രാജയോഗം തെളിയുമ്പോള്‍... ശബരിമലയില്‍ ഏറ്റവുമധികം ത്യാഗം അനുഭവിച്ച കെ. സുരേന്ദ്രനും ഗവര്‍ണര്‍ സ്ഥാനം കളഞ്ഞ് പാര്‍ട്ടിക്ക് വേണ്ടി മത്സരിച്ച കുമ്മനത്തിനും പാര്‍ട്ടിയുടെ ഉറച്ച ശബ്ദമായ കൃഷ്ണദാസിനും ബിജെപിയില്‍ ഉന്നത സ്ഥാനം നല്‍കാന്‍ തീരുമാനം; സുരേന്ദ്രന്‍ സംസ്ഥാനാധ്യക്ഷന്‍, കുമ്മനം ദേശീയ ഉപാധ്യക്ഷന്‍
സംസ്ഥാന ബിജെപിയെ ഉടച്ച് വാര്‍ത്ത് ശക്തനാക്കാനൊകുങ്ങുകയാണ് ബിജെപി കേന്ദ്ര നേതൃത്വം. ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായതിന് ശേഷം സംസ്ഥാന നേതൃസ്ഥാനം ഏറെനാളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. വെറും ഡമ്മി നേതാവിനെ വയ്ക്കുന്നതിനേക്കാള്‍ നല്ലത് ഏറെ കരുത്തനായ ആളിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കൊണ്ടു വരാനാണ് അമിത്ഷാ ശ്രമിച്ചത്. ബി.ജെ.പി. സംസ്ഥാനാധ്യക്ഷനെയും ജില്ലാ അധ്യക്ഷന്‍മാരെയും ദേശീയനേതൃത്വം ദിവസങ്ങള്‍ക്കകം പ്രഖ്യാപിക്കുമെന്നാണ് സൂചന. ഭാരവാഹി തെരഞ്ഞെടുപ്പില്‍ വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ് പക്ഷങ്ങള്‍ക്കു തുല്യപരിഗണന നല്‍കിയെങ്കിലും അന്തിമവാക്ക് ആര്‍.എസ്.എസി ന്റേതു തന്നെ. ശബരിമല പ്രക്ഷോഭത്തോടെ ആര്‍.എസ്.എസിനു പ്രിയങ്കരനായ, മുരളീധരപക്ഷത്തെ കെ. സുരേന്ദ്രന്‍ സംസ്ഥാനാധ്യക്ഷനാകും.
മുന്‍ സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കേരളത്തിന്റെ ചുമതലയുള്ള ദേശീയ ഉപാധ്യക്ഷനാക്കുമെന്നാണു സൂചന. ജില്ലാ അധ്യക്ഷപദവികളില്‍ കൃഷ്ണദാസ് പക്ഷത്തിനു നേരിയ മുന്‍തൂക്കം ലഭിക്കുമെങ്കിലും സംസ്ഥാനാധ്യക്ഷസ്ഥാനം ഉറപ്പാക്കാന്‍ മുരളീധരപക്ഷത്തിനു കഴിഞ്ഞു. ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കില്‍ പുതിയ നേതൃത്വത്തിലെ പലരുടെയും തലയുരുളുമെന്നു ദേശീയാധ്യക്ഷന്‍ അമിത് ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പുതിയനേതൃത്വത്തിനും വിഭാഗീയത അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കര്‍ശനനടപടിയുണ്ടാകും. സംസ്ഥാനാധ്യക്ഷനു പുറമേ, പാര്‍ട്ടിക്കു നിര്‍ണായകസ്വാധീനമുള്ള തിരുവനന്തപുരം, പാലക്കാട് തുടങ്ങിയ ജില്ലകളിലും അധ്യക്ഷസ്ഥാനം മുരളീധരപക്ഷത്തിനാകും. തിരുവനന്തപുരത്തു വി.വി. രാജേഷും പാലക്കാട്ട് പി. കൃഷ്ണദാസും അധ്യക്ഷപദവിയിലെത്തുമെന്നുറപ്പായി. ആര്‍.എസ്.എസ്. നിര്‍ദേശപ്രകാരം, ശബരിമല പ്രക്ഷോഭത്തിന്റെ മുന്‍പന്തിയില്‍ നിന്നവരെയാണു ജില്ലാനേതൃത്വങ്ങളിലേക്കു നിയോഗിച്ചിരിക്കുന്നത്.
വി. മുരളീധരനു കേന്ദ്രമന്ത്രിസ്ഥാനവും പി.എസ്. ശ്രീധരന്‍പിള്ളയ്ക്കു ഗവര്‍ണര്‍ സ്ഥാനവും നല്‍കിയതിനു പിന്നാലെ, മറ്റൊരു മുന്‍സംസ്ഥാനാധ്യക്ഷന്‍ പി.കെ. കൃഷ്ണദാസിനും താക്കോല്‍പദവി ലഭിക്കും. സംസ്ഥാനഘടകത്തില്‍ ഒ. രാജഗോപാല്‍ പ്രഭാവത്തിനും അന്ത്യമാകുമെന്നാണു സൂചന. പാര്‍ട്ടിയുടെ ഏക എം.എല്‍.എയായിട്ടും പ്രതീക്ഷിച്ച പ്രകടനമുണ്ടാകാത്തതാണു ദേശീയനേതൃത്വത്തിന്റെ അതൃപ്തിക്കു കാരണം.
ബിജെപിക്ക് നേരെ ആരോപണം ഉന്നയിക്കുന്നവരോട് ആഞ്ഞടിക്കുന്ന സുരേന്ദ്രനെ കേന്ദ്രത്തിനും ഇഷ്ടമാണ്. കടകളടച്ചും തുണിപൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്ന് സുരേന്ദ്രന്റെ അവസാനത്തെ പ്രസ്താവന. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി നടത്തുന്ന ജനജാഗ്രതാ യോഗങ്ങള്‍ ബഹിഷ്‌കരിക്കുന്ന പ്രവണതക്കെതിരെയാണ് സുരേന്ദ്രന്റെ വിമര്‍ശനം.
കടകളടച്ചവര്‍ക്ക് അത്രയും നേരത്തെ കച്ചവടം പോയി എന്നതൊഴിച്ചാല്‍ വേറെ ഒന്നും സംഭവിക്കാനില്ല. കേള്‍ക്കാനുള്ള സഹിഷ്ണുത പോലുമില്ലാത്തവര്‍ക്ക് എങ്ങനെ ഫാസിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമൊക്കെ വാചാലരാവാന്‍ കഴിയുന്നു.
ഒരു മാസത്തിലധികമായി സമരക്കാരും മാധ്യമങ്ങളുമൊക്കെ വിളമ്പുന്നത് ഒരു കൂട്ടര്‍ സഹിഷ്ണുതയോടെ കേട്ടില്ലേ? അതിനൊന്നും മറുപടി പറയാന്‍ പാടില്ലെന്നാണോ? അതോ കേട്ടാല്‍ പൊളിഞ്ഞുപോകുന്ന വാദങ്ങളാണോ നിങ്ങളെ നയിക്കുന്നത്. ജനാധിപത്യത്തില്‍ പറയാനുള്ള സ്വാതന്ത്ര്യം പോലെ മറുപടി പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഭ്രഷ്ടും ബഹിഷ്‌കരണവും ഫത്വയുമൊക്കെ താലിബാന്‍ രീതിയാണ്. അതീനാട്ടില്‍ വിലപ്പോവില്ല. പറയാനുള്ളത് പറയുകതന്നെ ചെയ്യുമെന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha