ്പത്തിക തകര്‍ച്ചയും ആരാജകത്വവും കൊണ്ട് തകര്‍ന്നു തരിപ്പണമായ ശ്രീലങ്കയില്‍ എല്‍ടിടിഇ തമിഴ് പുലികള്‍ വീണ്ടും ശക്തി പ്രാപിക്കുമെന്ന് വിദേശമാധ്യമങ്ങളുടെ സൂചന....

അതിഭയാനകമായ സാമ്പത്തിക തകര്‍ച്ചയും ആരാജകത്വവും കൊണ്ട് തകര്‍ന്നു തരിപ്പണമായ ശ്രീലങ്കയില്‍ എല്‍ടിടിഇ തമിഴ് പുലികള്‍ വീണ്ടും ശക്തി പ്രാപിക്കുമെന്ന് വിദേശമാധ്യമങ്ങള്‍ സൂചന നല്‍കുന്നു.
പുലികളുടെ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരനെ കൊലപ്പെടുത്തിയതോടെ ശ്രീലങ്കയില്‍ അടിച്ചമര്‍ത്തപ്പെട്ട തമിഴ് പുലികളുടെ പുതിയ തലമുറ സ്വാതന്ത്ര്യത്തിനായി വൈകാതെ മുറവിളി കൂട്ടാനുള്ള സാധ്യത ചെറുതല്ല. ഡീസലും പെട്രോളും മണ്ണെണ്ണയും മാത്രമല്ല അവശ്യസാധങ്ങള്‍ കിട്ടാനില്ലാതെ ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നു.
പുലി പ്രഭാകരന്റെ നേതൃത്വത്തിലുള്ള തമിഴ് എല്‍ടിടിഇ പോരാളികളെ പൂര്‍ണമായും അടിച്ചമര്‍ത്തിയ സര്‍ക്കാര്‍ ശ്രീലങ്കയില്‍ ഇനി എത്ര നാള്‍ എന്നു വ്യക്തമല്ല. ശ്രീലങ്കന്‍ ദ്വീപില്‍ നിലനില്‍ക്കുന്ന കുടുംബാധിപത്യത്തെ ശ്രീലങ്കയിലെ തമിഴര്‍ മാത്രമല്ല സിംഹളരും ബുദ്ധമതക്കാരും മുസ്ലീം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളും ഒന്നുപോലെ വെറുക്കുകയാണ്.
നിലവിലെ സാഹചര്യത്തില്‍ ശ്രീലങ്കയിലെ തമിഴ് മുന്നോക്ക മേഖലകളില്‍ പഴയ എല്‍ടിടിഇ ആഭിമുഖ്യമുള്ള യുവജനങ്ങള്‍ ഭരണകൂടത്തിനെതിരെ വീണ്ടും ആയുധമെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ശ്രീലങ്കയയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്കു കുടിയേറിയ തമിഴരുടെ തലമുറകള്‍ ഇന്നത്തെ ശ്രീലങ്കയുടെ പോക്കില്‍ അങ്ങേയറ്റം ആശങ്കയിലുമാണ്.
പട്ടിണിയില്‍ പൊറുതി മുട്ടിയതോടെ ആയിരക്കണക്കിന് തമിഴര്‍ തമിഴ് നാട്ടിലേക്ക് പലായനം ചെയ്യാന്‍ കാത്തിരിക്കുകയും ചെയ്യുന്നു. ശ്രീലങ്കന്‍ പട്ടാളം 2009ല്‍ വേലുപ്പിള്ള പ്രഭാകരനെ കൊലപ്പെടുത്തിയതോടെ എല്‍ടിഇയെ ലങ്കന്‍ ദ്വീപില്‍ ഉന്‍മൂലം ചെയ്തായാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
പ്രഭാകരനു പിന്നാലെ പ്രഭാകരന്റെ മകനെയും പട്ടാളം അതിദാരുണമായി കൊലചെയ്തിരുന്നു. രണ്ടു വര്‍ഷത്തെ കോവിഡിനു പിന്നാലെ രാജ്യം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയില്‍ ഏറ്റവും ദുരിതപ്പെടുന്ന വിഭാഗമാണ് ലങ്കയിലെ തമിഴ് വംശജര്‍. കടലില്‍ മീന്‍പിടിച്ചും ടൂറിസം മേഖലയിലും ഉപജീവനം നടത്തിപ്പോന്ന ലക്ഷക്കണക്കിനായ തമിഴ് സമൂഹമാണ് ഇന്ന് അതിജീവനത്തിനായി പോരാടുന്നത്.
