കൊല്ലത്ത് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ ആശുപത്രികള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്; എസ്എടിയിലേക്ക് റഫര്‍ ആവശ്യപ്പെട്ട് രാത്രി ഒന്‍പതിന് ഡിസ്ചാര്‍ജായി; ഇതിനായി യുവതി ഒപ്പിട്ടു നല്‍കിയ രേഖയും റിപ്പോര്‍ട്ടിലുണ്ട്
കൊല്ലത്ത് എട്ടു മാസം വളര്‍ച്ചയുള്ള ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ ആശുപത്രികള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് കൊല്ലം ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ജില്ലയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികള്‍ക്കും വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് കൈമാറി.
പാരിപ്പള്ളി സ്വദേശികളായ മീര മിഥുന്‍ ദമ്ബതികളുടെ കുഞ്ഞാണ് ഗര്‍ഭാവസ്ഥയില്‍ മരിച്ചത്. എട്ടു മാസം ഗര്‍ഭിണിയായ മീരയെ ചികിത്സ നല്‍കാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് പറഞ്ഞയച്ചെന്ന പരാതിയിലായിരുന്നു ആരോഗ്യ വകുപ്പ് അന്വേഷണം. മീര ചികിത്സയ്ക്കായി എത്തിയ വിക്ടോറിയ ആശുപത്രിയിലും പരവൂര്‍ താലൂക്ക് ആശുപത്രിയിലും വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍.പരവൂരിലെ ആശുപത്രിയില്‍ സൗകര്യം കുറവായത് കൊണ്ടാണ് വിക്ടോറിയാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്.
വിക്ടോറിയാ ആശുപത്രിയിലെ പരിശോധനയില്‍ കുട്ടിക്ക് ചലനമുണ്ടായിരുന്നു. ഈ മാസം പതിനൊന്നിന് വൈകിട്ട് ആറിന് ആശുപത്രിയില്‍ അഡ്മിറ്റായ മീര തിരുവനന്തപുരം എസ്എടിയിലേക്ക് റഫര്‍ ആവശ്യപ്പെട്ട് രാത്രി ഒന്‍പതിന് ഡിസ്ചാര്‍ജായി. ഇതിനായി യുവതി ഒപ്പിട്ടു നല്‍കിയ രേഖയും റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്. എസ്.എ.ടി.യില്‍ മൂത്ത കുട്ടിയും യുവതിയുടെ അമ്മയും ഉണ്ടെന്ന കാരണം പറഞ്ഞായിരുന്നു ദമ്ബതികള്‍ ആശുപത്രി വിട്ടത്. എന്നാല്‍ ഇവര്‍ എസ്. എ ടി യില്‍ എത്തിയോ എന്ന കാര്യം കണ്ടെത്താനായിട്ടില്ല. പതിനഞ്ചാം തീയതിയാണ് കടുത്ത വേദനയെ തുടര്‍ന്ന് മീരയെ കൊല്ലം മെഡിക്കല്‍ കോളജില്‍ എത്തിച്ചതും ജീവനറ്റ കുട്ടിയെ പുറത്തെടുത്തതും. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ആരോഗ്യ വകുപ്പില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha