സെലൻസ്കിക്ക് അടിപതറുന്നു പട്ടണങ്ങൾ പിടിച്ചെടുത്ത് റഷ്യ കുതിക്കുന്നു.. സ്ലാവ്യുടിക്കും നഷ്ടമായി

യുക്രെയ്നിൽ ശക്തമായ ചെറുത്തുനിൽപിനെ മറികടന്ന് റഷ്യൻ സൈന്യം വടക്കൻ മേഖലയിൽ ചെർണോബിലിനു സമീപമുള്ള സ്ലാവ്യുടിക് പട്ടണം പിടിച്ചു. തെക്കുകിഴക്കൻ തുറമുഖ നഗരമായ മരിയുപോളിൽ കനത്ത പോരാട്ടം തുടരുന്നു. സൈനിക നടപടിയുടെ ആദ്യഘട്ടം പൂർത്തിയായെന്നും വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രെയ്ൻ പ്രദേശങ്ങളുടെ മോചനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റഷ്യ വ്യക്തമാക്കി.
1986ൽ വൻ ആണവ ദുരന്തമുണ്ടായ ചെർണോബിൽ ആണവനിലയത്തിലെ ജോലിക്കാർ താമസിക്കുന്ന പട്ടണമാണ് ബെലാറൂസ് അതിർത്തിയിലെ സ്ലാവ്യുടിക്. കഴിഞ്ഞ മാസം 24ന് അധിനിവേശത്തിന്റെ ആരംഭത്തിൽ തന്നെ ചെർണോബിൽ ആണവ നിലയം റഷ്യൻസേന പിടിച്ചെടുത്തെങ്കിലും ആണവനിലയത്തിലെ ജോലികൾ യുക്രെയ്ൻ ജീവനക്കാർ തുടർന്നിരുന്നു.
മരിയുപോളിലെ സ്ഥിതി അതീവഗുരുതരമാണെന്ന് മേയർ വദിം ബൊയ്ചെങ്ക അറിയിച്ചു. തകർന്നടിഞ്ഞ നഗരത്തിന്റെ പല ഭാഗങ്ങളിലും ചെറുത്തുനിൽപ് തുടരുന്നു. ഒരു ലക്ഷത്തിലേറെ പേരാണു നഗരത്തിൽ ശേഷിക്കുന്നത്. മരിയുപോൾ തുറമുഖം പൂർണമായി തകർക്കാനാണു റഷ്യയുടെ ശ്രമമെന്നും ഇതു ലോകത്തിനാകെ വിനാശകരമാണെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ഖത്തറിലെ ദോഹ ഫോറം യോഗത്തിൽ വിഡിയോ വഴി പറഞ്ഞു. യുക്രെയ്നിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ ലോകമെങ്ങും കയറ്റി അയയ്ക്കുന്നത് ഇവിടെ നിന്നാണ്.
അതേസമയം, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പോളണ്ടിലെ വാഴ്സയിൽ യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രി കുലേബയും പ്രതിരോധ മന്ത്രി ഒലെക്സി റെസിനോവുമായി കൂടിക്കാഴ്ച നടത്തി.
റഷ്യൻ അതിർത്തിയോടു ചേർന്ന ഡോൺബസ് മേഖല പൂർണമായി മോചിപ്പിക്കുന്നതിൽ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2014മുതൽ ഇവിടെ വിമതർക്കു പിന്തുണയുമായി റഷ്യൻ സേനയുടെ സാന്നിധ്യമുണ്ട്. ഭൂരിപക്ഷവും റഷ്യൻ ഭാഷ സംസാരിക്കുന്ന ഡോൺബസ് മേഖലയെ സ്വതന്ത്ര പ്രദേശമായി നേരത്തേ റഷ്യൻ പാർലമെന്റും അംഗീകരിച്ചതാണ്.
യുക്രൈനിലെ ഉന്നതതല ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ശനിയാഴ്ച രണ്ട് യുക്രൈനിയന്‍ മന്ത്രിമാരുമായി വാര്‍സോയില്‍ വെച്ചാണ് ജോ ബൈഡന്‍ ചര്‍ച്ച നടത്തിയത്. റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റ് യുക്രൈനിയന്‍ സര്‍ക്കാരുമായി നേരിട്ട് ചര്‍ച്ച നടത്തുന്നത്.യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയും പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവും യുക്രൈനില്‍ നിന്ന് പോളണ്ടിലെത്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയത്.
https://www.facebook.com/Malayalivartha























