മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂള്‍ മാഫിയയെന്ന ഗണേഷ് കുമാറിന്റെ പരാമര്‍ശം കത്തിച്ച് സിഐടിയു;കൈവെച്ചത് മലപ്പുറത്ത് ആയതുകൊണ്ട് പിണറായി ഗണേഷിനെ കൈയ്യൊഴിഞ്ഞു,തൊപ്പിയും തലേക്കെട്ടുമുള്ളവരോട് പ്രകടിപ്പിക്കുന്ന വൈഷമ്യമാണ് ഗണേഷിനുള്ളത്,മന്ത്രിയെ പുകച്ച് പുറത്ത് ചാടിക്കാന്‍ പാര്‍ട്ടിയില്‍ പണി തുടങ്ങി,മലപ്പുറം വിഷയം ആളിക്കത്തിക്കാന്‍ അണിയറയില്‍ ഗൂഢാലോചന
മന്ത്രി ഗണേഷ് കുമാറിന്റെ വായില്‍ നിന്ന് വന്ന വാക്ക് തീയാകുമ്പോള്‍ അത് ആളികത്തിക്കാന്‍ സിഐടിയു. മലപ്പുറത്ത് സിഐടിയു ഇറക്കുന്നത് വര്‍ഗീയ കാര്‍ഡ്. കൈവിട്ട കളിക്ക് നില്‍ക്കുന്ന സംഘടനയെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറിയും തടഞ്ഞില്ലെങ്കില്‍ ഇത് കൈവിട്ട് പോകുമെന്നതില്‍ സംശയമില്ല. മലപ്പുറത്ത് ഡ്രൈവിംഗ് സ്‌കൂള്‍ മാഫിയ പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞതിനെ വളച്ചൊടിച്ച് വര്‍ഗീയത പരത്തുകയാണ് സഖാക്കള്‍. ഗതാഗത മന്ത്രിയ്ക്ക് ഒരു പണികൊടുക്കാന്‍ കാത്തിരിക്കുന്ന സിഐടിയു സംഘത്തിനും മുന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനും വീണുകിട്ടിയ ആയുധമാണ് മാഫിയ എന്ന പരാമര്‍ശം. അതിട്ട് കൊഴുപ്പിച്ച് ഗണേഷിന്റെ കസേര തെറുപ്പിക്കാനാണ് സര്‍ക്കാരില്‍ ഒരുകൂട്ടരുടെ നീക്കം.
കൈവെച്ചത് മലപ്പുറത്ത് ആയതുകൊണ്ട് പിണറായി വിജയന്‍ ഗണേഷിനെ കൈയ്യൊഴിയും. വോട്ട് ബാങ്ക് തകരുന്ന ഒരുപണിക്കും പിണറായി നില്‍ക്കില്ല. എംവി ഗോവിന്ദന്‍ ഇപ്പോഴേ ഓടിരക്ഷപ്പെട്ടിട്ടുണ്ട്. മലപ്പുറത്ത് ഡ്രൈവിംഗ് സ്‌കൂള്‍ മാഫിയയെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പരാമര്‍ശം വംശീയമാണെന്നാണ് സിഐടിയുവിന്റെ ആക്ഷേപം. മലപ്പുറമെന്ന് കേള്‍ക്കുമ്പോള്‍ മറ്റ് പലര്‍ക്കുമുള്ള വൈഷമ്യമാണ് മന്ത്രിക്കെന്നും സിഐടിയു പറഞ്ഞു. സിഐടിയു കിട്ടിയ അവസരം മുതലെടുക്കുകയാണ്. ഗതാഗത വകുപ്പില്‍ ഗണേഷ് വന്നതോടെ ഏറ്റവും കൂടുതല്‍ പണികിട്ടിയിരിക്കുന്നത് സിഐടിയുവിനാണ്. ഇവരുടെ കൈകടത്തല്‍ ഒന്നും നടക്കുന്നില്ല. കെഎസ്ആര്‍ടിസിയിലേക്ക് ഒരുമൊട്ട് സൂചി വാങ്ങിയാല്‍ പോലും അതിന്റെ കണക്ക് മേശപ്പുറത്ത് എത്തണമെന്ന് ഗണേഷിന് നിര്‍ബന്ധമാണ്. ഇതോടെ സിഐടിയുക്കാരുടെ അടിച്ചുമാറ്റല്‍ നടക്കുന്നില്ല. എന്തെങ്കിലും ഒന്ന് വീണുകിട്ടാന്‍ കാത്തിരുന്ന സിഐടിയുവിന് വജ്രായുധം തന്നെ കിട്ടി. അതിന്റെ ആവേശത്തില്‍ വിഷയം കൊഴുപ്പിക്കുന്നു. മലപ്പുറം ജില്ലയെ വംശീയമായി അധിക്ഷേപിച്ചുവെന്ന കാര്‍ഡ് ഇറക്കി കത്തിക്കുന്നു.