ഭക്ഷണത്തിന് റേഷന്‍ ഏര്‍പ്പെടുത്തിയെങ്കിലും റേഷന്‍ സാധനങ്ങള്‍ തമിഴ് വിഭാഗത്തിന് കാര്യമായി ലഭിക്കുന്നില്ല. മണ്ണെണ്ണയും ഡീസലുമില്ലാത്തതിനാല്‍ മത്സ്യബന്ധനത്തിന് പോകാനും കഴിയുന്നില്ല. മാത്രമല്ല പത്ത് മണിക്കൂറോളം രാജ്യത്ത് പവര്‍ കട്ടുമൂലം ജീവിതംനിശ്ചലമായിരിക്കുന്നു. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം കാലിയായതോടെ സാമ്പത്തിക നിലയും തകര്‍ന്നു തരിപ്പണമായിരിക്കുന്നു.
കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മോശമാകാന്‍ തുടങ്ങി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രീലങ്കന്‍ സര്‍കാര്‍ എടുക്കുന്ന തെറ്റായ തീരുമാനങ്ങള്‍ അതിന് കാരണമായി. രാജ്യത്തിന്റെ വിദേശ കറന്‍സിയുടെ മൂന്നാമത്തെ വലിയ സ്രോതസാണ് ടൂറിസം. ആവര്‍ത്തിച്ചുള്ള ലോക് ഡൗണ്‍ വിനോദസഞ്ചാരത്തെ തകര്‍ക്കുകയും പ്രാദേശിക വ്യാപാര പ്രവര്‍ത്തനങ്ങളെ മോശമായി ബാധിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം ഏതാണ്ട് ശൂന്യമായി.
രാജപക്സെ സര്‍ക്കാരിന്റെ ഭരണതലത്തിലെ വീഴ്ചകള്‍ക്കെതിരെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും കടുത്ത പ്രതിഷേധത്തിലാണ്.
ശ്രീലങ്ക കാര്‍ഷികരംഗത്ത് വളരെ പുരോഗമിച്ച രാജ്യമല്ല, പക്ഷേ അരിയും തേയിലയും റബറും കൃഷി ചെയ്തിരുന്നതിനാല്‍ ധാരാളം വിദേശനാണ്യം ലഭിച്ചിരുന്നു. ജൈവകൃഷി കാരണം നാട്ടിലെ മുഴുവന്‍ കൃഷിയും നശിച്ചു. ഈ മേഖലയില്‍ ജോലി ചെയ്തിരുന്ന തമിഴ് തൊഴിലാളികള്‍ കടുത്ത പട്ടിണിയെ നേരിടുകയാണ്.
ഇന്‍ഡ്യയും ബംഗ്ലാദേശും ചൈനയും നിലവില്‍ ശ്രീലങ്കയെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ശ്രീലങ്കപ്രതിസന്ധികളില്‍ നിന്ന് കരകയറില്ല. ഈ നിലയിലാണ് തമിഴ് സമൂഹം സ്വതന്ത്ര തമിഴ് ഭരണമേഖലയ്ക്കായി വീണ്ടും മുറവിളി കൂട്ടുന്നത്.
https://www.facebook.com/Malayalivartha






















