സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും

കേരള മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച. സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ പത്തുമണിക്കാണ് സത്യപ്രതിജ്ഞ. സതീശനൊപ്പം ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും.
സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരെത്തുന്നതാണ്.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും ചടങ്ങിന് സാക്ഷികളാകുകയും ചെയ്യും. തമിഴ്‌നാട് മുഖ്യമന്ത്രി വിജയിനെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നതാണ്.
സതീശൻ ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ചു. ദീപാദാസ് മുൻഷിയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വിഡി സതീശനൊപ്പം ലോക്ഭവനിലെത്തി. എംഎൽഎമാരുടെ പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് വിഡി സതീശൻ ഗവർണർക്ക് കൈമാറുകയും ചെയ്തു. അതിനിടെ സതീശനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. സണ്ണി ജോസഫ് പ്രമേയം പാസാക്കി. തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങുകയും ചെയ്തു.
സതീശന് എല്ലാവിധ പിന്തുണയും നൽകുമെന്നും അടുത്ത അഞ്ചു വർഷം കേരളത്തിന്റെ സുവർണ കാലമാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു.
ഇത്തവണ തെരഞ്ഞെടുപ്പിൽ വിഡി സതീശന് ജനങ്ങൾക്കിടയിൽനിന്നു കിട്ടിയ പിന്തുണ പോലെ ഒന്ന് ഇതുവരെ കണ്ടിട്ടില്ലെന്ന് വിഎം സുധീരൻ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയായി സതീശനെ കോൺഗ്രസ് തെരഞ്ഞെടുത്തതിനു പിന്നാലെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്ത് സിപിഎം. സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനമായത്. ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുക്കുന്നത്. പത്തു വർഷം മുഖ്യമന്ത്രിയായിരുന്നതിനു ശേഷമാണ് പിണറായി വിജയൻ പ്രതിപക്ഷ നിരയെ നയിക്കാൻ എത്തുന്നത്.
"
https://www.facebook.com/Malayalivartha


























