പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല; ദൗര്‍ഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്; പി ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ പ്രതികരണവുമായി പി ജയരാജൻ

പി ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.പാനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെയായിരുന്നു ജയിന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന ഒറ്റവരി പോസ്റ്റായിരുന്നു ജയിന്‍ രാജിന്റേത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പേരാണ് ജയിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്.
എന്നാൽ വിവാദത്തിൽ പ്രതികരണവുമായി അദ്ദേഹം രംഗത്ത് വന്നു. പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് താന്‍ യോജിക്കുന്നില്ലെന്ന് പി ജയരാജന്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ജയരാജന്‍ പ്രതികരിച്ചിരിക്കുന്നത്. ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഇപ്പോള്‍ ചാനലുകളില്‍ എന്റെ മകന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വാര്‍ത്തയായതായി കണ്ടു. ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല.
പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല.ദൗര്‍ഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്.
അതേ സമയം കൂത്തുപറമ്ബ് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആസൂത്രിതമായി നടന്ന കൊലപാതകമല്ലെന്നും സിപിഎമ്മിന് സ്വാധീനമില്ലാത്ത മേഖലയിലാണ് കൊലപാതകം നടന്നതെന്നും ജയരാജന്‍ പ്രതികരിച്ചു. സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങുന്നത്.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി ലീഗ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്. സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തിപ്രതികളെ പിടികൂടണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha