തോല്‍ക്കാനല്ല ജയിച്ചത്... പൂരലഹരിയില്‍ തൃശൂര്‍ ഇളകിമറിയുമ്പോള്‍ പൂരമറിയാതെ തെച്ചിക്കോട്ടുകാവ് രാമന്‍ ശാന്തനായി പേരാമംഗലത്ത്; രാമചന്ദനെക്കാണാന്‍ എത്തിയത് നൂറുകണക്കിന് പേര്‍; വീര ഗാഥകള്‍ വാഴ്ത്തി ആരാധകര്‍

തൃശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഉണ്ടാക്കിയ ഇഫക്ട് ചെറുതല്ല. ആളും ആരവുമില്ലാതിരുന്ന തെക്കോട്ടിറക്കത്തിന് വലിയ പേരുണ്ടാക്കിക്കൊടുത്തത് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനാണ്. അതേസമയം കനത്ത വിലക്കുണ്ടായിരുന്ന രാമചന്ദ്രനെ ഒരു മണിക്കൂറിലെ എഴുന്നള്ളത്തിന് ശേഷം പേരാമംഗലം തറവാട്ടില്‍ എത്തിച്ചിരുന്നു.
പൂരലഹരിയില്‍ തൃശൂര്‍ നഗരം ഇളകിമറിയുന്‌പോള്‍ പൂരവിളംബരം കുറിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പേരാമംഗലത്ത് ശാന്തനായി നില്‍ക്കുന്നു. പൂരം ദിവസം രാമന്‍ എന്തു ചെയ്യുന്നുവെന്നറിയാന്‍ തെച്ചിക്കോട്ടുകാവിലെത്തിയപ്പോള്‍ കണ്ടത് കഴിഞ്ഞദിവസം പൂരനഗരിയില്‍ കണ്ട രാമനെയല്ല. പട്ട തിന്ന് തലയാട്ടി തലയെടുപ്പിന്റെ മസ്തകം അധികം ഉയര്‍ത്താതെ രാമന്‍. പൂരമറിയാതെ. പൂരത്തിരക്കറിയാതെ അങ്ങിനെ നില്‍ക്കുകയായിരുന്നു രാമന്‍.. ഒരു പൂരവിളംബരത്തിന്റെ നല്ലോര്‍മകളുമായി...
തെക്കോട്ടിറക്കത്തിന്റെയും പൂരത്തിരക്കിന്റെയും സാന്പിളായിരുന്നു പൂരവിളംബരത്തിന് തൃശൂര്‍ നഗരത്തില്‍ കണ്ടത്. രാമന്‍ ഇഫക്ട് മാത്രമായിരുന്നു ആ ജനസഞ്ചയത്തിന് കാരണം. തനിക്കു മുന്നിലെത്തിയ ആള്‍ക്കൂട്ടത്തിന്റെ മനസു വായിച്ചറിഞ്ഞ് പലകുറി തുന്പിക്കൈ ഉയര്‍ത്തി അവരെ അഭിവാദ്യം ചെയ്ത് അവരുടെ ആര്‍പ്പുവിളികളും കയ്യടികളും ഹൃത്തടത്തിലേറ്റു വാങ്ങുന്‌പോള്‍ രാമനും സന്തോഷിച്ചിരിക്കണം. ഇന്നലെ പൂരവിളംബരം കഴിഞ്ഞ് പേരാമംഗലം തെച്ചിക്കോട്ടുകാവിലെത്തിയപ്പോള്‍ രാമനെ തിരികെ സ്വീകരിക്കാനും ആള്‍ക്കൂട്ടമുണ്ടായിരുന്നു. ഒരു കുഴപ്പവുമുണ്ടാക്കാതെ ശാന്തഗംഭീരനായി നെയ്തലക്കാവിലമ്മയെ ശിരസിലേറ്റി തെക്കേഗോപുരനട തുറന്ന് പൂരവിളംബരം നടത്തി മടങ്ങിയെത്തിയ രാമനെ ആര്‍പ്പുവിളികളോടെയാണ് തട്ടകക്കാര്‍ തെച്ചിക്കോട്ടേക്ക് തിരിച്ചുവരവേറ്റത്.
കേരളത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആനകളില്‍ ഏറ്റവും ഉയരം കൂടിയ ആനയാണ് ഗജകേസരി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട ഉടല്‍, ഉറച്ച കാലുകള്‍ ആനച്ചന്തത്തിന്റെ പര്യായമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന തൃശൂര്‍കാരന്റെ സ്വന്തം രാമന്‍. എഴുന്നള്ളത്തിന് തിടമ്‌ബേറ്റിയാല്‍ തല ഉയര്‍ത്തിപ്പിടിച്ചിരിക്കും എന്നതാണ് രാമചന്ദ്രന്റെ ഏറ്റവും വലിയ പ്രത്യേകത.
1982ലാണ് ബിഹാറിയായ രാമന്‍ കേരളത്തിലേക്ക് വണ്ടി കയറുന്നത്. 13 വയസുള്ളപ്പോഴായിരുന്നു അത്. തൃശൂര്‍ കേന്ദ്രീകരിച്ച് ആനകളെ വിതരണം ചെയ്തിരുന്ന ഏജന്റായ വെങ്കിടാദ്രി നാരായണസ്വാമിയാണ് രാമനെ കണ്ടെത്തുന്നത്. മൊട്ടിപ്രസാദ് എന്ന് പേരിട്ടിരുന്ന ആനയെ ലക്ഷ്ണങ്ങളെല്ലാം ഒത്തുനോക്കിയാണ് വെങ്കിടാദ്രി വാങ്ങുന്നത്. ആനയ്ക്ക് പിന്നീട് ഗണേശന്‍ എന്നു പേരിട്ടു. 1984 മാര്‍ച്ചില്‍ തെച്ചിക്കോട്ടുകാവ് ദേവസം അധികൃതര്‍ വെങ്കിടാദ്രിയില്‍ നിന്നും ഗണേശനെ വാങ്ങുകയായിരുന്നു. ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയ ഗണേശനെ രാമചന്ദ്രന്‍ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.
വികൃതി അന്നേ അധികമായിരുന്നു രാമചന്ദ്രന്. പാപ്പാന്മാരെ പെട്ടെന്നൊന്നും അടുപ്പിക്കുമായിരുന്നില്ല. എന്നാല്‍ വിധി രാമനോട് അല്‍പം ക്രൂരത കാണിച്ചു. ഒരു കണ്ണിന്റെ കാഴ്ചശക്തി വൈകാതെ നഷ്ടപ്പെട്ടു. ഏറെക്കാലം ചികിത്സ നടത്തിയിട്ടും കാഴ്ച വീണ്ടെടുക്കാനായില്ല. രാമചന്ദ്രനെ ഇനി എഴുന്നള്ളിക്കാനാകില്ലെന്ന് അധികൃതര്‍ വിധി എഴുതി. അക്കാലത്താണ് പാലക്കാട് എരുമയൂര്‍കാരനായ മണി രാമന്റെ ഒന്നാം പാപ്പാനായി എത്തുന്നത്. രാമചന്ദ്രന്റെ പിന്നീടുള്ള എല്ലാ ഖ്യാതികള്‍ക്കും ദേവസ്വം കടപ്പെട്ടിരിക്കുന്നത് മണിയോടാണ്.
പത്തര അടിയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഉയരം. കേരളത്തിലെ ഇന്ന് ജീവിച്ചിരിക്കുന്ന ആനകളില്‍ ഏറ്റവും ഉയരം കൂടിയത് രാമചന്ദ്രനാണ്. ഏഷ്യയില്‍ രണ്ടാമതും. ലക്ഷണമൊത്ത നഖങ്ങളും, നിലംമുട്ടുന്ന തുമ്ബികൈയും. ഗജകേസരി, ഗജസാമ്രാട്ട്, ഗജചക്രവര്‍ത്തി എന്നീ പട്ടങ്ങള്‍ പടിപടിയായി ആരാധകര്‍ രാമചന്ദ്രന് ചാര്‍ത്തി നല്‍കി. പലയിടങ്ങളിലും തലപ്പൊക്ക മത്സരങ്ങളില്‍ വിജയിയായി. ഏക്കത്തിന് ലക്ഷങ്ങള്‍ വരെ രാമചന്ദ്രന് ലഭിച്ചു. ഗുരുവായൂര്‍ കേശവനെ മറികടന്ന് 2.5 ലക്ഷം രൂപ ലഭിച്ചതിന്റെ റെക്കോര്‍ഡുണ്ട് രാമചന്ദ്രന്.
https://www.facebook.com/Malayalivartha



























