നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കാനറാ ബാങ്ക് അധികൃതരെ കുറ്റപ്പെടുത്തി പാറശ്ശാല എംഎല്‍എ സികെ ഹരീന്ദ്രന്‍

നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കാനറാ ബാങ്ക് അധികൃതരെ കുറ്റപ്പെടുത്തി പാറശ്ശാല എംഎല്‍എ സികെ ഹരീന്ദ്രന്‍. പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടതനുസരിച്ച് ബാങ്കില്‍ നിന്ന് സാവാകാശം തേടി മാനേജരെ സമീപിച്ചിരുന്നു. പണം തിരിച്ചടയ്ക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും ജപ്തി നടപടികളുമായി ബാങ്ക് അധികൃതര്‍ മുന്നോട്ടുപോകുകയായിരുന്നെന്ന് സികെ ഹരീന്ദ്രന്‍ പറഞ്ഞു.
ജപ്തി നീട്ടിവെക്കണമെന്നും അല്ലെങ്കില്‍ വായ്പ അടയ്ക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്നുമായിരുന്നു മാനേജരോട് ആവശ്യപ്പെട്ടിരുന്നത്. ജപ്തി നടപടിയുമായി ബാങ്ക് മുന്നോട്ട് പോകില്ലെന്ന് മാനേജര്‍ ഉറപ്പുനല്‍കിയിരുന്നു. സമീപദിവസങ്ങളിലെ ബാങ്ക് ഇടപെടലിനെ കുറിച്ച് അറിയില്ലെന്നും എംഎല്‍എ പറഞ്ഞു. നാളെ ജപ്തി നടപടിയുണ്ടാകുമെന്ന് പറഞ്ഞ് ബാങ്ക് അധികൃതര്‍ ഇന്ന് നാല് തവണ ലേഖയുടെ വീട്ടിലേക്ക് വിളിച്ചിരുന്നു. തുടര്‍ന്നാണ് അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതില്‍ മകള്‍ ദാരുണമായി മരിക്കുകയായിരുന്നെന്നും എംഎല്‍എ പറഞ്ഞു. വായ്പയെടുത്ത വീട്ടുകാര്‍ക്ക് സാവാകാശം നല്‍കാമായിരുന്നു. ഇതിന് ബാങ്ക് അധികൃതര്‍ തയ്യാറായില്ലെന്നും ഹരീന്ദ്രന്‍ പറഞ്ഞു.
തുക തിരിച്ചടയാക്കാനുള്ള ദിവസം ഇന്ന് തീരാനിരിക്കെയാണ് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. മകള്‍ തല്‍ക്ഷണം മരിച്ചു. അമ്മ ലേഖയെ തൊണ്ണൂറു ശതമാനം പൊള്ളലേറ്റ നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം കുടുംബം എടുത്തത് ഭവന വായ്പയാണെന്നും തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് കോടതിയില്‍ കേസ് കൊടുത്തിരുന്നു എന്നുമാണ് കാനറാ ബാങ്ക് ശാഖയുടെ വിശദീകരണം. വായ്പ തിരിച്ചടവിന് കുടുംബം കൂടുതല്‍ സമയം ചോദിച്ചിരുന്നെന്നും അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നു എന്നും ബാങ്ക് വിശദീകരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























