രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

കെ. മുരളീധരൻ ഇന്ന് രമേശ് ചെന്നിത്തലയെ കാണും- അതീവ രഹസ്യമായി നടക്കുന്ന കൂടിക്കാഴ്ചയുടെ യാതൊരു വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല. രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണമെന്ന ഉത്തരവാദിത്വം മുഖ്യമന്ത്രി വി ഡി സതീശനാണ് മുരളിയെ ഏൽപ്പിച്ചത്. കാരണം ചെന്നിത്തല പുറത്തുനിന്നാൽ അപകടമാണെന്ന് സതീശനറിയാം. രമേശിന് ആഭ്യന്തരം ഉൾപ്പെടെ നൽകാൻ സതീശൻ തയ്യാറാണ്. ഗുരുവായൂർ സന്ദർശനത്തിൽ മുരളിയെ കണ്ടുകഴിഞ്ഞാലുടൻ രമേശ് ഹൈക്കമാന്റിനെ കാണും. രമേശ് മന്ത്രിയായില്ലെങ്കിൽ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ കരിയർ അതോടെ അവസാനിക്കും.
സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെയും ബാർ കേസിൽ കെ എം മാണിയെയും കുരുക്കിയത് രമേശ് ചെന്നിത്തലയാണെന്ന് വിശ്വസിക്കുന്ന കോൺഗ്രസ് നേതാക്കൾ ഇന്നും കേരളത്തിലുണ്ട് . അത് സത്യമാണോ വ്യാജമാണോ എന്നറിയില്ല. എങ്കിലും ഉമ്മൻ ചാണ്ടിയോട് ചെന്നിത്തലക്ക് വ്യക്തിപരമായ വിയോജിപ്പ് ഉണ്ടായിരുന്നു. 2011 ൽ രമേശിനും ഉമ്മൻ ചാണ്ടിക്കും രണ്ടര വർഷംവീതം നൽകുമെന്നാണ് ഹൈക്കമാന്റ് പറഞ്ഞത്. എന്നാൽ അതുണ്ടായില്ല .തനിക്ക് മുഖ്യമന്ത്രി സ്ഥാനം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ചെന്നിത്തല കലാപകൊടി പാറിച്ചത്. കെ എം മാണിയും ചെന്നിത്തലയും തമ്മിൽ വ്യക്തിപരമായ വിയോജിപ്പ് ഉണ്ടായിരുന്നില്ല. എന്നാൽ കെ എം മാണി ഉമ്മൻചാണ്ടിയെ പിന്തുണക്കുന്നതിലായിരുന്നു ചെന്നിത്തലക്ക് സങ്കടം.ബാർ കോഴ ആരോപണം ഉണ്ടായപ്പോൾ കെ എം മാണിക്കെതിരെ അദ്ദേഹത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ത്വരിതപരിശോധനക്ക് ഉത്തരവിട്ടത് ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തലയാണ്. ജി.കാർത്തികേയന്റെ ചികിത്സാർത്ഥം വിദേശത്തായിരുന്ന നാട്ടിലെത്തിയ ദിവസം തന്നെയാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ഇതിന് മറ്റൊരു വ്യാഖ്യാനമാണ് ചെന്നിത്തല നൽകിയത്. തന്റെ മാത്രം തീരുമാനമായിരുന്നില്ല അത് എന്നായിരുന്നു ആ വ്യാഖ്യാനം. ചിലപ്പോൾ കോൺഗ്രസ് ഒന്നടങ്കം അത്തരം ഒരു തീരുമാനമെടുത്തതാവാം. കാരണം കെ എം മാണി അവരുടെ കണ്ണിലെ കരടായിരുന്നു. മാണിയുടെ വളർച്ചയിൽ കോൺഗ്രസിന് ആശങ്കയുണ്ടായിരുന്നു.
