ജില്ലകളിൽ യെലോ അലർട്ട്! ഉഷ്ണതരംഗ മുന്നറിയിപ്പ്.. സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു?
ഉഷ്ണ തരംഗത്തെ തുടർന്ന് പാലക്കാട് ജില്ലയിൽ പുറപ്പെടുവിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇന്നും നാളെയും ഉഷ്ണ തരംഗ സാദ്ധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, കോഴിക്കോട് ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണ തരംഗ മുന്നറിയിപ്പ്.
ഉഷ്ണ തരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും പൊതുജനങ്ങളും ഭരണ ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിലവിൽ സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണെന്നും സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വയറിങ് ജോലിക്കിടെ ഇലക്ട്രീഷ്യൻ പൂങ്കാവ് പുത്തൻപുരയ്ക്കൽ വീട്ടിൽ സുഭാഷ് (45) കുഴഞ്ഞുവീണു മരിച്ചു. സൂര്യാഘാതം മൂലമാണ് മരണമെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാനത്ത് ഇതുവരെ മൂന്നുപേർ സൂര്യാഘാതമേറ്റ് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. പാലക്കാട് എലപ്പുള്ളി പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കൽ വീട്ടിൽ പരേതനായ കൃഷ്‌ണന്റെ ഭാര്യ ലക്ഷ്‌മിയമ്മ (89), മാഹി പന്തക്കൽ പന്തോക്കാട്ടിലെ ഉളുമ്പന്റവിട മതയമ്പത്ത് യു.എം.വിശ്വനാഥൻ (53), ഇടുക്കി കാളിയാർ മുള്ളരിങ്ങാട് മമ്പാറ പോങ്ങംകോളനി പുത്തൻപുരയ്‌ക്കൽ സുരേന്ദ്രൻ (73) എന്നിവരാണു സൂര്യാഘാതം മൂലം നേരത്തേ മരിച്ചത്.
പാലക്കാട് യുവാവ് കുഴഞ്ഞുവീണു മരിച്ചു. എതിർപ്പണം ശബരി നിവാസിൽ ആർ ശബരീഷ് (27) ആണ് മരിച്ചത്. രാവിലെ കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുര്യാഘാതമാണോ മരണകാരണമെന്ന് പോസ്റ്റ് മോർട്ടം കഴിഞ്ഞാൽ മാത്രമേ വ്യക്തമാകുകയെന്ന് ഡോക്ടർമാർ പറഞ്ഞു.
ഉഷ്ണതരംഗം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.
ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും കായിക വിനോദങ്ങളും മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തി വെക്കുക.
ധാരാളമായി വെള്ളം കുടിക്കുക.
അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.
കായികാദ്ധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക.
നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകൽ സമയത്ത് പൂർണ്ണമായും ഒഴിവാക്കുക.
വൈദ്യുത ഉപകരണങ്ങൾ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും വയർ ഉരുകിയും തീപിടുത്തത്തിന് സാധ്യത ഉള്ളതിനാൽ ഓഫീസുകളിലും വീടുകളിലും ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്.
രാത്രിയിൽ ഓഫീസുകളിലെയും ഉപയോഗമില്ലാത്ത മുറികളിലെയും ഫാൻ, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്ത് സൂക്ഷിക്കുക.
വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.
തൊഴിലുറപ്പ് പ്രവർത്തകരും മാദ്ധ്യമപ്രവർത്തകരും പുറം തൊഴിലിൽ ഏർപ്പെടുന്നവരും പൊലീസ് ഉദ്യോഗസ്ഥരും പകൽ 11 മുതൽ വൈകീട്ട് മൂന്നുവരെ കുട ഉപയോഗിക്കുക.
കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ പകൽ 11 മുതൽ മൂന്നുവരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക കരുതൽ ഉറപ്പാക്കണം.
എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.
https://www.facebook.com/Malayalivartha