കൊല്ലം പേരൂർ പ്രോമിസ് ലാന്റിൽ രഞ്ജിത്ത് ജോണ്‍സണെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവ്; പ്രതികളെ വെവ്വേറെ ജയിലുകളിൽ പാർപ്പിക്കാൻ കോടതി ഉത്തരവ്

കൊല്ലം പേരൂർ പ്രോമിസ് ലാന്റിൽ രഞ്ജിത്ത് ജോണ്‍സണെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവ്. ഒന്നാം പ്രതി ഇരവിപുരം വാലിമുക്കിന് സമീപം പുതിയ വീട്ടിൽ മനോജ് ബെനൻസ് എന്ന പാമ്പ് മനോജ്, രണ്ടാം പ്രതി നെടുങ്ങോലം കച്ചേരിവിള വീട്ടിൽ രഞ്ജിത്ത് എന്ന കാട്ടുണ്ണി, മൂന്നാം പ്രതി പൂതക്കുളം പാണാട്ട് ചിറയിൽ വീട്ടിൽ ബൈജു എന്ന കൈതപ്പുഴ ഉണ്ണി നാലു മുതൽ ഏഴുവരെ പ്രതികളായ വെട്ടിലത്താഴത്ത് വാടകയ്ക്കു താമസിക്കുന്ന ഡീസന്റ്മുക്ക് കോണത്തുകാവിനു സമീപം തോട്ടിൻ കരവീട്ടിൽ പ്രണവ് എന്ന കുക്കു , ഡീസന്റ്മുക്ക് കോണത്ത് വടക്കതിൽ വിഷ്ണു , കിളികൊല്ലൂർ പറങ്കിമാംവിള പവിത്രം നഗർ വിനീത മന്ദിരത്തിലെ വിനേഷ് , വെട്ടിലത്താഴത്ത് വാടകയ്ക്കു താമസിക്കുന്ന വടക്കേവിള സ്വദേശി റിയാസ് എന്നിവർക്കാണ് കൊല്ലം നാലാം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. പ്രതികൾക് 25 വർഷത്തേയ്ക്ക് ജാമ്യം അനുവദിക്കരുതെന്നും വിധിന്യായത്തിൽ കോടതി നിർദ്ദേശിച്ചു. ഏട്ടാം പ്രതി കിളികൊല്ലൂർ നക്ഷത്ര നഗർ പറങ്കിമാംവിളയിൽ അജിംഷയെ വെറുതെ വിട്ടു.
കൊറ്റങ്കര പേരൂർ അയ്യർമുക്കിനു സമീപം പ്രോമിസ്ഡ് ലാൻഡിൽ രഞ്ജിത്ത് ജോൺസനെ കഴിഞ്ഞ ഓഗസ്റ്റ് 15നു വീട്ടിൽ നിന്നു വിളിച്ചുകൊണ്ടുപോയി ചാത്തന്നൂർ പോളച്ചിറ ഏലായുടെ വിജനമായ സ്ഥലത്തു കാറിലിരുത്തി ഇടിച്ചും തൊഴിച്ചും കൊലപ്പെടുത്തിയെന്നാണു കേസ്. ഒന്നാം പ്രതിയായ മനോജിന്‍റെ ഭാര്യ വര്‍ഷങ്ങളായി രഞ്ജിത്തിനൊപ്പമായിരുന്നു താമസം. ഇതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഐ പി സി 120 B പ്രകാരം ഗൂഢാലോചന, 341 പ്രകാരം അന്യായമായി തടഞ്ഞു നിർത്തുക, 364 പ്രകാരം കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തട്ടിക്കൊണ്ടു പോകൽ , 201 പ്രകാരം തെളിവു നശിപ്പിക്കൽ , 34 പ്രകാരം സംഘം ചേരൽ ഐപിസി 302 പ്രകാരം കൊലപാതകം എന്നീ കുറ്റങ്ങളാണു പ്രതികൾക്കു മേൽ ചുമത്തിയിട്ടുള്ളത്.
കേരള പൊലിസിന്റെ ചരിത്രത്തിൽ ഏറ്റവും ചുരുങ്ങിയ കാലയളവിൽ വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ കിളികൊല്ലൂർ ക്രൈം എസ് ഐ വി. അനിൽകുമാറിനെ കോടതി പ്രശംസിച്ചു.ചുരുങ്ങിയ കാലത്തിനിടയിൽ ലഭ്യമായ എല്ലാ തെളിവുകളും ശേഖരിച്ച് മികച്ച അന്വേഷണം നടത്താൻ സബ് ഇൻസ്പെക്ടറായ അനിൽ കുമാറിന് സാധിച്ചതായി കോടതി അഭിപ്രായപ്പെട്ടു. കേരള പൊലിസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു എസ് ഐ അന്വേഷണ ഉദ്യോഗസ്ഥനായ കൊലക്കേസിൽ പ്രതികളെ ശിക്ഷിക്കുന്നത്.
രഞ്ജിത്ത് ജോൺസണിന്റെ മൃതദേഹം തമിഴ്‌നാട് തിരുനൽവേലിക്കു 15 കിലോമീറ്റർ അടുത്തുള്ള സമുന്ദാപുരം പൊന്നക്കുടിയിൽ മാലിന്യം തള്ളുന്ന പാറമടയിൽ മൂടുകയായിരുന്നു. സെപ്റ്റംബർ 7നു കൈതപ്പുഴ ഉണ്ണി, വിനേഷ് എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്.
കേസിലെ എട്ട് പ്രതികളും ജാമ്യം നേടി പുറത്തിറങ്ങുന്നത് സാക്ഷികളെ സ്വാധീനിക്കാനും വിചാരണ ദുബലപ്പെടുത്താനും ഇടയാക്കിയേക്കുമെന്ന കണക്കുകൂട്ടലിൽ ആദ്യപ്രതിയെ അറസ്‌റ്റ് ചെയ്‌ത് 90 ദിവസം പൂർത്തിയാക്കുന്നതിന് മുമ്പ് കുറ്റപത്രം നൽകി പൊലീസ് പഴുതടച്ചത് കേസിൽ നിർണ്ണായകമായി. ഇതോടെ മുഴുവൻ പ്രതികളും ജാമ്യമില്ലാതെ വിചാരണ തടവുകാരായിരുന്നു. പ്രതികളെ വെവ്വേറെ ജയിലുകളിൽ പാർപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha



























