അനങ്ങാതിരിക്കാൻ ബന്ധു കാലുകൾ പിടിച്ചമർത്തി...ഭാര്യ വായ പൊത്തിപ്പിടിച്ചു; ചേച്ചിയുടെ മകൻ കഴുത്ത് ഞെരിച്ചു- രോഗബാധിതനായ 65-കാരന്റെ കൊലപാതകം ഇങ്ങനെ...

തളർവാതം വന്ന് കിടപ്പിലായിരുന്ന മധ്യവയസ്കന്റെ കൊലപാതകത്തിൽ അറസ്റ്റിലായ ഭാര്യ ഉൾപ്പെടെ 3 പേരെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി(ഒന്ന്) 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്പു(65)വിന്റെ മരണത്തിൽ ഭാര്യ വി.ജാനകി, ജാനകിയുടെ ചേച്ചിയുടെ മകൻ രാജേഷ്, ബന്ധു അനിൽ എന്നിവരെയാണ് റിമാന്റ് ചെയ്തത്. കുഞ്ഞമ്പുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസിന് ലഭിച്ചിരുന്നു. കുഞ്ഞമ്പുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നായിരുന്നു ബന്ധുക്കൾ ആദ്യം പറഞ്ഞിരുന്നത്.
എന്നാൽ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കാൻ കൊണ്ടു വന്ന മൃതദേഹത്തിൽ ഡോക്ടർ നടത്തിയ പരിശോധനയ്ക്കിടെ കഴുത്തിലും താടിയിലും പരുക്കുകൾ കണ്ടതിനെ തുടർന്ന് ചന്തേര പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി പുലർച്ചെ 3ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു.
മൃതദേഹത്തിൽ പരുക്കുകൾ കണ്ടതോടെ പൊലീസിനും സംശയമുണ്ടായി. ഇതോടെ ജാനകി, രാജേഷ്, അനിൽ, രാജു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗൂഡാലോചനയിലോ കൃത്യത്തിലോ പങ്കില്ലെന്നു കണ്ട് രാജുവിനെ പിന്നീടു വിട്ടയച്ചു. കൊല്ലപ്പെട്ട കുഞ്ഞമ്പുവിന്, സംഭവ സമയം കോവിഡ് പോസിറ്റിവായിരുന്നു. കട്ടിലിൽ ഉറങ്ങുകയായിരുന്ന വയോധികനെ ഭാര്യയുടെ സഹായത്തോടെ രാജേഷാണ് കഴുത്തുഞെരിച്ചതെന്ന് പൊലീസിനോട് സമ്മതിച്ചു. ഇയാളുടെ കൈയിലെ സ്റ്റീൽ വളകൊണ്ട് കുഞ്ഞമ്പുവിന് മുഖത്ത് മുറിവേറ്റിരുന്നു. ചെവിയിൽനിന്നും മൂക്കിൽനിന്നും രക്തം വാർന്ന നിലയിലായിരുന്നു. കട്ടിലിലും നിലത്തുമുണ്ടായിരുന്ന രക്തം കഴുകി തെളിവ് നശിപ്പിക്കാനും ശ്രമിച്ചതായി കണ്ടെത്തി.
മരിച്ചയാൾ ധരിച്ച, രക്തക്കറ പുരണ്ട വസ്ത്രങ്ങൾ, ഊരിയെറിഞ്ഞ വള എന്നിവ വീട്ടിൽനിന്നു കണ്ടെടുത്തു. ചന്തേര സ്റ്റേഷൻ ഓഫിസർ പി. നാരായണൻെറ നേതൃത്വത്തിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. അസുഖബാധിതനായ ഇയാളെ പരിചരിക്കുന്നതിലുള്ള പ്രയാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ടുമാസമായി തളർവാതം വന്ന് കിടപ്പിലായതും നിരന്തരം വഴക്കുണ്ടാക്കുന്നതുംമൂലം ശല്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഭാര്യ ജാനകി മറ്റ് പ്രതികളുടെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ കോവിഡ് പരിശോധനയ്ക്കു ശേഷം പ്രതികളെ ചന്തേര പൊലീസ് ഇൻസ്പെക്ടർ പി.നാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കൊല്ലപ്പെട്ട കുഞ്ഞമ്പുവിന്റെ മടിവയലിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തിയത്. കൊലപാതകം നടത്തിയ സമയം ഇവർ ധരിച്ച വസ്ത്രങ്ങൾ പോലീസ് കണ്ടെടുത്തു. മൂന്നാം പ്രതി അനിലിന്റെ രക്തക്കറ പുരണ്ട മുണ്ട് തൊട്ടടുത്ത ബന്ധുവീട്ടിലെ കട്ടിലിനടിയിൽ നിന്നാണ് കണ്ടെടുത്തത്. അന്നൂരിൽ താമസക്കാരനായ രാജേഷും കണ്ടങ്കാളിയിൽ താമസക്കാരനായ അനിലും പിലിക്കോട് മടിവയലിലേക്കെത്താനും തിരിച്ചുപോകാനും ഉപയോഗിച്ച ഇരുചക്രവാഹനം രാജേഷിന്റെ സഹോദരീഭർത്താവിന്റെ പയ്യന്നൂർ കാരയിലെ വീട്ടിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കുഞ്ഞമ്പുവിനെ കൊലപ്പെടുത്തിയ രീതി ഭാര്യ ജാനകി അടക്കം മൂവരും പൊലീസിനോടു വിവരിച്ചു. രാജേഷാണു കഴുത്ത് ഞെരിച്ചതെന്നും അനങ്ങാതിരിക്കാൻ അനിൽ കുഞ്ഞമ്പുവിന്റെ കാലുകൾ ബലമായി പിടിച്ചമർത്തിയെന്നും ഒച്ച വയ്ക്കാൻ ശ്രമിച്ചപ്പോൾ ഭാര്യ ജാനകി വായ പൊത്തിപ്പിടിച്ചെന്നും ഇവർ പറഞ്ഞു. ഫ്രീസറിൽ സൂക്ഷിക്കുന്നതിന് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം എത്തിച്ചപ്പോൾ രക്തക്കറയും കഴുത്തിലെ പാടും ശ്രദ്ധയിൽപെട്ടതാണ് കൊലപാതകമാണെന്ന സംശയത്തിനിടയാക്കിയത്.
ഭാര്യ ജാനകിയാണു കേസിൽ ഒന്നാം പ്രതി. രാജേഷ്, അനിൽ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഡിവൈ.എസ്.പി. ഡോ. വി.ബാലകൃഷ്ണൻ വെള്ളിയാഴ്ച ചന്തേര പോലീസ് സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യംചെയ്തു. ചന്തേര ഇൻസ്പെക്ടർ പി.നാരായണൻ, സ്റ്റേഷൻ ഹൗസ് ഓഫീസർ എം.വി.ശ്രീദാസ്, സബ് ഇൻസ്പെക്ടർ ടി.വി.പ്രസന്നൻ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha























