തലസ്ഥാന നഗരിയെ വരിഞ്ഞു മുറുക്കി ഗുണ്ടകളും മോഷ്ടാക്കളും ലഹരി സംഘങ്ങളും, നഗരം പുലരുന്നത് ഭീതിയോടെ

തിരുവനന്തപുരം പോത്തന്‍കോട് വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിന്റെ കാല് വെട്ടിയെടുത്ത് ഗുണ്ടാ സംഘം കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടത്. ഈ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുന്‍പേ തന്നെ മോഷ്ടാക്കളുടെയും ലഹരി മാഫിയയുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറിക്കൊണ്ടിരിക്കുകയാണ് തലസ്ഥാന നഗരിയെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.
അതിക്രമങ്ങളും പിടിച്ചുപറിയും കൊലപാതകങ്ങളും തുടര്‍ക്കഥയായതോടെ ജനങ്ങളാകെ ഭീതിയിലായിരിക്കുകയാണ്. അതോടൊപ്പം പൊതുവിടങ്ങളില്‍ സ്ത്രീകള്‍ അക്രമിക്കപ്പെടുന്നതും പതിവ് കാഴ്ചയായിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി കവര്‍ച്ചകളാണ് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി നടന്നത്.
പോത്തന്‍കോട് ജംഗ്ഷനില്‍ കാറിലെത്തിയ പെണ്‍കുട്ടിയെയും പിതാവിനെയും ജനമധ്യത്തില്‍ ആക്രമിച്ച സംഭവവും ആശങ്കയോടെയാണ് കേരളം ഉറ്റുനോക്കിയത്. നഗരൂരില്‍ കഴിഞ്ഞ ദിവസം ഇരുസംഘങ്ങള്‍ വീട് കയറി ആക്രമിച്ചതിനെ തുടര്‍ന്ന് സ്ത്രീകളടക്കമുള്ളവര്‍ക്ക് പരുക്കേറ്റിരുന്നു. ശ്രീകാര്യത്ത് ട്രാന്‍സ്‌ജെന്‍ഡറുകളായ സഹോദരങ്ങളെ ഒരു സംഘം അക്രമിച്ചതും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവമാണ്.
ആള്‍ താമസമില്ലാതെ കിടന്നിരുന്ന വീടുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയും വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങളും നഷ്ടമായി. വീടുകളില്‍ മാത്രമല്ല, പള്ളികളിലും ക്ഷേത്രങ്ങളിലും മോഷണം പതിവായി. അടുത്തിടെ നഗരത്തിലുണ്ടായ മോഷണങ്ങളുടെയും പിടിച്ചുപറിയുടെയും കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. നെയ്യാറ്റിന്‍കരയിലെ ജൂവലറി കുത്തിത്തുറന്ന് അഞ്ച് കിലോ വെള്ളി ആഭരണങ്ങളും 25000 രൂപയും കരുംകുളത്ത് വീട് കുത്തിത്തുറന്ന് മൂന്നരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും 50000 രൂപയുടെ കറന്‍സിയും മോഷ്ടിച്ചത് അടുത്തിടെയാണ്.
ഇതിനുപുറമേ പിടിച്ചുപറിയും വര്‍ധിച്ചതായി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കണക്കുകള്‍ വ്യക്തമാക്കുന്നു.
പൂവാറിലെ ആറ്റുപുറത്തെ ഒരു റിസോര്‍ട്ടില്‍ നിന്ന് മാത്രം മാസങ്ങളുടെ ഇടവേളകളില്‍ 20 ഓളം ലഹരി പാര്‍ട്ടികള്‍ നടത്തിയിരുന്നതായി എക്‌സൈസ് അധികൃതര്‍ കണ്ടെത്തിയിരുന്നു.
മാരകമായ ലഹരി വസ്തുക്കളാണ് ഇവിടെ ഉപയോഗിച്ചിരുന്നത് എന്ന എക്‌സൈസിന്റെ കണ്ടെത്തലും ജനങ്ങളില്‍ ആശങ്കയ്ക്ക് വഴിവെയ്ക്കുകയാണ്. അടുത്തിടെയായി ലഹരി ഉപയോഗിച്ച ശേഷം അക്രമണങ്ങള്‍ നടത്തുന്ന സംഭവങ്ങളും സംസ്ഥാനത്ത് കൂടിവരുന്നുണ്ട്.
ഇതിന്റെ പശ്ചാത്തലത്തില്‍ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡിജെ പാര്‍ട്ടികള്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വന്‍തോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പോത്തന്‍കോട് അച്ഛനും മകള്‍ക്കുമെതിരെ ഗുണ്ടാ ആക്രമണം ഉണ്ടായതിന് പിന്നാലെ പൊലീസിനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പൊലീസ് കൃത്യമായി ഇടപെടാത്തതാണ് തുടര്‍ച്ചയായിയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു പ്രധാന ആരോപണം. അതേസമയം കഴിഞ്ഞ രണ്ട് മാസങ്ങളായി തലസ്ഥാനത്ത് ഉണ്ടാകുന്ന ഗുണ്ടാ-ക്രിമിനല്‍ അഴിഞ്ഞാട്ടത്തില്‍ പൊലീസ് നടപടികള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha



























