കൈകെട്ടാൻ നിർദ്ദേശം പിന്നീട് തുരുതുരാ വെടി! ഭ്രാന്തനെപ്പോലെ പുടിൻ ചെയ്ത് കൂട്ടിയത്..
ഒരു മാസത്തോളം നീണ്ട അധിനിവേശത്തിനും പിന്മാറ്റത്തിനുമിടയിലാണു റഷ്യ കൂട്ടക്കുരുതി നടത്തിയതെന്നു യുക്രെയ്ൻ ആരോപിക്കുന്നതിന് പിന്നാലെ വളരെ വേദനയുള്ള പല വാർത്തകളും പുറത്തുവരികയാണ്. ഹൃദയ ഭേദകമായ വീഡിയോകളാണ് യുക്രൈൻ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്.
തലയ്ക്കു വെടിയേറ്റ് വഴിയരികിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ. മിക്ക മൃതദേഹങ്ങളുടെയും കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയിൽ. ക്ലോസ് റേഞ്ചിൽനിന്നാണ് വെടിയുതിർത്തതെന്ന് ഉറപ്പിക്കാവുന്ന തെളിവുകൾ വേറെയും. റഷ്യൻ സൈന്യം യുക്രെയ്ൻ പിടിക്കാനുള്ള ശ്രമത്തിൽ ചെയ്തുകൂട്ടിയ നീചമായ യുദ്ധക്കുറ്റങ്ങളുടെ ദൃശ്യങ്ങൾ യുക്രെയ്ൻ പുറത്തുവിട്ടതോടെ കടുത്ത പ്രതിഷേധവുമായി ലോക രാജ്യങ്ങൾ രംഗത്ത്.
യുക്രെയ്ൻ തലസ്ഥാനമായ കീവ് പിടിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട് റഷ്യൻ സൈന്യം പിൻമാറിയതോടെയാണ് നഗരത്തിലും സമീപ പ്രദേശങ്ങളിലുംനിന്നുള്ള അതിക്രൂരമായ യുദ്ധദൃശ്യങ്ങൾ യുക്രെയ്ൻ പുറത്തുവിട്ടത്. ഇതിനു പുറമേ, പിൻമാറുന്ന സ്ഥലങ്ങളിൽ റഷ്യൻ സൈന്യം കുഴിബോംബുകൾ വിതറിയെന്ന വെളിപ്പെടുത്തലും കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്.
യുദ്ധകാലത്തെ സ്വാഭാവിക ധാരണകളെല്ലാം കാറ്റിൽപറത്തി നിഷ്ഠൂരമായ ക്രൂരതകളാണ് റഷ്യൻ സൈന്യം യുക്രെയ്നിലെ സാധാരണക്കാരോടു പോലും ചെയ്തതെന്നാണ് ആക്ഷേപം. കീവിൽ മാത്രം നൂറുകണക്കിന് സാധാരണക്കാരെ റഷ്യൻ സൈന്യം കൊലപ്പെടുത്തിയതായി യുക്രെയ്ൻ ആരോപിക്കുന്നു. കീവിനു സമീപമുളള ബുച്ച നഗരത്തിൽ കൈകാലുകള്‍ ബന്ധിച്ച് ക്ലോസ് റേഞ്ചില്‍ വെടിയേറ്റ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് റഷ്യ യുദ്ധക്കുറ്റം ചെയ്തെന്ന് യുക്രെയ്ന്‍ ആരോപിച്ചത്.
യുദ്ധമുഖത്തുള്ള മാധ്യമപ്രവർത്തകർ അവിടെ കണ്ട ഹൃദയഭേദകമായ കാഴ്ചകളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച മാത്രം മൂന്ന് മൃതദേഹങ്ങൾ തെരുവിൽ കിടക്കുന്നത് കണ്ടതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ ലേഖകർ വെളിപ്പെടുത്തി. അതിൽ ഒരു മൃതദേഹത്തിന്റെ കൈകൾ പിന്നിലേക്ക് കെട്ടിയ നിലയിലായിരുന്നു.
സാധാരണ വേഷം ധരിച്ച പുരുഷൻമാരുടേതായിരുന്നു മൃതദേഹങ്ങൾ. ശിരസ്സിൽ വെടിയേറ്റാണ് മൂവരും കൊല്ലപ്പെട്ടതെന്ന് വ്യക്തം. ശരീരത്തിൽ മറ്റു മുറിവുകൾ കാണാനില്ല. മൃതദേഹങ്ങൾ പരിശോധിച്ചപ്പോൾ ക്ലോസ് റേഞ്ചിൽനിന്നാണ് ഇവർക്കു വെടിയേറ്റതെന്ന് വ്യക്തമായെന്നും റോയിട്ടേഴ്സ് ലേഖകൻ സാക്ഷ്യപ്പെടുത്തുന്നു.
