സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ

അണ്ണാ ഹസാരെക്ക് ശേഷം രാജ്യത്തെ ഇളക്കി മറിച്ച സിജെപി സമരം അവസാനം ഒത്തുതീർപ്പിലേക്ക്. നീറ്റ് പരീക്ഷ ക്രമക്കേടിൽ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു. ഗുരുഗ്രാം മെദാന്ത ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്. മെദാന്ത ആശുപത്രി കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ ജിതേന്ദ്ര സിങ് സഹായിക്കുന്നതും, ജെ.പി. നഡ്ഡ അദ്ദേഹത്തിന് വെള്ളം നൽകുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോയും ഈ സമയം അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
‘‘എന്റെ ഉപവാസം അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ ഞാൻ കൃതജ്ഞതയുള്ളവനും സന്തുഷ്ടനുമാണ്, നന്ദി’’ – കേന്ദ്രമന്ത്രിമാരുടെ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് വാങ്ചുക് പറഞ്ഞു. ‘‘ഗീതാഞ്ജലി എപ്പോഴും എന്റെ അരികിലുണ്ടായിരുന്നു. നിന്നോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പകരം എന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നു’’ – സോനം വാങ്ചുക് ഭാര്യയോടായി പറഞ്ഞു.
ഉപവാസം അവസാനിപ്പിക്കുന്നതിനു തൊട്ടുമുമ്പ്, കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കുകയും ചോദ്യപേപ്പർ ചോർച്ച കേസുകൾ കൈകാര്യം ചെയ്യാൻ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിക്കുകയും ചെയ്തു. ഇത്തരം കേസുകളിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉറപ്പുനൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരിഷ്കരണങ്ങളും ചോദ്യപേപ്പർ ചോർച്ചയിലെ ഉത്തരവാദിത്തവും ആവശ്യപ്പെട്ട് ജൂൺ 28നാണ് വാങ്ചുക് നിരാഹാര സമരം ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധക്കാർക്കൊപ്പം ജന്തർ മന്തറിലായിരുന്നു അദ്ദേഹം ഉപവാസം അനുഷ്ഠിച്ചിരുന്നത്.
കഴിഞ്ഞ ശനിയാഴ്ച അദ്ദേഹത്തെ പ്രതിഷേധ സ്ഥലത്തുനിന്ന് മാറ്റി സഫ്ദർജങ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും ഉപവാസം അവസാനിപ്പിക്കാൻ അദ്ദേഹം തയാറായില്ല. തുടർന്ന്, സർക്കാർ ആശുപത്രിയിൽ മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെ തുടർന്നാണ് അദ്ദേഹത്തെ മെദാന്ത ആശുപത്രിയിലേക്ക് മാറ്റിയത്.ലഭ്യമായ ആരോഗ്യ വിവരങ്ങൾ പ്രകാരം നിരാഹാര സമരത്തിനിടയിൽ അദ്ദേഹത്തിന് 11 കിലോഗ്രാമിലധികം ഭാരം കുറഞ്ഞിട്ടുണ്ട്.
ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതികൾക്കെതിരെ വെള്ളിയാഴ്ചത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ കൂടുതൽ ശക്തമായ നടപടികളുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വ്യാഴാഴ്ച രാത്രി വൈകി പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചോദ്യപേപ്പർ ചോർച്ചാ കേസുകൾ കൈകാര്യം ചെയ്യാൻ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്ന് ഡൽഹി ഹൈക്കോടതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എക്സിലൂടെ മോദിയുടെ വിഡിയോ സന്ദേശം എത്തിയത്. വിഷയത്തിൽ ഒരൊറ്റ ദിവസം തന്നെ പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ പ്രതികരണമാണിത്.
സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ ശക്തമായ പ്രതിഷേധം തുടരുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം. ‘‘സുഹൃത്തുക്കളേ, ചോദ്യപേപ്പർ ചോർച്ച എന്നത് ഒരു ചെറിയ പ്രശ്നമല്ലെന്ന് എനിക്കറിയാം. ലക്ഷക്കണക്കിനു വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് കടുത്ത മാനസിക വിഷമമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടര മാസത്തിനിടെ നിരവധി കർശന നടപടികൾ ഞങ്ങൾ കൈക്കൊണ്ടത്. കുറ്റവാളികളെ ഇതിനകം തന്നെ പിടികൂടി ജയിലിലടച്ചിട്ടുണ്ട്. വിദ്യാർഥികളുടെ ഒരു വർഷം പോലും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തം. അതിനാലാണ് പരീക്ഷകൾ എത്രയും വേഗം വീണ്ടും നടത്താൻ തീരുമാനിച്ചത്’’ – പ്രധാനമന്ത്രി പറഞ്ഞു.
കടുത്ത ശിക്ഷ ഉറപ്പാക്കാൻ അടുത്ത ആഴ്ച പാർലമെന്റിൽ ബിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെപ്പറ്റി വിഡിയോയിൽ ഒരു പരാമർശവും മോദി നടത്തിയില്ല.
അതേസമയം നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന വിദ്യാർഥി സമരത്തിന്റെ മറവിൽ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച 480 പാക്കിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ഡൽഹി പൊലീസ് ബ്ലോക്ക് ചെയ്തു. നിലവിലെ സാഹചര്യം മുതലെടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പ്രകോപനം സൃഷ്ടിക്കാനും ഈ അക്കൗണ്ടുകൾ ശ്രമിക്കുന്നതായി ഡൽഹി പൊലീസ് അറിയിച്ചു. ഇത്തരം അൺവെരിഫൈഡ് ഉള്ളടക്കങ്ങളിൽ വീണുപോകരുതെന്ന് പൊലീസ് വിദ്യാർഥികളോടും പൊതുജനങ്ങളോടും ആവശ്യപ്പെട്ടു.
സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വ്യാജപ്രചാരണം നടക്കുന്നുണ്ടെന്നാണ് വിഡിയോ സന്ദേശത്തിലൂടെ ഡൽഹി പൊലീസ് അറിയിച്ചത്. ‘‘ചില തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതുവരെ നാന്നൂറിലധികം പാക്കിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ഇത്തരത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. സാഹചര്യം മുതലെടുത്ത് വ്യാജ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന ഇവ ബ്ലോക്ക് ചെയ്തുവരികയാണ്’’ – പൊലീസ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ സമയത്ത് സജീവമായിരുന്ന അക്കൗണ്ടുകൾ തന്നെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വിദ്യാർഥികളെ വഴിതിരിച്ചുവിടാനും ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കാനുമാണ് ഈ അക്കൗണ്ടുകൾ ശ്രമിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ജനങ്ങളെ പ്രകോപിപ്പിക്കുക, പ്രത്യേകിച്ച് വിദ്യാർഥികളുടെ ശ്രദ്ധ തിരിക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. വ്യാജ പോസ്റ്റുകൾ, എഡിറ്റ് ചെയ്ത വിഡിയോകൾ, അപരിചിതരായ ആളുകളുടെ അക്കൗണ്ടുകളിൽ നിന്നുള്ള വിവരങ്ങൾ എന്നിവ കണ്ട് ആരും പ്രകോപിതരാകരുതെന്നും വിവരങ്ങൾ പങ്കുവയ്ക്കുന്നതിനു മുൻപ് അവ സത്യാവസ്ഥ ഉള്ളതാണെന്ന് ഉറപ്പുവരുത്തണമെന്നും ഡൽഹി പൊലീസ് അറിയിച്ചു.
സിജെപി നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ തനിക്കെതിരെ സാമ്പത്തിക ആരോപണമുന്നയിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. പണം വാങ്ങിയാണ് സമരത്തിൽ പങ്കെടുത്തതെന്ന ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ച രഞ്ജിനി, വിദ്യാർഥികളുടെ ഈ സമരത്തിനൊപ്പം അവസാനം വരെ ഉണ്ടാകുമെന്നും വ്യക്തമാക്കി.
