നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ പരസ്പരം വാദങ്ങളുന്നയിക്കുമ്പോള്‍, ഇരുകൂട്ടരുടെയും തർക്കം കണ്ട കെ എസ്.ആര്‍.ടി.സി ബസിലെ ക്യാമറകള്‍ സാക്ഷി..! തെളിവ് പോലീസ് പരിശോധിക്കുമോ..?
മേയർ ആര്യ രാജേന്ദ്രനും, കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ പരസ്പരം വാദങ്ങളുന്നയിക്കുമ്പോള്‍, ഇതെല്ലം കണ്ടുകൊണ്ട് ഒരു പ്രാധാന സാക്ഷി അവിടെ ഉണ്ടായിരുന്നു. ഇരുകൂട്ടരുടെയും തർക്കം കണ്ട കെ എസ്.ആര്‍.ടി.സി ബസിലെ ക്യാമറകള്‍.
തിരുവനന്തപുരം ഡിപ്പോയുടെ ആര്‍.പി.സി 101 എന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ മൂന്ന് നിരീക്ഷണ ക്യാമറകളാണ് ഉള്ളത്. മേയര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കെല്ലാം തെളിവ് ഇതിലുണ്ടെങ്കിലും പോലീസ് പരിശോധിച്ചിട്ടില്ല.
നിലവിലെ സാഹചര്യത്തില്‍ ബസില്‍ നിന്നും ഏപ്പോള്‍ വേണമെങ്കിലും ദൃശ്യങ്ങള്‍ നഷ്ടപ്പെടാനിടയുണ്ട്. കെ.എസ്.ആര്‍.ടി.സി അധികൃതരും ക്യാമറയുടെ കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്. മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം അടുത്തിടെ ക്യാമറ ഘടിപ്പിച്ച ബസുകളിലൊന്നാണിത്. മുന്നിലും പിന്നിലും, ബസിന് ഉള്ളിലും ക്യാമറയുണ്ട്. ഒരാഴ്ച ദൃശ്യങ്ങള്‍ സൂക്ഷിക്കാനാകും. ബസിലെ യാത്രക്കാരെ ആരാണ് ഇറക്കിവിട്ടതെന്ന് തെളിവ് ഈ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഡ്രൈവര്‍ ക്യാബിനിലെ ദൃശ്യങ്ങളും ഇതിലുണ്ട്. ഇവ പരിശോധിച്ചാല്‍ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാകും.
ബസും കാറും തമ്മില്‍ എത്രനേരം റോഡില്‍ ഒരുമിച്ച് ഓടിയെന്നതിന് തെളിവും ലഭിക്കും. എന്നാല്‍ ഈ ദൃശ്യങ്ങളൊന്നും തത്കാലം പുറത്തു വിടാനിടയില്ല. കെ.എസ്.ആര്‍.ടി.സി. താത്കാലിക ഡ്രൈവര്‍ എച്ച്.എല്‍. യദുവിനെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരും മുമ്പേ ജോലിയില്‍ നിന്നു മാറ്റി നിര്‍ത്തിയിരിക്കുകയാണ്. മേയര്‍ ആര്യാ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യെയും പിന്തുണച്ച് സിപി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തിയ സാഹചര്യത്തില്‍ ഡ്രൈവര്‍ക്കുമേല്‍ കുറ്റംചാര്‍ത്തി കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് കെ.എസ്.ആര്‍.ടി.സി.
അധികൃതരും. അശ്ലീല ആംഗ്യം കാണിച്ചെന്നടതടക്കം മേയര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ശരിയാണോയെന്നതിന് തെളിവ് ക്യാമറയിലുണ്ടായിട്ടും പോലീസ് ഇത് പരിശോധിക്കാത്തത് എന്തുകൊണ്ടെന്നാണ് ചോദ്യമുയരുന്നത്.
യദുവിനെ പിരിച്ചുവിടേണ്ടതില്ലെന്നും തൽക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് സിഎംഡിയുടെ ശുപാർശ. ഇതുസംബന്ധിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിഎംഡി റിപ്പോർട്ട് നൽകി. എന്നാൽ മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ വാദം.
ബസിന് മുന്നില്‍ വേഗത കുറച്ച് കാറോടിച്ച് മേയറും സംഘവും തന്നെ ബുദ്ധിമുട്ടിച്ചു. ഇതോടെ എന്താണ് കാണിക്കുന്നത് എന്ന് താന്‍ ആംഗ്യം കാണിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് മേയറും ഭര്‍ത്താവും ബസ് തടഞ്ഞു നിര്‍ത്തി ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയതെന്നാണ് യദു പറയുന്നത്. എന്നാല്‍ ഡ്രൈവര്‍ അസഭ്യമായ രീതിയില്‍ ലൈംഗിക ചുവയോട് കൂടി ആംഗ്യം കാണിച്ചുവെന്ന് മേയര്‍ ആവര്‍ത്തിച്ചു. റെഡ് സിഗ്‌നലില്‍ വെച്ചാണ് ഡ്രൈവറുടെ ബസ് തടഞ്ഞത്. ഡ്രൈവര്‍ ലഹരി പദാര്‍ത്ഥം ഉപയോഗിച്ചിരുന്നുവെന്നും മന്ത്രിയെ വിളിച്ച് അപ്പോഴേ കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ് ഡ്രൈവര്‍ കാണിച്ചത്. അദ്ദേഹത്തിന്റെ പേരില്‍ മുന്നേ ക്രിമിനല്‍ കേസുണ്ട്. റോഡ് സൈഡ് തരാത്ത പ്രശ്‌നമല്ല ഇത്. സിഗ്‌നലില്‍ വെച്ച് ബസ് നിര്‍ത്തിയപ്പോഴാണ് ചോദ്യം ചെയ്തത്, അല്ലാതെ ബസ് തടഞ്ഞ് നിര്‍ത്തിയിട്ടില്ല. അസഭ്യം പറയുന്ന കുടുംബത്തിലോ രാഷ്ട്രീയ പശ്ചാത്തലത്തിലോ അല്ല താന്‍ വളര്‍ന്നതെന്നും മേയര്‍ വ്യക്തമാക്കി.
ആര്യാ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനെ തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും ഇതുവരെ പോലീസ് കേസ് എടുത്തിട്ടില്ല. ഡ്രൈവർ യദു നൽകിയ പരാതിയിലാണ് കന്‍റോൺമെന്‍റ് പൊലീസ് കേസ് എടുക്കാത്തത്.
മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്നായിരുന്നു പൊലിസിന്‍റെ ന്യായം. യദുവിനെതിരെ അന്വേഷണം നടത്തുന്ന കെഎസ്ആർടിസി എംഡി ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് നൽകും. യദുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിടേണ്ടെന്നും തൽക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം. പിരിച്ചുവിട്ടാൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് വകുപ്പിന്‍റെ നിഗമനം. പൊലീസിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ടിഡിഎഫ്, കെഎസ്ആർടിസി ചീഫ് ഓഫീസിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കന്‍റോൺമെന്‍റ് സ്റ്റേഷനിലേക്കും ഇന്ന് മാർച്ച് നടത്തും.
https://www.facebook.com/Malayalivartha