കൊല്ലം പേരൂർ പ്രോമിസ്ഡ് ലാന്റിൽ രഞ്ജിത്ത് ജോൺസണിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവായത് സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച അജ്ഞാത സന്ദേശം

രഞ്ജിത് ജോൺസൺ വധക്കേസിൽ നിർണ്ണായകമായത് അജ്ഞാതന്റെ ഇടപെടൽ. കൊല്ലം പേരൂർ പ്രോമിസ്ഡ് ലാന്റിൽ രഞ്ജിത്ത് ജോൺസണിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവായത് സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച അജ്ഞാത സന്ദേശം. 2018 ആഗസ്റ്റ് 15 നാണ് രൺജിത്ത് ജോൺസണിനെ പ്രതികൾ പേരൂരിലെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയത്.
അലങ്കാര പക്ഷികളുടെ വിൽപനക്കാരനായ രഞ്ജിത്തിൽ നിന്ന് പ്രാവിനെ വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതികൾ മദ്യപിക്കുന്നതിനായി ഇയാളെ ഒപ്പം കൂട്ടുകയായിരുന്നു. തുടർന്ന് മകനെക്കുറിച്ച് യാതൊരു വിവരവുമില്ലാതിരുന്ന മാതാപിതാക്കൾ ആഗസ്റ്റ് 20ന് രഞ്ജിത്തിനെ കാൺമാനില്ലെന്ന് കാണിച്ച് കിളികൊല്ലൂർ പൊലിസിൽ പരാതി നൽകി. മാൻ മിസിംഗിന് കേസെടുത്ത പൊലിസ് അഞ്ചാം പ്രതി വിഷ്ണുവാണ് രഞ്ജിത്തിനെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയതെന്ന് സൈബർ സെൽ സഹായത്തോടെ മനസിലാക്കുകയും ചെയ്തു. അന്വേഷണ ചുമതലയുണ്ടായിരുന്ന അഡീഷണൽ എസ് ഐ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിൽ ഹാജരാവാൻ വിഷ്ണുവിനെ ഫോണിൽ വിളിച്ച് നിർദ്ദേശിച്ചതോടെ പിടിയിലാവുമെന്ന് തിരിച്ചറിഞ്ഞ വിഷ്ണു തമിഴ്നാട്ടിലേക്ക് കടക്കുകയും അന്വേഷണം വഴിമുട്ടിയ അവസ്ഥയിലുമായിരുന്നു.
അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞ രഞ്ജിത്തിന്റെ മാതാവ് കൊല്ലം സിറ്റി പൊലിസ് കമ്മീഷണർക്ക് പരാതി നൽകാൻ തീരുമാനിക്കുന്നതിനിടെ ആഗസ്റ്റ് 25 ന് പാമ്പ് മനോജിന്റെ നേതൃത്വത്തിലുള്ള സംഘം രഞ്ജിത്തിനെ കൊലപ്പെടുത്തിയതായുള്ള അജ്ഞാത സന്ദേശം സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ചു. തുടർന്ന് എ സി പി പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിൽ അന്വേഷണം കിളികൊല്ലൂർ ക്രൈം എസ് ഐ വി.അനിൽകുമാറിന് കൈമാറുകയായിരുന്നു. ഒന്നാം പ്രതിയായ പാമ്പ് മനോജ് കിളികൊല്ലൂർ പറങ്കിമാംവിള ഭാഗത്ത് പതിവായി എത്തിയിരുന്നതായി കണ്ടെത്തിയ അന്വേഷണോദോഗസ്ഥൻ ആറാം പ്രതിയായ വിനേഷിനെ പിടികൂടിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഇതോടെ കസ്റ്റഡിയിലുണ്ടായിരുന്ന രണ്ടാം പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് പഴുതടച്ച് നടത്തിയ അന്വേഷണത്തിൽ പുതുച്ചേരിയിൽ നിന്ന് പാമ്പ് മനോജ് അടക്കമുള്ള മുഴുവൻ പ്രതികളെയും പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha



