മുരളി മധ്യസ്ഥ സംഭാഷണം ഏറ്റെടുക്കുമ്പോഴും രമേശിന്റെ ഇന്നത്തെ അവസ്ഥയിൽ മുരളി സന്തുഷ്ടനാണ് . തന്റെ പിതാവിനെ ഒരു നിർണായക ഘട്ടത്തിൽ പുറംതിരിഞ്ഞ് ചവിട്ടിയതിൽ ചെന്നിത്തലയോട് മുരളിക്ക് അടങ്ങാത്ത പകയുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുരളി സതീശനെ ചൂണ്ടിക്കാണിച്ചത് തന്നെ ചെന്നിത്തലയോടുള്ള വിരോധത്തിന്റെ പിൻബലത്തിലാണ് . ചില മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ചെന്നിത്തലയുടെ സീനിയോറിറ്റി വാദത്തിൽ യാതൊരു കഴമ്പുമില്ലെന്ന് മുരളി പറഞ്ഞിരുന്നു. സീനിയറായ തന്നെ പലപ്പോഴും കോൺഗ്രസ് പാർട്ടി കോർണർ ചെയ്തിട്ടുണ്ട് എന്നായിരുന്നു മുരളിയുടെ കണ്ടെത്തൽ. കോൺഗ്രസിൽ സീനിയോറിട്ടിക്കൊന്നും യാതൊരു വിലയുമില്ല എന്നും മുരളി പറഞ്ഞുവച്ചു. അത് ചെന്നിത്തലക്കുള്ള കുത്തായിരുന്നു. മുരളിയെ കണ്ട കേന്ദ്ര നേതാക്കളോടും മുരളി സതീശനെയാണ് പിന്തുണച്ചത്. സതീശന്റെ മന്ത്രിസഭയിൽ താൻ എത്തുമ്പോൾ സതീശൻ തന്നെ ഉപദ്രവിക്കുകയിലെന്ന ഉറപ്പ് മുരളിക്കുണ്ട്. മുരളിയെ സതീശൻ മുരളിയേട്ടൻ എന്നാണ് വിളിക്കാറുള്ളത്. പുറത്തുനിൽക്കുന്ന ചെന്നിത്തല നിരായുധനാണെന്നും മുരളി പറയുന്നു.അതാണ് ചെന്നിത്തല വിമതപ്രവർത്തനങ്ങൾ നടത്തില്ലെന്ന് മുരളി ഉറപ്പ് പറഞ്ഞത്. ഉമ്മൻ ചാണ്ടിയുടെ കാലം പോലെ രമേശിന് ഇന്ന് പ്രവർത്തിക്കാൻ കഴിയില്ലെന്ന് മുരളി ഉറച്ചുവിശ്വസിക്കുന്നു. കാരണം ജനങ്ങൾ സതീശന് ഒപ്പമാണ് . അനാവശ്യമായി സതീശനെ ഉപദ്രവിച്ചാൽ ജനം ചോദിക്കുമെന്ന ഉറപ്പ് മുരളിക്കുണ്ട്. സീനിയർ നേതാക്കൾ ഇന്ന് അനുഭവിക്കുന്ന വിനാശാനുഭവങ്ങൾ കണ്ട് മുരളി ഉള്ളിൽ ചിരിക്കുന്നു. സതീശൻ ഇതിനെ വിശദീകരിച്ചത് ഇങ്ങനെയാണ്.
പ്രസ്ഥാനം വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷനോടും രാഹുൽ ഗാന്ധിയോടും നന്ദി അറിയിക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകരും ടീം യുഡിഎഫുമാണ് എന്നെ ഇവിടെ എത്തിച്ചത്. കേരളത്തിലെ ജനങ്ങൾ വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചത്. ആ ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ചെയ്യും. പൂർണമായ അർപ്പണ ബോധത്തോടെ പുതിയ കേരളം സൃഷ്ടിക്കാൻ ഞങ്ങൾ എല്ലാവരും ചേർന്ന് കഠിനാധ്വാനം ചെയ്യുമെന്നും സതീശൻ പറഞ്ഞു.
‘‘ഇതൊരു ദൈവിക നിയോഗമായി കാണുന്നു. ഏറ്റവുമധികം സഹായിച്ചത് എഐസിസിയാണ്. ജനറൽ സെക്രട്ടറിയെന്ന നിലയിൽ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും വലിയ പിന്തുണയാണ് നൽകിയത്. എന്റെ നേതാവാണ് രമേശ് ചെന്നിത്തല. ദീപാദാസ് മുൻഷി ഉൾപ്പെടെയുള്ളവർ ക്യാംപ് ചെയ്താണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കേരളം നേരിടുന്ന വെല്ലുവിളികളെ ചെറുക്കാൻ ഒരുമിച്ചു നിൽക്കണം. പുതുയുഗം സൃഷ്ടിക്കാൻ എല്ലാവരും ചേർന്ന പ്രവർത്തനത്തിനേ കഴിയൂ.
ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ടീമായി പ്രവർത്തിക്കണം. എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നു. പ്രഖ്യാപനം നീണ്ടതിൽ നാണക്കേടില്ല. ഇതൊക്കെ നടപടിക്രമങ്ങളാണ്. എല്ലാവരുമായി ആശയവിനിമയം നടത്തിയാണ് പാർട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. എല്ലാ മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്തി സത്യപ്രതിജ്ഞ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. പാർട്ടിയാണ് മന്ത്രിമാരെ തീരുമാനിക്കുന്നത്, ഞാനല്ല’’ – സതീശൻ പറഞ്ഞു. അതായത് ചെന്നിത്തലയെ എതിർക്കാൻ സതീശൻ തയ്യാറല്ല.
കേരളത്തിലെ ജനവികാരം മനസ്സിലാക്കിക്കൊണ്ടാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഹൈക്കമാൻഡ് എടുത്തതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. സതീശന് പിന്നിൽ പാറ പോലെ ഉറച്ചുനിന്നയാളാണ് മുരളി. സതീശൻ മുരളിയെ നൂറുശതമാനം വിശ്വസിക്കുന്നു.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ അതൃപ്തിയെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ, അദ്ദേഹം ഒരു തരത്തിലുള്ള വിമതപ്രവർത്തനവും നടത്തില്ലെന്നായിരുന്നു മുരളീധരന്റെ മറുപടി. മുമ്പും തനിക്ക് അനുകൂലമല്ലാത്ത തീരുമാനങ്ങൾ ഉണ്ടായപ്പോൾപോലും പാർട്ടിയുടെ നയങ്ങളും അച്ചടക്കവും പാലിച്ച് പ്രവർത്തിച്ച പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് മികച്ച പരിചയസമ്പത്തുള്ളതിനാൽ രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹം മന്ത്രിസഭയുടെ കരുത്തായി നിലകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. ഇപ്പോൾ അദ്ദേഹം പോയിരിക്കുന്നത് ഗുരുവായൂരിലേക്കാണെന്നും താനും അങ്ങോട്ട് പോകുകയാണെന്നും തങ്ങളെല്ലാം ഗുരുവായൂരപ്പന്റെ ഭക്തരാണെന്നും മുരളീധരൻ പറഞ്ഞു.
ഇത്തവണ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരിൽ ഒരാളായിരുന്നു രമേശ് ചെന്നിത്തല. വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കിയ തീരുമാനത്തിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിക്കുകയും നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലും പങ്കെടുക്കില്ലെന്ന് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചു.കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ തെരഞ്ഞെടുത്തുള്ള ഹൈക്കമാന്‍ഡ് തീരുമാനം വന്നതിന് പിന്നാലെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിനന്ദന പ്രവാഹമാണ്. എന്നാല്‍ മുഖ്യമന്ത്രി തീരുമാനത്തില്‍ സതീശനെ അഭിനന്ദിക്കാതെ അതൃപ്തി പ്രകടമാക്കിയുള്ള പ്രതികരണമാണ് രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്നുണ്ടായത്.
സാമൂഹ്യമാധ്യമങ്ങളില്‍ സതീശനെ അഭിനന്ദിച്ചുള്ള പോസ്റ്റുകള്‍ വന്നെങ്കിലും ഇതുവരെ ചെന്നിത്തലയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പോസ്റ്റ് ഒന്നും ഉണ്ടായിട്ടില്ല. തന്റെ അതൃപ്തി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ് വിവരം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സീനിയോരിറ്റി പരിഗണിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
പ്രഖ്യാപനം വന്നയുടൻ ചെന്നിത്തല വീട്ടില്‍ നിന്ന് പുറത്തേക്ക് പോയി. വീടിന്റെ മറ്റൊരു വശത്തുള്ള വാതിലിലൂടെ അദ്ദേഹം പുറത്തേക്കിറങ്ങുകയും കാറില്‍ കയറി പോകുകയുമായിരുന്നു. നിയുക്ത എംഎല്‍എയായ ജ്യോതികുമാര്‍ ചാമക്കാല ഉള്‍പ്പെടെയുള്ളവര്‍ രമേശ് ചെന്നിത്തലയുടെ വസതിയില്‍ എത്തിയിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി രാഹുല്‍ ഗാന്ധി രമേശ് ചെന്നിത്തലയെ വിളിച്ച് സംസാരിച്ചിരുന്നു. രാഹുലിനോട് ഉള്‍പ്പെടെ തന്റെ അതൃപ്തി രമേശ് ചെന്നിത്തല മറച്ചു വച്ചില്ല.
അതേസമയം മുഖ്യമന്ത്രി തീരുമാനം വന്നപ്പോള്‍ വി ഡി സതീശന് എല്ലാ പിന്തുണയും നല്‍കും മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ പൂര്‍ണ സംതൃപ്തനാണെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. കേരളത്തിലെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് വന്‍ ഭൂരിപക്ഷം നല്‍കി കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചതെന്നും ആ പ്രതീക്ഷയ്ക്കൊത്ത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന ലാപ്പ് വരെ സജീവമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണു ഗോപാലിന്റെ പേരുണ്ടായിരുന്നെങ്കിലും ജനവികാരം മാനിച്ച് വി ഡി സതീശനിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു.
അവസാന നിമിഷംവരെ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഹൈക്കമാൻഡ് തീരുമാനം വി.ഡി. സതീശന് അനുകൂലമായതോടെ രമേശ് ചെന്നിത്തലയുടെ പ്രതികരണം എന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് കേരളം.
രമേശ് ചെന്നിത്തല വീട്ടിൽ ഉണ്ടെന്ന് കരുതി പ്രതികരണം ചോദിക്കാൻ വേണ്ടിയാണ് മാധ്യപ്രവർത്തകർ പുറത്ത് കാത്തിരുന്നത്. എന്നാൽ, ഇതിനിടെ മാധ്യമങ്ങളുടെ മുമ്പിലെത്തിയ ജ്യോതികുമാർ ചാമക്കാല, ചെന്നിത്തല വീട്ടിൽ ഇല്ലെന്ന് അറിയിക്കുകയായിരുന്നു.
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഹൈക്കമാൻഡ് പ്രതിനിധികൾ രമേശ് ചെന്നിത്തലയുമായി സംസാരിച്ചെന്ന് വിവരമുണ്ട്. രാഹുൽ ഗാന്ധിയും അദ്ദേഹവുമായി സംസാരിച്ചുവെന്നാണ് സൂചന. ഹൈക്കമാൻഡിന്റെ തീരുമാനത്തിൽ തനിക്കുള്ള അതൃപ്തി ഈ സംഭാഷണങ്ങളിലൊക്കെ ചെന്നിത്തല അറിയിച്ചതായാണ് വിവരം.
എംഎൽഎമാരായ ജ്യോതികുമാർ ചാമക്കാല, അൻവർ സാദത്ത്, ടി.ജെ. വിനോദ് എന്നിവർ രാവിലെ മുതൽ രമേശ് ചെന്നിത്തലയുടെ വീട്ടിലുണ്ടായിരുന്നു.
