ഗുരുവായൂരില്‍ പോയി തൊഴുത് മടങ്ങുന്നതിനിടെ ടാങ്കറും കാറും കൂട്ടിയിടിച്ച് കൊല്ലപ്പെട്ടത് ഒരു കുടുംബത്തിലെ നാലുപേർ:- അപ്രതീക്ഷിത ദുരന്തത്തിന്റെ നടുക്കത്തിൽ കോട്ടയം കല്ലുകടവില്‍ പ്രശാന്ത് ഭവൻ- സങ്കടം താങ്ങാനാകാതെ സരസ്വതിയമ്മ

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തി മടങ്ങുന്നതിനിടെയിരുന്നു ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകളും പേരക്കുട്ടികളുമടക്കം 4 പേർ മരിക്കുകയായിരുന്നു. ആലുവ കിഴക്കമ്പലം പള്ളിക്കര സൗത്ത് എരുമേലി ചിറ്റനാട് വീട്ടിൽ രാമകൃഷ്ണൻ (68), മകൾ നിഷ(33), നിഷയുടെ മകൾ ദേവനന്ദ(3), രാമകൃഷ്ണന്റെ മറ്റൊരു മകൾ ഷീനയുടെ കുഞ്ഞ് നിവേദിത(2) എന്നിവരാണ് മരിച്ചത്. നിഷയുടെ ഭർത്താവ് കോട്ടയം തുരുത്തി കല്ലുകുളം പ്രശാന്ത് ഭവനിൽ പി.എസ്. പ്രമോദ് കുമാർ, മകൻ ആദിദേവ് (ഏഴര) എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പെരിഞ്ഞനം പഞ്ചായത്തോഫിസിന് സമീപമായിരുന്നു അപകടം. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു രാമകൃഷ്ണനും കുടുംബവും. ഇവർ സഞ്ചരിച്ചിരുന്ന കാറും കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്ക് പോയിരുന്നു ടാങ്കർലോറിയുമാണ് കൂട്ടിയിടിച്ചത്. പ്രമോദാണ് കാർ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ ലോറി സമീപത്തെ പുനക്കപറമ്പിൽ ഡോ. തിലകരാജന്റെ വീട്ടുമതിലും ഗേറ്റും തകർത്താണ് നിന്നത്. കാർ വെട്ടിപ്പൊളിച്ചാണ് അകത്തുള്ളവരെ പുറത്തെടുത്തത്.
അപ്രതീക്ഷിത ദുരന്തത്തിന്റെ നടുക്കത്തിലാണ് കോട്ടയം കല്ലുകടവില്‍ പ്രശാന്ത് ഭവൻ. മകന്‍ പ്രമോദിന്റെ ഭാര്യ നിഷയും കളിപ്പിച്ച് കൊതി തീരാതെ കൊച്ചുമകള്‍ ദേവനന്ദയെയുമാണ് സരസ്വതി അമ്മയ്ക്ക് നഷ്ടമായത്. ഇരുവരെയും നഷ്ടപ്പെട്ടത് ഇപ്പോഴും സരസ്വതിയമ്മയ്ക്ക് വിശ്വസിക്കാനായിട്ടില്ല. നിഷയുടെ സഹോദരി നിവ്യയുടെ കല്യാണ നിശ്ചയ ചടങ്ങുകള്‍ക്കായി എല്ലാവരും ഒരുമിച്ചാണ് പോയത്. എന്നാല്‍ നിശ്ചയം കഴിഞ്ഞ സരസ്വതി അമ്മ മാത്രം വീട്ടിലേയ്ക്ക് മടങ്ങി. പ്രമോദും കുടുംബവും ആലപ്പുഴ ബീച്ചില്‍ സമയം ചെലവഴിച്ച ശേഷം ആലുവയിലെ നിഷയുടെ വീട്ടിലേക്കു പോയി.
അവിടെ നിന്നു ഗുരുവായൂരില്‍ പോയി തൊഴുതിട്ട് ഇന്നലെ വൈകിട്ടോടെ വീട്ടിലെത്താമെന്നാണു അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് എത്തിയത് മരണവാര്‍ത്തയായിരുന്നു. ഇരുവരുടെയും വിയോഗം സരസ്വതിയമ്മയെ അറിയിക്കാന്‍ മടിച്ചു. ശേഷം ബന്ധുക്കള്‍ ഓരോരുത്തരായി എത്തിതുടങ്ങി. പതിയെ കാര്യങ്ങള്‍ പറഞ്ഞ് കൊടുത്തു. ആ നടുക്കം ഇപ്പോഴും സരസ്വതിയമ്മയെ വിട്ട് അകന്നിട്ടില്ല.
https://www.facebook.com/Malayalivartha



























