വടശ്ശേരിക്കരയിൽ മത്സ്യമാംസ ശാലകള്‍ അടച്ചിടണം; തിരുവാഭരണഘോഷയാത്ര കടന്ന് പോകുന്നത് പരിഗണിച്ച് വടശ്ശേരിക്കരയിൽ മത്സ്യമാംസ വ്യാപാരം നിർത്തിവയ്ക്കണമെന്ന പഞ്ചായത്തിന്റെ നിർദ്ദേശത്തിൽ തദ്ദേശഭരണമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി
തിരുവാഭരണഘോഷയാത്ര കടന്ന് പോകുന്നത് പരിഗണിച്ച് വടശ്ശേരിക്കരയിൽ മത്സ്യമാംസ വ്യാപാരം നിർത്തിവയ്ക്കണമെന്ന പഞ്ചായത്തിന്റെ നിർദ്ദേശത്തിൽ തദ്ദേശഭരണമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി.
പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് സോഷ്യൽ മീഡിയയിൽ ചർച്ചയായ സാഹചര്യത്തിലാണ് തദ്ദേശഭരണമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയത്. തിരുവാഭരണഘോഷയാത്ര കടന്നു പോകുന്നതിനാൽ പഞ്ചായത്തിലുള്ള മീൻ- ഇറച്ചിക്കടകൾ-കോഴിക്കടകൾ എന്നിവയുടെ പ്രവർത്തനം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇന്നലെയും ഇന്നുമാണ് കച്ചവടത്തിന് നിരോധനം. കളക്ടറേറ്റിൽ യോഗം ചേർന്നാണ് മത്സ്യവും മാംസവും നിരോധിക്കാൻ തീരുമാനം എടുത്തതെന്നാണ് പ്രസിഡന്റ് ഷാജി മാനാപ്പള്ളി പറയുന്നത്. അയ്യപ്പസേവാസംഘത്തിന്റെ അഭ്യർഥന മാനിച്ചാണ് തീരുമാനമെന്നും മുൻപും ഇത്തരം നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
പഞ്ചായത്തിൻറെ നടപടിയെ എതിർത്തും അനുകൂലിച്ചും വലിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. അതിന് പിന്നാലെയാണ് തദ്ദേശഭരണമന്ത്രി എസി മൊയ്തീന്‍റെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടത്. വർഷങ്ങൾക്ക് മുമ്പ് ഘോഷയാത്രക്കിടെ തീർത്ഥാടകർ കുളിക്കുമ്പോള്‍ നദിയിൽ അറവു മാലിന്യങ്ങളും അവശിഷ്ടങ്ങളും പൊന്തിയ സംഭവം നടന്നിരുന്നു. അന്നു മുതലാണ് എല്ലാ വര്‍ഷവും ഇത്തരത്തിലൊരു നിർദ്ദേശം നൽകുന്നതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. ഘോഷയാത്ര കടന്ന് പോയതിന് പിന്നാലെ കടകളെല്ലാം തുറക്കാറാണ് പതിവെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാലപ്പള്ളിയും സെക്രട്ടറി ജ്യോതിയും വിശദീകരിക്കുന്നു. അനാവശ്യവിവാദമെന്ന പഞ്ചായത്തിന്‍റെ വിശദീകരണത്തിനൊപ്പമാണ് നിലവിൽ സര്‍ക്കാരും.
https://www.facebook.com/Malayalivartha