സായാഹ്ന സവാരിക്കിടെ ഏജീസ് ഓഫീസ് ഉദ്യോഗസ്ഥ ദമ്പതികളെ മാനഭംഗപ്പെടുത്തി നരഹത്യക്ക് ശ്രമിച്ച കേസ്... പ്രതികളെ ഏപ്രില്‍ 4 ന് ഹാജരാക്കാന്‍ കോടതി ഉത്തരവ്

തലസ്ഥാനത്ത് സായാഹ്ന സവാരിക്കിടെ ഏജീസ് ഓഫീസ് ഉദ്യോഗസ്ഥ ദമ്പതികളിലെ ഭാര്യമാരെ കടന്നുപിടിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാട്ടി മാനഭംഗപ്പെടുത്തുകയും ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ വാള്‍കൊണ്ട് വെട്ടി നരഹത്യക്ക് ശ്രമിക്കുകയും ചെയ്ത കേസില്‍ 4 പ്രതികളെ ഏപ്രില്‍ 7 ന് ഹാജരാക്കാന്‍ വിചാരണ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം രണ്ടാം അഡീ. അസി.സെഷന്‍സ് കോടതിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്. വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്തുന്നതിലേക്കായാണ് ജഡ്ജി ജി. ഹരീഷ് പ്രതികളെ ഹാജരാക്കാന്‍ സിറ്റി പേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് ഉത്തരവിട്ടത്.
ഇരകളായ യുവതികളുടെ രഹസ്യമൊഴി 2021 ജൂലൈ 15 ന് അഞ്ചാം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് അശ്വതി നായര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിചാരണയില്‍ ഗുണ്ടകളായ പ്രതികളുടെ ഭീഷണിയിലോ സ്വാധീനത്താലോ മൊഴി തിരുത്തി കൂറുമാറി പ്രതിഭാഗം ചേരാതിരിക്കാനാണ് രഹസ്യ മൊഴിയെടുത്തത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരമാണ് രഹസ്യ മൊഴിയെടുത്തത്.
വഞ്ചിയൂര്‍ പാറ്റൂര്‍ റ്റി.സി. 27/577 ല്‍ കൊച്ചു രാജേഷ് എന്ന രാകേഷ് ഏലിയാസ് (28) , കണ്ണമ്മൂല കുളവരമ്പില്‍ വീട്ടില്‍ പ്രവീണ്‍ (25) , പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചവരും കുറ്റക്കാര്‍ക്ക് അഭയം കൊടുത്തവരുമായ പട്ടം റ്റി. പി. എസ് നഗറില്‍ ഷിജു (25) , നെടുമങ്ങാട് കരിപ്പൂര് പുലിപ്പാറ സുനിത ഭവനില്‍ അഭിജിത്ത് (25) എന്നിവരാണ് കേസിലെ ഒന്നു മുതല്‍ 4 വരെയുള്ള പ്രതികള്‍.
തലസ്ഥാനത്തെ സ്റ്റാച്ച്യു അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ സീനിയര്‍ അക്കൗണ്ടന്റ് ഹരിയാന സ്വദേശി രവി യാദവ് , ഡി റ്റി പി ഓപ്പറേറ്ററും ഉത്തര്‍പ്രദേശ് സ്വദേശി ജഗത് സിംഗ് എന്നിവരും ഭാര്യമാരും ആണ് ആക്രമണത്തിനിരയായത്.
2021 ജൂണ്‍ 27 ന് രാത്രി 8.30 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പേട്ട അമ്പലത്തുമുക്ക് ടി വി റോഡിലെ റെയ്ന്‍ ബോ ഫ്‌ലാറ്റിന് സമീപത്തു കൂടി സായാഹ്ന സവാരി നടത്തത്തിനിടെയാണ് അനിഷ്ട സംഭവം അരങ്ങേറിയത്. ആക്റ്റീവ സ്‌ക്കൂട്ടറില്‍ വന്ന രണ്ടു പ്രതികള്‍ യുവതികളെ കൈയ്ക്ക് കടന്നുപിടിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാട്ടി മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കുറ്റകരമായ കൈയ്യേറ്റവും ബലപ്രയോഗവും നടത്തി. പുറകേ നടന്നു വന്ന ഭര്‍ത്താക്കന്‍മാര്‍ ഇത് കണ്ട് ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ കയ്യില്‍ കരുതിയിരുന്ന വാള്‍ കൊണ്ട് ഭര്‍ത്താക്കന്‍മാരെ വെട്ടുകയായിരുന്നു.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടികളെ കൊല്ലുമെന്ന ഭീഷണിയും മുഴക്കി. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടയില്‍ പ്രതികള്‍ രക്ഷപ്പെട്ടു. പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചത് പോലീസായിരുന്നു. ആശുപത്രിയില്‍ നിന്ന് തിരിച്ച് വീട്ടിലെത്തിയ കുടുംബത്തെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ വീട് കയറി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് വിവാദമായതോടെയാണ് കാലവിളംബം വരുത്തിയ പോലീസ് പ്രതികളെ പിടികൂടാന്‍ തയ്യാറായത്. പേട്ട പോലീസും ഗുണ്ടാസംഘങ്ങളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കാരണമാണ് പോലീസ് ഒത്താശയോടെ പ്രതികള്‍ അന്യസംസ്ഥാനക്കാരായ ഉദ്യോഗസ്ഥരുടെ വീട് തേടിച്ചെന്ന് കേസ് പിന്‍വലിക്കാന്‍ ഭീഷണി മുഴക്കിയതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.
പേട്ട , വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനുകളിലായി അടി പിടി , കവര്‍ച്ച തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഒന്നാം പ്രതിയായ രാകേഷ്. ഇയാള്‍ 3 കേസുകളില്‍ വിചാരണ നേരിടുകയാണ്. 2015 ല്‍ മോഷണക്കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ഈ കേസില്‍ 2019 ല്‍ ജാമ്യത്തിലിറങ്ങി. രണ്ടാം പ്രതിയായ പ്രവീണ്‍ 2015 ല്‍ മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത സുനില്‍ ബാബു കൊലക്കേസിലെ മുഖ്യ പ്രതി കൊപ്ര സുരേഷിന്റെ സഹോദരനാണ്.
ജൂലൈ 21നാണ് പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജൂലൈ 28 ന് കുറ്റപത്രം സമര്‍പ്പിച്ചു.
https://www.facebook.com/Malayalivartha