1989-ൽ കെ.എസ്.യു. പ്രസിഡന്റ് പദവിക്ക് തൊട്ടരികിലെത്തിയിട്ടും ദൗർഭാഗ്യകരമാംവിധം പുറന്തള്ളപ്പെട്ട ഒരു 24-കാരന്റെ നിരാശയിൽനിന്നുവേണം വി.ഡി. സതീശൻ എന്ന നിയുക്ത കേരള മുഖ്യമന്ത്രിയുടെ കഥ തുടങ്ങാൻ. അന്ന് ന്യായമായും സതീശനാണ് കെ.എസ്.യു. പ്രസിഡൻറ് ആവേണ്ടിയിരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ സതീശനെ സ്ഥാനാർഥിയാക്കിയതുമാണ്. എന്നാൽ, ഇപ്പോഴുമറിയാത്ത എന്തൊക്കെയോ കാരണങ്ങളുടെ പേരിൽ ആ വർഷം തിരഞ്ഞെടുപ്പ് നടന്നില്ല.
പിന്നീട് കെ.സി. വേണുഗോപാൽ വിദ്യാർഥിയായി തിരുവനന്തപുരത്തേക്ക് വന്നു. സതീശനെക്കാൾ സീനിയറും കെ.എസ്.യു. വൈസ് പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്ത അദ്ദേഹമാണ് പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റായത്. ഇപ്പോൾ തത്കാലം ഭാരവാഹിയായിരിക്ക്, അടുത്തതവണ നോക്കാം എന്നൊക്കെ എല്ലാവരും അന്ന് ആശ്വസിപ്പിച്ചു. പിന്നീട് ആറുമാസം കഴിഞ്ഞപ്പോൾ ഭാരവാഹി ലിസ്റ്റിലും പേരുണ്ടായിരുന്നില്ലെന്ന് സതീശൻ ഒരു ഓർമക്കുറിപ്പിൽ പറയുന്നുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദത്തിലേക്കും അത് ആവർത്തിക്കപ്പെട്ടു. കപ്പിനും ചുണ്ടിനുമിടയിൽ അത് നഷ്ടമായി.
2011-ൽ ഉമ്മൻ ചാണ്ടി സർക്കാർ രൂപവത്കരണ വേളയിലും കയ്‌പേറിയ മറ്റൊരനുഭവമുണ്ടായി. തോമസ് ഐസക്കിനെതിരായ സംവാദത്തിൽ മുന്നിട്ടുനിന്ന് മികച്ച വാഗ്മിയും പാർലമെന്റേറിയനുമായി തിളങ്ങി നിന്ന കാലം. സ്വാഭാവികമായും മന്ത്രിയാകേണ്ടതായിരുന്നു. അന്ന് ഉമ്മൻചാണ്ടി മന്ത്രിസഭ അധികാരമേൽക്കുമ്പോൾ കേരളം ഒന്നടങ്കം കരുതിയിരുന്നു, വി.ഡി. സതീശൻ എന്ന ചടുലനായ നേതാവ് മന്ത്രിയാകുമെന്ന്. പട്ടികയിൽ പേരുണ്ടായിരുന്നു, പ്രതീക്ഷകളുണ്ടായിരുന്നു. ഗ്രൂപ്പ് വീതംവെപ്പിൽ ഐ ഗ്രൂപ്പിന്റെ അക്കൗണ്ടിൽ സതീശന്റെ പേരുമുണ്ടായിരുന്നു. എന്നാൽ, ഗ്രൂപ്പ് സമവാക്യങ്ങളുടെയും സമുദായ താത്പര്യങ്ങളുടെയും പേരിൽ അവസാന നിമിഷം ആ പേര് വെട്ടിമാറ്റപ്പെട്ടു. അന്ന് സതീശനെ തഴയാൻ ചരടുവലിച്ചവരായിരുന്നു കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയുമെന്നാണ് അണിയറക്കഥകൾ. ഇന്ന് മുഖ്യമന്ത്രി എന്ന ഒന്നാം നമ്പർ പദവിയിലേക്ക് സതീശന് വഴിതെളിയുമ്പോൾ കടമ്പയായി മുന്നിലുണ്ടായിരുന്നതാകട്ടെ അതേ കെ.സിയും ചെന്നിത്തലയും. ഇത്തവണ ചരിത്രം തിരുത്തപ്പെട്ടു. ആ നിയോഗം സതീശനെ തേടിവരുമ്പോൾ പഴയ നഷ്ടങ്ങളുടെ കണക്കൊക്കെ പകരമാവുന്നു. കാലത്തിന്റെ കാവ്യനീതിയായിരിക്കാം.
