പിണറായി വിഡ്ഢികളുടെ സ്വര്‍ഗത്തില്‍; ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയില്‍ പോകുന്ന കേരളം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍
ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയില്‍ പോകുന്ന കേരളം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരള സര്‍ക്കാര്‍ നടപടിയെ രൂക്ഷ ഭാഷയിൽ വിമര്‍ശിക്കുകയാണ് ബിജെപി. മുസ്ലിം വോട്ടുബാങ്കിനെ അപ്പാടെ മുന്നണിയിലെത്തിക്കാന്‍ തെരുവില്‍ കാണിക്കുന്ന അഭ്യാസങ്ങളൊന്നും പോരാത്തതുകൊണ്ടാണോ നികുതിപ്പണമെടുത്ത് ദുര്‍വ്യയം ചെയ്യുന്ന ഈ വിലകുറഞ്ഞ നടപടിയെന്നും സുരേന്ദ്രന്‍ ഫേസ്ബുക് കുറിപ്പിൽ ചോദിക്കുന്നു.
കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;
ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയില്‍ പോകുന്ന പിണറായി വിജയന്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ നിയമസഭയില്‍ പാസ്സാക്കിയ പ്രമേയത്തിന് പോലും ഒരു വിലയുമില്ലെന്ന് അത് പാസ്സാക്കാന്‍ കൂട്ടുനിന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. നിയമസഭാസമ്മേളനത്തിനും ചെലവായി ലക്ഷങ്ങള്‍. കേരളസര്‍ക്കാരിന് നിയമത്തിന്റെ ബാലപാഠമറിയുന്ന ഒരു ഉപദേശകന്‍ പോലുമില്ലേ? മുസ്ളീം വോട്ടുബാങ്കിനെ അപ്പാടെ മുന്നണിയിലെത്തിക്കാന്‍ തെരുവില്‍ കാണിക്കുന്ന അഭ്യാസങ്ങളൊന്നും പോരാത്തതുകൊണ്ടാണോ നികുതിപ്പണമെടുത്ത് ദുര്‍വ്യയം ചെയ്യുന്ന ഈ വിലകുറഞ്ഞ നടപടി? ഇത്തരം വങ്കത്തരങ്ങള്‍ക്ക് ജനങ്ങളുടെ പണം ചെലവഴിക്കുന്നതിനുപകരം പാര്‍ട്ടി ഫണ്ടില്‍നിന്ന് പണമെടുത്ത് ചെലവഴിക്കുകയാണ് വേണ്ടത് എന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
പൗരത്വ നിയമ ഭേദഗതി വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സൂട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കോടതിയില്‍ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയവും കേരള നിയമസഭ പാസാക്കിയിരുന്നു. പൗരത്വ നിയമഭേദഗതികകെതിരെ വന്‍ വിമര്‍ശനമാണ് തുടക്കം മുതല്‍ കേരള സര്‍ക്കാര്‍ ഉന്നയിച്ചിരുന്നത്. ഭരണഘടനയുടെ 132-ാം അനുച്ഛേദ പ്രകാരമുള്ള സൂട്ട് ഹര്‍ജിയാണ് കേരളം സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്നത്. പിബി യോഗത്തിനായി കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ നിയമ വിദഗ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതിന് ശേഷമാണ് സൂട്ട് ഹര്‍ജി ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്.
ജനുവരി 23ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സുപ്രീം കോടതിയിലെ സംസ്ഥാനത്തിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി പ്രകാശ് മുഖേനെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഭരണഘടനനയുടെ 14-ാം അനുച്ഛേദപ്രകാരമുള്ള തുല്യതയുടെ ലംഘനമാണ് പാര്‍ലമെന്റ് പാസാക്കിയ നിയമമെന്ന് കേരളത്തിന്റെ ഹര്‍ജിയില്‍ പറയുന്നു. മുസ്ലീം ജനവിഭാഗങ്ങളോട് ഒരു വിവേചനം നിയമത്തിലൂടെ ഉണ്ടാകുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
തിങ്കളാഴ്ചയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി രജിസ്ട്രിയില്‍ ഫയല്‍ ചെയ്തത്. തുടര്‍ന്ന് അന്ന് വൈകിട്ടോടെ സാങ്കേതിക പിഴവുകള്‍ നീക്കി ഹര്‍ജിക്ക് നമ്പര്‍ നല്‍കിയ കാര്യം സുപ്രീംകോടതി രജിസ്ട്രി സ്ഥിരീകരിച്ചു. വ്യക്തികള്‍, സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഏതാണ്ട് 60 ഹര്‍ജികളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha