പുതുപ്പള്ളി തേങ്ങി ! ആർത്തലച്ചെത്തിയ കണ്ണീർമഴയിൽ വിങ്ങി ആൾക്കാർ; ഒരു നാടിന്റെ തേങ്ങലും നെഞ്ചിടിപ്പും പുതുപ്പള്ളിയുടെ കരോട്ട് വള്ളക്കാലിൽ വീടിന്റെ മുറ്റത്ത്

ഒരു നാടിന്റെ തേങ്ങലും നെഞ്ചിടിപ്പും പുതുപ്പള്ളിയുടെ കരോട്ട് വള്ളക്കാലിൽ വീടിന്റെ മുറ്റത്ത് തൊട്ടറിയാമായിരുന്നു. താങ്കളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഇനിയില്ലെന്ന് തിരിച്ചറിവ് ആ നാടിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. കുഞ്ഞൂഞ്ഞിന്റെ വിയോഗ വാർത്ത അപ്രതീക്ഷിതമല്ലെങ്കിലും പുലർച്ചെ എത്തിയതോടെ തേങ്ങലോടെയാണ് നാട് ഒന്നടങ്കം കരോട്ടുവള്ളക്കാലിൽ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
കോട്ടയത്തെ പ്രമുഖ നേതാക്കളും കോൺഗ്രസിനെ സ്നേഹിക്കുന്ന സാധാരണ പ്രവർത്തകരും എല്ലാം തന്നെ പുതുപ്പള്ളിയിലെ വീട്ടിലേക്ക് ഒഴുകിയെത്തി. ഇടനെഞ്ചു തകരുന്ന വേദനയോടെയാണ് നേതാക്കളും പ്രവർത്തകരും ഇവിടെ എത്തിയത്. പലരും പൊട്ടിക്കരഞ്ഞുകൊണ്ട് തങ്ങളുടെ വികാരം പങ്കുവെച്ചു. ഉമ്മൻചാണ്ടിയുടെ കസേരയ്ക്കരികിൽ ഷാഞ്ഞു നിന്നു കരയുന്ന പ്രവർത്തകരുടെ കണ്ണീരിന്റെ നനവ് കൂടി നിന്ന് എല്ലാവരുടെയും ഹൃദയത്തെ വേദനിപ്പിച്ചു.
പ്രമുഖ നേതാക്കൾ എല്ലാവരും തന്നെ ഇവിടേക്ക് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനി എപ്പോഴാണ് തങ്ങളുടെ പ്രിയ കുഞ്ഞിന്റെ ഭൗതിക ദേഹം എത്തിക്കുക എന്നുള്ളതാണ് നാട് ഉറ്റു നോക്കിയിരിക്കുന്നത്. അവസാനമായി കുഞ്ഞൂഞ്ഞിനെ ഒരു നോക്കു കാണുക ഇതുമാത്രമാണ് ഇനി ഇവരുടെ ലക്ഷ്യം.
തങ്ങളുടെ പ്രിയ നേതാവിന് ഇവർ നൽകുന്നത് ലോകം ഇതുവരെ കാണാത്ത യാത്രയപ്പ് ആകുമെന്ന് ഉറപ്പ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് നാട്ടകം സുരേഷ്, ജോഷി ഫിലിപ്പ്, ഫിൽസൺ മാത്യൂസ്, ചിൻ്റു കുര്യൻ ജോയി, നിബു ജോൺ, കുഞ്ഞ് ഇല്ലമ്പള്ളി, സിബി ജോൺ എന്നിവർ അടക്കമുള്ള നേതാക്കൾ പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീട്ടിൽ രാവിലെ തന്നെ എത്തിച്ചേർന്നിരുന്നു.
https://www.facebook.com/Malayalivartha


