മൃതദേഹത്തിന്റെ കൈകൾ വെളുത്ത തുണികൊണ്ടാണ് കൂട്ടിക്കെട്ടിയിരിക്കുന്നത്. റഷ്യൻ സൈന്യം ബുച്ചയിലുണ്ടായിരുന്ന സമയത്ത് പ്രദേശവാസികളെ തിരിച്ചറിയാൻ അവരോട് കയ്യിൽ വെള്ളത്തുണി കെട്ടാൻ നിർദ്ദേശിച്ചിരുന്നു. ബുച്ചയിൽ വെള്ളത്തുണി കെട്ടി നടക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ കണ്ടതായും ലേഖകൻ വെളിപ്പെടുത്തി.കൊല്ലപ്പെട്ട ഒൻപതു പേരുടെ മൃതശരീരങ്ങൾ അസോഷ്യേറ്റഡ് പ്രസ് മാധ്യമസംഘം കണ്ടെത്തി.
കൈകൾ കെട്ടിവച്ച നിലയിലാണ് ബുച്ച കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ ശരീരങ്ങൾ കിടന്നതെന്നും ഇവരിൽ പലരും പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്നും കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നെന്നും വെളിപ്പെടുത്തലുകളുണ്ട്.
റഷ്യൻ സൈന്യം ബുച്ചയിലെത്തിയ സമയത്ത് പുരുഷൻമാരെ താമസസ്ഥലങ്ങളിൽനിന്ന് കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോയതായി പ്രദേശ വാസികൾ ആരോപിച്ചു. ഇവിടെ ഒട്ടേറെ സ്ത്രീകൾക്ക് ഭർത്താക്കൻമാരെ നഷ്ടമായി. റഷ്യൻ സൈന്യം ബന്ദിയാക്കി കൊണ്ടുപോയ ഭർത്താക്കൻമാരെ പിന്നീട് വഴിയരികിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയതായി ഒട്ടേറെ സ്ത്രീകളാണ് റോയിട്ടേഴ്സ് സംഘത്തോടു വെളിപ്പെടുത്തിയത്.
ഭർത്താവിന്റെ മൃതദേഹം കണ്ടെത്തുമ്പോൾ ഇടംകണ്ണു തുളച്ചാണ് വെടിയേറ്റതെന്ന് ഒരു സ്ത്രീ പറഞ്ഞു.ഭർത്താവിനൊപ്പം റഷ്യൻ സൈന്യം ബന്ദിയാക്കി കൊണ്ടുപോയ തന്നെ നാലു ദിവസം തടങ്കലിൽവച്ച ശേഷമാണ് മോചിപ്പിച്ചതെന്ന് ടെത്യാന എന്ന യുവതി വെളിപ്പെടുത്തി. അവിടെവച്ച് കാണാതായ ഭർത്താവിനെ പിന്നീട് താമസസ്ഥലത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ബുചയിൽ റഷ്യൻ സായുധസേനയെ കുറിച്ച് യുക്രെയിൻ ' മനഃപൂർവം തെറ്റായ വിവരങ്ങൾ" പ്രചരിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കാൻ തീരുമാനിച്ചതായി റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി തലവൻ അലക്സാണ്ടർ ബാസ്ട്രൈകിൻ പറഞ്ഞു.
അതേ സമയം, ബുചയിൽ സിവിലിയൻമാർ തെരുവിൽ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാജമാണെന്നും റഷ്യയെ കുറ്റപ്പെടുത്തുന്നതിന് യു.എസാണ് ഇതിന്റെ പിന്നിലെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.ബുചയിലെ ജനങ്ങളോട് കാട്ടിയ കൊടുംക്രൂരതയ്ക്ക് റഷ്യയ്ക്കെതിരെ യുദ്ധക്കുറ്റത്തിന് വിചാരണ നടത്തണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ബൈഡൻ വീണ്ടും ' യുദ്ധക്കുറ്റവാളി" എന്ന് വിശേഷിപ്പിച്ചു.
https://www.facebook.com/Malayalivartha






















