ഉറക്കം ചതിച്ചതാ!!! ഉത്സവത്തിനെത്തിയ കുട്ടി ലോറിയിൽ കിടന്നുറങ്ങി; പത്തുവയസുകാരൻ എത്തിയത് എഴുപത്തിയഞ്ച് കിലോ മീറ്റർ അകലെ... പിന്നീട് സംഭവിച്ചത് ഇങ്ങനെ
അച്ഛനൊപ്പം ഉത്സവത്തിന് കച്ചവടത്തിനെത്തിയ കുട്ടി ഒന്ന് ഉറങ്ങിയെഴുന്നേറ്റപ്പോഴേക്കും എത്തിയത് തമിഴ്നാടിന് അടുത്ത്. സംഭവിച്ചത് എന്താണെന്ന് വച്ചാൽ പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവാഭരണ ഉത്സവത്തിന് വളക്കച്ചവടത്തിന് എത്തിയതായിരുന്നു അച്ഛനൊപ്പം പത്തുവയസുകാരൻ. പുലർച്ചെയോടെ ഉറക്കം വന്ന കുട്ടി ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ കയറി സുഖമായി കിടന്നുറങ്ങി.
ധർമശാസ്താക്ഷേത്രത്തിലെ തിരുവാഭരണ ഉത്സവത്തിന് വളക്കച്ചവടത്തിനെത്തിയ പത്തനംതിട്ട സീതത്തോട് സ്വദേശി കുമാറിന്റെ മകൻ കാർത്തിക്കിനെയാണ് ഞായറാഴ്ച പുലർച്ചെയോടെ കാണാതായത്. മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
പുലർച്ചെ മൂന്നോടെ കുമാറിന്റെ കടയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കയറിയ കാർത്തിക് അവിടെ കിടന്നുറങ്ങി. ഇതറിയാതെ ലോറിക്കാർ സിമന്റെടുക്കാനായി തമിഴ്നാട്ടിലേക്ക് പുറപ്പെടുകയും ചെയ്തു. കുട്ടിയെ കാണാതെ പരിഭ്രാന്തനായ കുമാർ പലയിടത്തും അന്വേഷിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകി. ഉടൻ പൊലീസും നാട്ടുകാരും കുട്ടിക്കായി തെരച്ചിൽ തുടങ്ങി.
ഇതിനിടെ രാവിലെ എട്ടരയോടെ ലോറി ആര്യങ്കാവിലെത്തിയപ്പോൾ പിന്നിൽനിന്ന് കുട്ടിയുടെ കരച്ചിൽ കേട്ട് ഡ്രൈവർ വണ്ടി നിർത്തി. കുട്ടിയെക്കണ്ട ലോറി ജീവനക്കാർ അമ്പരന്നു. തുടർന്ന് ആര്യങ്കാവ് പൊലീസ് ഔട്ട്പോസ്റ്റിൽ അറിയിച്ചു.
തെന്മല സ്റ്റേഷൻ ഓഫീസർ വിനോദിന്റെ നിർദേശപ്രകാരം സിപിഒമാരായ അനൂപ്, കണ്ണൻ, സുനിൽ, അഭിലാഷ് എന്നിവർ സ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുത്തു. പന്തളം സ്റ്റേഷനിൽ നിന്ന് കുട്ടിയെ കാണാതായെന്ന സന്ദേശം കിട്ടിയിരുന്നതിനാൽ കാർത്തിക്കിനെ തിരിച്ചറിയുന്നത് എളുപ്പമായി. രാവിലെ പത്തുമണി കഴിഞ്ഞപ്പോൾ പന്തളത്തു നിന്ന് കുമാറും ക്രൈം എസ്ഐ സി.കെ.വേണുവിന്റെ നേതൃത്വത്തിൽ പൊലീസും തെന്മലയിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.
https://www.facebook.com/Malayalivartha