കളിയിക്കാവിളയിൽ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് സംഘടനയുടെ സാന്നിധ്യം അറിയിക്കാൻ; നിരോധിത തീവ്രവാദ സംഘടനയായ അല്‍-ഉമ്മക്ക് കേരളത്തിലും വേരുകൾ ; ഏഴോളം ജില്ലകളില്‍ ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളും ;പ്രതികൾനിരോധിത സംഘടനയായ തമിഴ് നാട് നാഷണൽ ലീഗിലെ അംഗങ്ങൾ
കളിയിക്കവിളയിൽ എ എസ ഐ യെ കൊലപ്പെടുത്തിയ പ്രതികൾ ഉൾപ്പെടുന്ന നിരോധിത തീവ്രവാദ സംഘടനയായ അല്‍-ഉമ്മക്ക് കേരളത്തില്‍ ശക്തമായ അടിവേരുകള്‍ ഉള്ളതായി സംസ്ഥാന ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. ഇവർക്ക് കേരളത്തിലെ ഏഴോളം ജില്ലകളില്‍ ശക്തമായ സംഘടനാ സംവിധാനം ഉള്ളതായും ഈ സ്ഥലങ്ങളില്‍ ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നതായുമാണ് ഇന്റലിജന്‍സ് റിപ്പോർട്ട് . പോലീസോ പുറമേയുള്ളവരോ കടക്കാന്‍ ഭയക്കുന്ന പോക്കറ്റുകളിലാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
നാട്ടില്‍ പ്രവാസികളായോ, ചെറുകിട കച്ചവടക്കാരോ, റിയല്‍ എസ്റ്റേറ്റുകാരോ ആയി അറിയപ്പെടുന്ന അല്‍-ഉമ്മ തീവ്രവാദികള്‍ അടുത്ത ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ അറിയാത്തവിധം അങ്ങേയറ്റം രഹസ്യമായാണ് പരിശീലന കേന്ദങ്ങളില്‍ എത്തുക. കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ വധിച്ചകേസിലെ പ്രതികളായ ഷെമീമിനെയും തൗഫീക്കിനെയും ഒളിവില്‍ താമസിപ്പിച്ച വിതുര സ്വദേശി സെയ്ദലി നാട്ടില്‍ അറിയപ്പെട്ടിരുന്നത് പ്രവാസിയായാണ്.
കുറ്റകൃത്യം ചെയ്തശേഷം ഒളിത്താവളങ്ങളില്‍ എത്തുന്ന ഇവര്‍ തങ്ങളുടെ പങ്ക് അന്വേഷണങ്ങളില്‍ തെളിയുന്നില്ലായെന്ന് ഉറപ്പുവരുത്തിയ ശേഷമേ താവളങ്ങളില്‍ നിന്നും പുറത്തിറങ്ങാറുള്ളു. ഒളിവില്‍ താമസിക്കുന്ന സമയം ഇവരെ സഹായിക്കുന്നത് ഹവാലാ ഇടപാടുകാരും,കള്ളക്കടത്തുകാരുമാണന്നാണ് പോലീസ് നിഗമനം. ഇത്തരത്തില്‍ മുമ്പുനടന്ന കുറ്റകൃത്യങ്ങളില്‍ പങ്കെടുത്ത തീവ്രവാദികളെ സഹായിച്ചവരെക്കുറിച്ച് അന്വേഷണത്തിലാണെന്ന് ഇന്റലിജന്‍സ് പറയുന്നു. കേരളത്തില്‍ ഇത്തരത്തില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന നൂറുപേരെങ്കിലും അല്‍-ഉമ്മക്കുണ്ടെന്നാണ് ഇന്റലിജന്‍സ് കണക്കുകൂട്ടല്‍.
കഴിഞ്ഞ ബുധനാഴ്ച രാത്രി 9.25ന് ആണ് കളിയിക്കാവിളയിലെ മാർക്കറ്റ് റോഡിലുള്ള ചെക്ക്പോസ്റ്റിൽ ഡ്യുട്ടിയിലുണ്ടായിരുന്ന എസ് എസ് ഐയെ കൊലപ്പെടുത്തിയത്. സംഭവ ദിവസം ഉച്ചക്ക് രണ്ട് മണിക്ക് നെയ്യാറ്റിൻകരയിൽ എത്തിയ പ്രതികൾ രാത്രി 8.45ഓടെ ഓട്ടോയിൽ കളിയിക്കാവിളയിലേക്ക് പോകുകയായിരുന്നു. കളിയിക്കാവിള മാർക്കറ്റ് ജംഗ്ഷനിൽ എത്തിയ ശേഷം ചെക്ക് പോസ്റ്റ് കുറച്ചു സമയം നിരീക്ഷിച്ചു. തുടർന്ന് എസ് എസ് ഐയെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തി. അതി ക്രൂരമായ കൊലപാതകമെന്നാണ് പിന്നീട് പുറത്ത് വന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയത്.
അന്വേഷണം ആരംഭിച്ച പോലീസിന് ആദ്യം പിടിവള്ളിയായത് കളിയിക്കാവിളയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച സി സി ടി വി ദൃശ്യങ്ങൾ. സി സി ടി വി ദൃശ്യങ്ങളിൽ നിന്നും ഇത് അബ്ദുൽ ഷമീമും തൗഫീഖുമാണെന്നു പോലീസ് കണ്ടെത്തി.
വൈകാതെ പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ട ശേഷം ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഒപ്പം പ്രതികളെ സംബന്ധിച്ച വിവരങ്ങളും പോലീസ് ശേഖരിച്ചു. പ്രതികൾ നേരത്തെയും കൊലപാതകങ്ങളിൽ പ്രതിയാണെന്നാണ് പോലീസ് കണ്ടെത്തിയത്. അബ്ദുൽ ഷമീം ചെന്നൈയിൽ നടന്ന വർഗീയ കൊലപാതകത്തിലും തൗഫീഖ് കന്യാകുമാരിയിൽ ഹൈന്ദവ നേതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതികളാണ്. ഈ കണ്ടെത്തലോടെയാണ് പോലീസ് നിരോധിത സംഘടനയായ തമിഴ് നാട് നാഷണൽ ലീഗിലേക്ക് എത്തുന്നത്. ഏതായാലും പിന്നീട് നെയ്യാറ്റിൻകരയിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് കണ്ടെത്തി.
സംഭവത്തിന് പിന്നാലെ കേരള-തമിഴ്നാട് പോലീസ് സംഘങ്ങൾ സഹകരിച്ചാണ് അന്വേഷണം നടത്തിയത്. കേരളത്തിലും തമിഴ് നാട്ടിലും ബാംഗ്ലൂരിലുമായി പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 20ഓളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതിനിടയിൽ ബാംഗളൂരിൽ കസ്റ്റഡിയിലെടുത്ത ഇജാസ് എന്ന ആളെ ചോദ്യം ചെയ്തപ്പോഴാണ് കേസിലെ നിർണായക വിവരം ലഭിക്കുന്നത്. പ്രതികൾ ഉപയോഗിച്ച തോക്ക് വാങ്ങി നൽകിയത് ഇജാസായിരുന്നു. ഇജാസിൽ നിന്നാണ് പ്രതികൾ എവിടെയാണെന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചതും. തുടർന്ന് ഉഡുപ്പിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടിയത് പോലീസിനെ സംബന്ധിച്ച് കേസ് അന്വേഷണത്തിന്റെ വിജയത്തിന് ഒപ്പം മറ്റ് ചില കാര്യങ്ങളിൽ ചുരുളഴിക്കുക കൂടിയാണ്. തമിഴ് നാട്ടിലെ നിരോധിത സംഘടനയായ തമിഴ് നാട് നാഷണൽ ലീഗിലെ അംഗങ്ങളാണ് പ്രതികൾ. ഈ സംഘടന തമിഴ് നാട്ടിൽ വ്യാപകമായി സ്‌ഫോടനത്തിന് പദ്ധതി ഇടുന്നതായാണ് തമിഴ്നാട് ക്യു ബ്രാഞ്ചിന്റെ റിപ്പോർട്ട്. പ്രതികളെ പിടികൂടിയതോടെ ഏതൊക്കെ സ്ഥാലങ്ങളിലാണ് സ്ഫോടനം നടത്താൻ പദ്ധതിയിട്ടതെന്ന കാര്യത്തിൽ അടക്കം ചുരുളഴിക്കാമെന്ന് പോലീസ് പ്രതീക്ഷിക്കുന്നു. ഒപ്പം സംസ്ഥാനത്തു നിന്ന് സംഘടനയെ പിഴുതെറിയുകയെന്നതും പോലീസിന്റെ മറ്റൊരു ലക്ഷ്യമാണ്. അതേസമയം കൊലപാതകം ചെയ്യാൻ പ്രതികൾക്ക് സഹായം ചെയ്തു നൽകിയ വിതുര സ്വദേശി സെയ്ദാലിയെ കണ്ടെത്താനുള്ള പരിശ്രമവും തകൃതിയായി നടക്കേണ്ടതുണ്ട്.
തമിഴ് നാട് നാഷണൽ ലീഗ് സംസ്ഥാനത്തു ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് മനസിലാക്കിയ ശേഷം ഈ സംഘടനയിലെ ചില അംഗങ്ങളെ തമിഴ് നാട് ക്യു ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് എസ് എസ് ഐയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയാൽ സംഘടനയുടെ സാന്നിധ്യം നല്ല രീതിയിൽ അറിയിക്കാൻ കഴിയുമെന്ന് പ്രതികൾക്ക് ബോധ്യമുണ്ടായിരുന്നു. ഒപ്പം അതിർത്തിയായാൽ അതിന്റെ പ്രകമ്പനം രണ്ട് സംസ്ഥാനങ്ങളിൽ അലയടിക്കും. ഒരു പോലീസ് ഉദ്യോഗസ്ഥൻ മാത്രമുള്ള ചെക്ക് പോസ്റ്റിൽ കൊലപാതകം നടത്തിയ ശേഷം എളുപ്പത്തിൽ രക്ഷപെടാമെന്നതും പ്രതികൾ കളിയിക്കാവിള തെരഞ്ഞെടുക്കാൻ കാരണമായി.
https://www.facebook.com/Malayalivartha