വിഷയം ഇതാകുമ്പോള്‍ പിണറായി വിജയനും മൗനംപാലിക്കും പാര്‍ട്ടി സെക്രട്ടറിയും ഇടപെടില്ല. നിയന്ത്രണം സിഐടിയുവിന്‍ഖെ കൈകളില്‍ വരും. വിവാദത്തിന്റെ ഭവിഷ്യത്ത് അറിയാമായിരുന്നിട്ടും സിഐടിയും ഈ കാണിക്കുന്നത് തീക്കൊള്ളി കൊണ്ട് തലചൊറിയലാണ്. എന്നിട്ടും പാര്‍ട്ടി മൗനംപാലിക്കുന്നു. ആന്റണി രാജു ഇപ്പോള്‍ ആവേശത്തിലാണ്. തന്നെ വെള്ളംകുടിപ്പിച്ച ഗണേശിനെ ഇങ്ങനെ കിട്ടണമായിരുന്നു രാജുവിന്. ഗതാഗത വകുപ്പില്‍ ഗണേഷ് കയറിയതോടെ വലിയ ഓളമുണ്ടാക്കുന്നു. രണ്ടരക്കൊല്ലം ഇരുന്നിട്ടും ആന്റണി രാജുവിന് ഉണ്ടാക്കാന്‍ പറ്റാത്ത ഓളവും ജനകീയ മന്ത്രിയെ ലേബലും ഗണേഷ് സ്വന്തമാക്കി. കൂടാതെ ആന്റണി രാജുവിനെ പരസ്യമായി എതിര്‍ക്കുകയും വെല്ലുവിളിച്ച് രംഗത്ത് വരികയും ചെയ്തു ഗണേഷ്. മുന്‍ മന്ത്രിയ്ക്ക് ഇതില്‍പ്പരം അടികിട്ടാനില്ല. അങ്ങനെ ശത്രുക്കള്‍ നിരവധിയാണ് ഗണേശിന്. എല്ലാവരും ഇപ്പോള്‍ ഒത്തുകൂടിയിരിക്കുകയാണ്.
മലപ്പുറമെന്ന് കേള്‍ക്കുമ്പോള്‍ മറ്റ് പലര്‍ക്കുമുള്ള വൈഷമ്യമാണ് മന്ത്രിക്കെന്നും സിഐടിയു പറഞ്ഞു. തൊപ്പിയും തലേക്കെട്ടുമുള്ളവരോട് ചിലര്‍ പ്രകടിപ്പിക്കുന്ന വൈഷമ്യം ഉണ്ട്. അത് മന്ത്രിക്കും ഉണ്ടാവാം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധമുണ്ട്. അതില്‍ മലപ്പുറത്തെ മാത്രം എന്തിനാണ് അധിക്ഷേപിക്കുന്നത്? മന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായി പ്രതിഷേധിക്കും. സിഐടിയുവാണ് പ്രതിഷേധിക്കുന്നത്. അല്ലാതെ മാഫിയ സംഘമല്ല. മന്ത്രിക്ക് വേറെ ഉദ്ദേശങ്ങള്‍ ഉണ്ടാകും' ഡ്രൈവിംഗ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ആരോപിച്ചു. സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഡ്രൈവിംഗ് സ്‌കൂള്‍ മാഫിയ സംഘങ്ങളാണ് . ഇത്തരം സംഘങ്ങള്‍ മലപ്പുറത്തുണ്ട്. ഇവര്‍ക്ക് കൂട്ടായി ഉദ്യോഗസ്ഥരും ഉണ്ട്. നേരത്തെ ഈ ഉദ്യോഗസ്ഥര്‍ വന്‍ തോതില്‍ പണം വെട്ടിച്ചു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി തുടരും. മലപ്പുറം ആര്‍ടി ഓഫീസില്‍ നടന്നത് മൂന്നുകോടിയുടെ വെട്ടിപ്പാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തു. വ്യാജ രസീത് ഉണ്ടാക്കി നികുതി വെട്ടിച്ചു' എന്നാണ് മന്ത്രി പറഞ്ഞത്. