തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...

മുൻ മേയർ ആര്യാ രാജേന്ദ്രനും എം.എൽ.എ സച്ചിൻ ദേവിനും നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയിലാണ് നടപടി. നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ ഇരുവരെയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെയായ ഹർജിയാണ് കോടതിയെ ഇടപെടലിലേക്ക് നയിച്ചത്. ഇനി കേസിൽ മുന്നോട്ട് എന്ത് സംഭവിക്കും എന്നതാണ് ശ്രദ്ധ. തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനെയും ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
വാഹനം തടഞ്ഞതിന് മേയറുടെ സഹോദരനെതിരെ പെറ്റികേസ് മാത്രം ചുമത്തിയായിരുന്നു കുറ്റപത്രം. അതേ സമയം മേയർക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചതിന് ബസ് ഡ്രൈവർ യദുവിനെതിരെ ഉടൻ കുറ്റപത്രം നൽകുമെന്നും അറിയിച്ചിരുന്നു. 2024 ഏപ്രിൽ 27ന് പാളയം സാഫല്യം കോംപ്ളക്സിൽ വെച്ചായിരുന്നു വിവാദ സംഭവം. ആര്യയും സച്ചിനും സഞ്ചരിച്ച സ്വകാര്യ വാഹനം കെഎസ്ആർടിസി ബസിനെ തടയുകയായിരുന്നു. പിന്നാലെ തർക്കവുമുണ്ടായി. ജോലി തടസ്സപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും മേയർക്കും എംഎൽഎക്കുമെതിരെ കെഎസ്ആർടിസി ഡ്രൈവർ യദു പരാതി നൽകിയിട്ടും ആദ്യം പൊലീസ് കേസെടുത്തില്ല. പിന്നീട് കോടതി നിർദ്ദേശ പ്രകാരമെടുത്ത കേസിൽ മേയർ ആര്യാ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ, ആര്യയുടെ സഹോദരൻ അരവിന്ദ്, സഹോദരൻറെ ഭാര്യ എന്നിവർ പ്രതിയായിരുന്നു.
എന്നാൽ മേയറെയും എംഎൽഎയെയും ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം നൽകിയത്. കാറോടിച്ചിരുന്ന മേയറുടെ സഹോദരൻ മാത്രമാണ് പ്രതി. ബസ് തടഞ്ഞ് കാർ സീബ്ര ലൈനിൽ ഇട്ടെന്ന് മാത്രമാണ് കുറ്റം. ഹൈഡ്രോളിക് സംവിധാനമുള്ള ബസിൽ ഡ്രൈവർ ഡോർ തുറന്ന് കൊടുത്തത് കൊണ്ടാണ് എംഎൽഎ ബസിൽ കയറിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ഡ്രൈവറെ എംഎഎൽഎ അസഭ്യം പറഞ്ഞതിന് സാക്ഷിമൊഴികളില്ല. കെഎസ്ആർടിസി ഡ്രൈവർ റൂട്ട് തെറ്റിച്ച് ബസോടിച്ചതിനാൽ ഡ്യൂട്ടി തടസ്സപെടുത്തിയതെന്ന് പരാതി നിലനിൽക്കില്ല. മോശം ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തത് മാത്രമാണ് സച്ചിൻ ദേവ് ചെയ്തതെന്നുമാണ് പൊലീസ് കണ്ടെത്തൽ. പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നാണ് യദു വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha























