പോത്തന്‍കോടിൽ ബ്യുട്ടിപാർലർ ജീവനക്കാരിയായ ഭാര്യക്കും, മക്കൾക്കും മുമ്പിൽ കുടുംബ വഴക്കിനെത്തുടർന്ന് പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തുവെന്ന ഭാര്യയുടെ മൊഴി വിശ്വസിക്കാനാകാതെ ബന്ധുക്കൾ

കുടുംബ വഴക്കിനെ തുടർന്ന് വട്ടപ്പാറയില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. യുവാവിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കല്ലയം സ്വദേശിയായ വിനോദാണ് മരിച്ചത്. കുടുംബവഴക്കിനിടെയുണ്ടായ കൊലപാതകമെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയിലെ മുഖ്യ ആരോപണം.
വട്ടപ്പാറയ്ക്ക് സമീപം കല്ലയം കാരമൂട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിനോദ് ഞായറാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. ഭാര്യയുടെയും കുട്ടികളുടെയും മുന്നിൽവെച്ച് സ്വയം കഴുത്തറുത്ത് ജീവനൊടുക്കിയെന്നാണ് റിപ്പോർട്ടുകൾ. രാവിലെ പള്ളിയിൽ പോയിരുന്ന കുടുംബം ഉച്ചയ്ക്ക് വീട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് സംഭവം. തന്നോട് വഴക്കുകൂടുന്നതിനിടെ കറിക്കത്തിയെടുത്ത് വിനോദ് സ്വയം കഴുത്തറുക്കുകയായിരുന്നു എന്നാണ് ഭാര്യ രാഖിയുടെ മൊഴി. വീട്ടുകാരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ വിനോദിനെ കണ്ടു. സമീപത്ത് നിന്നിരുന്ന ഭാര്യയുടേയും മക്കളുടേയും ദേഹത്ത് രക്തം പുരണ്ടിരുന്നു. നാട്ടുകാർ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലോട് മൈലമൂട് സ്വദേശിയായ വിനോദും കുടുംബവും മൂന്ന് വർഷം മുമ്പാണ് വാടകവീട് എടുത്ത് വട്ടപ്പാറയിലേക്ക് താമസം മാറുന്നത്. വിനോദ് പെയിന്റിംഗ് തൊഴിലാളിയാണ്.
കല്ലയം പൊന്നറകുന്ന് സ്വദേശിയായ രാഖി ബ്യുട്ടിപാർലർ ജീവനക്കാരിയാണ്. രണ്ടാം ക്ലാസിൽ പഠിക്കുന്ന എബ്ബെസ് , എൽകെജി വിദ്യാർത്ഥിനിയായ യമീനമ്മ എന്നിവരാണ് മക്കൾ. പെയിന്റിങ് തൊഴിലാളിയായ വിനോദ് ഭാര്യയ്‌ക്കെതിരെ നേരത്തെയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും, ഭാര്യയില്‍ നിന്നും മര്‍ദനമേറ്റിരുന്നെന്നും ഡിജിപിക്ക് നല്‍കിയ പരാതിയിൽ വ്യക്തമാക്കുന്നു. വിനോദിന്റെ മരണത്തിലും കുടുംബ വഴക്ക് കാരണമായെന്നാണ് നാട്ടുകാരുടെയും ആക്ഷേപം. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha



