2011-ൽ മറ്റ് പരിഗണനകൾ വന്ന് അട്ടിമറി സംഭവിച്ചപ്പോൾ പകരമായി മന്ത്രിസ്ഥാനം നൽകിയത് വി.എസ്. ശിവകുമാറിനായിരുന്നു. അതേ ശിവകുമാർ ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നു. ഇവരെയെല്ലാം സാക്ഷിനിർത്തി വി.ഡി. സതീശൻ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിപ്പട്ടത്തിലേക്ക് നടന്നു കയറുകയാണ്. ഇത് വ്യക്തിപരമായ ഒരു വിജയംമാത്രമല്ല, ടീം യുഡിഎഫിന്റെ അധ്വാനത്തിന്റെ പ്രതിഫലമാണെന്നാണ് അദ്ദേഹം ഇപ്പോഴും പറഞ്ഞുവയ്ക്കുന്നത്.
കഴിഞ്ഞ അഞ്ചുവർഷം കേരള നിയമസഭ കണ്ടത് വി.ഡി. സതീശൻ എന്ന പാർലമെന്റേറിയന്റെ വിശ്വരൂപമാണ്. വസ്തുതകൾ നിരത്തി സർക്കാരിനെ പ്രതിരോധത്തിലാക്കിയും ജനകീയ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ പോരാടിയും അദ്ദേഹം തന്റെ സ്ഥാനം ഉറപ്പിച്ചു. സീനിയോരിറ്റിയുടെ പേരിൽ രമേശ് ചെന്നിത്തലയും ഹൈക്കമാൻഡ് സ്വാധീനത്തിന്റെ പേരിൽ കെ.സി. വേണുഗോപാലും മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ചപ്പോഴും, സതീശനെ തുണച്ചത് അദ്ദേഹത്തിന്റെ പ്രവർത്തനമികവാണ്. ഗ്രൂപ്പിന്റെ ബലമോ എംഎൽഎമാരുടെ കരുത്തോ ഇല്ലാതിരുന്നിട്ടും തുണച്ചത് കേരളത്തിന്റെ പൊതുവികാരവും.
നൂറിലധികം സീറ്റുകൾ യു.ഡി.എഫ്. നേടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതേ രീതിയിൽ സംഭവിച്ചു. ഒരു ഡസൻ മന്ത്രിമാർ പരാജയപ്പെടുമെന്ന് പറഞ്ഞതും കൃത്യമായി. ഗ്രൂപ്പ് കളികൾക്കും വെട്ടിനിരത്തലുകൾക്കും വഴങ്ങാത്ത, ജനങ്ങൾ ആഗ്രഹിച്ച ഒരു നേതാവെന്ന പരിവേഷത്തിൽ അദ്ദേഹം ഇനി കേരളത്തെ നയിക്കും. രമേശ് ചെന്നിത്തലയെ സഹായിക്കാൻ ഹൈക്കമാന്റിന് കഴിയാതിരുന്നതും ഇതുകൊണ്ടുതന്നെ.
"
https://www.facebook.com/Malayalivartha



