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായത്. പരിഷ്‌കരണങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കണ്ട് പിന്മാറില്ലെന്നും മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നുമുതല്‍ നടപ്പാക്കുന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരെ ഡ്രൈവിംഗ് സ്‌കൂള്‍ യൂണിയനുകള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ടെസ്റ്റ് ഗ്രൗണ്ടുകള്‍ അടച്ചുകെട്ടിയും ടെസ്റ്റിനുള്ള വണ്ടികള്‍ വിട്ടുകൊടുക്കാതെയുമാണ് പ്രതിഷേധം. കേരളത്തിലെ എല്ലാ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും പണിമുടക്കുമെന്നാണ് അറിയിക്കുന്നത്.പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള പുതിയ ട്രാക്കുകള്‍ കേരളത്തില്‍ ഒരിടത്തും തയ്യാറായിട്ടില്ലെന്നും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ പറയുന്നു. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ കീഴിലുള്ള ഡ്രൈവിംഗ് സ്‌കൂളുകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധസമരം നടക്കുന്നത്.
മേയ് മുതല്‍ റിവേഴ്‌സ് പാര്‍ക്കിംഗും ഗ്രേഡിയന്റ് പരീക്ഷണവും ഉള്‍പ്പെടെ ഡ്രൈവിംഗ് ടെസ്റ്റ് കര്‍ശനമാക്കാനാണ് ഉത്തരവ്. നാലു ചക്രവാഹനങ്ങള്‍ക്ക് റോഡ് ടെസ്റ്റിന് ശേഷമായിരിക്കും 'എച്ച്' ടെസ്റ്റ് നടത്തുക. റോഡ് ടെസ്റ്റില്‍ വിജയിച്ചാല്‍ മാത്രമേ 'എച്ച്' എടുക്കാന്‍ അനുവദിക്കൂ. നിലവില്‍ തിരിച്ചാണ്. ടെസ്റ്റ് കര്‍ശനമാക്കുന്നതിന്റെ ഭാഗമാണിത്. പലപ്പോഴും റോഡ് ടെസ്റ്റ് 'വഴിപാടായി' മാറുന്നുവെന്ന വിമര്‍ശനം ഒഴിവാക്കാന്‍ കൂടിയാണ് പുതിയ പരിഷ്‌കാരം. ട്രാഫിക് നിയമങ്ങള്‍ മനസിലാക്കി നന്നായി വാഹനമോടിക്കാനായാല്‍ 'എച്ച്' ടെസ്റ്റ് കഠിനമായി തോന്നില്ലെന്നും വിലയിരുത്തുന്നു. പുതുതായി 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റില്‍ ഉള്‍പ്പെട്ട 20 പേര്‍ക്കുമടക്കം 60 പേര്‍ക്കായിരിക്കും ദിവസവും ടെസ്റ്റ് നടത്തുക. അതേസമയം, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. പുതിയ തീരുമാനങ്ങളില്‍ ഗതാഗതകമ്മീഷണര്‍ ഇതേവരെ സര്‍ക്കുലര്‍ ഇറക്കിയില്ല. ഇതേതുടര്‍ന്ന് പ്രതിദിനം എത്ര ടെസ്റ്റുകള്‍ നടത്തണമെന്ന കാര്യത്തിലാണ് ആര്‍ടിഒമാര്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുന്നത്.
https://www.facebook.com/Malayalivartha