‘‘ആരാണ് അങ്ങനെ പറഞ്ഞത്? എന്താണ് അയാളുടെ പേര്? ഞാൻ കേട്ടിട്ട് പോലുമില്ല! ഞാൻ പണം വാങ്ങിയിട്ടാണ് പോയതെങ്കിൽ അത് ആരോപിച്ചവർ തെളിയിക്കട്ടെ. എത്ര ഫണ്ടാണ് കിട്ടിയതെന്ന് കൃത്യമായി പറഞ്ഞാൽ അക്കൗണ്ട് ചെക്ക് ചെയ്തിട്ട് മറുപടി നൽകമായിരുന്നു. തെളിവുമായി എന്റെ അടുത്ത് വരട്ടെ, ഒരു മേശയ്ക്ക് ഇരുവശവുമിരുന്ന് നമുക്ക് സംസാരിക്കാം. പണം വാങ്ങി സമരം ചെയ്യുന്നത് അവരുടെ ശീലമായിരിക്കും.
പണം കൊടുത്താലേ ആർട്ടിസ്റ്റുകൾ സമരത്തിന് വരൂ എന്ന് കരുതി അവർ അങ്ങനെ ആളുകളെ വിളിച്ചിട്ടുണ്ടാകും. ‘രഞ്ജിനി ഹരിദാസിന് ഇവിടെ സ്റ്റേജ് ഇല്ല, കുറച്ച് പൈസ കിട്ടിയതുകൊണ്ട് അങ്ങോട്ട് പോയി’ എന്നൊക്കെ പറയുന്നവരോട് ആ രണ്ട് ദിവസം എനിക്ക് സ്റ്റേജ് ഷോകൾ ഒന്നുമുണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെയാണ് പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പോയത്.
ഡൽഹിയിൽ വലിയ രീതിയിൽ പ്രക്ഷോഭം നടക്കുകയാണ്. മനസ്സിൽ ഒരു ഉലച്ചിൽ ഉണ്ടാകുമ്പോഴാണ് ഇത്തരം സമരങ്ങളുടെ ഭാഗമാകുന്നത്. മാറ്റത്തിനായി നമ്മൾ ശബ്ദമുയർത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കുറേ ആളുകൾ കയ്യടിക്കും, കുറേ പേർ വിമർശിക്കും; അതൊന്നും എന്നെ ബാധിക്കില്ല, ഞാൻ തീയിൽ കുരുത്തതാണ്, പറ്റുന്ന രീതിയിൽ സമരത്തിനൊപ്പം ഇനിയും ഉണ്ടാകും.’’ –രഞ്ജിനി പറയുന്നു.
അപമാനിച്ചുകൊണ്ടാണ് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ രംഗത്തെത്തിയത്. രഞ്ജിനി ഹരിദാസിന് ഇപ്പോൾ സ്റ്റേജ് ഷോകൾ ഒന്നുമില്ലെന്നും പണം കിട്ടിയത് കൊണ്ടാണ് സമരവേദിയിലേക്ക് പോയതെന്നുമായിരുന്നു ബി. ഗോപാലകൃഷ്ണന്റെ പ്രധാന വിമർശനം.
‘‘പാറ്റകളെ തുരത്താൻ ഹിറ്റുണ്ട് കയ്യിൽ. ഇന്നലെ ഒരു ചെറിയ ഹിറ്റ് നൽകി, ഇനി വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളൂ. ഒരു ഭരണം നാട്ടിൽ നടക്കുമ്പോൾ ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളൂ," എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദ പരാമർശം. വിദ്യാർത്ഥി പ്രതിഷേധത്തെയും പിന്തുണയ്ക്കാൻ എത്തിയ പ്രമുഖരെയും നിസ്സാരവൽക്കരിക്കുകയും അപമാനിക്കുകയും ചെയ്ത ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.
"https://www.facebook.com/Malayalivartha


























