വ്ലോഗറായ യുവതിയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; മുറിയിൽ നിന്ന് ലഹരി മരുന്ന് കണ്ടെത്തി; നേഹയ്ക്കൊപ്പം താമസിച്ചിരുന്ന യുവാവിനായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

വ്ലോഗറായ യുവതിയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത സംശയിച്ച് പൊലീസ്. കണ്ണൂര്‍ സ്വദേശിനിയും യൂട്യൂബ് വ്‌ലോഗറുമായ നേഹയെയാണ് (27) കൊച്ചിയില്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഫ്ലാറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തതോടെയാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. നേഹയ്ക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
കുറച്ചുകാലമായി ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുകയായിരുന്ന നേഹ ആറു മാസം മുന്‍പാണു കൊച്ചിയില്‍ എത്തിയത്. ജോലി അന്വേഷിച്ച് വന്ന നേഹ അതിനിടെ മറ്റൊരു യുവാവുമായി അടുപ്പത്തിലായി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് യുവാവ് നേഹയ്ക്കൊപ്പം താമസിച്ചുവന്നത്. എന്നാല്‍ അടുത്തിടെ ഇയാള്‍ നാട്ടില്‍ പോയതിനു പിന്നാലെ വിവാഹത്തില്‍ നിന്നു പിന്‍മാറി. ഇതറിഞ്ഞതോടെ യുവതി ജീവനൊടുക്കിയതാകാമെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കളില്‍ ചിലര്‍ പറയുന്നു. ഇവര്‍ ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് സുഹൃത്തുക്കളില്‍ ചിലര്‍ക്ക് അയച്ച വാട്സാപ്പ് സന്ദേശം പൊലീസ് കണ്ടെത്തെയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ സ്ഥലത്തെത്തിയ സുഹൃത്തുക്കളില്‍ ഒരാളാണു വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നതും നേഹയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതിനിടെ, കറുത്ത കാറില്‍ സ്ഥലത്തെത്തിയ മൂന്നു യുവാക്കളെ സംശയം തോന്നി പരിശോധിച്ച പൊലീസ് 15 ഗ്രാം എംഡിഎംഎ കണ്ടെത്തി. യുവതി മരിച്ചു കിടന്ന ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലും ലഹരി മരുന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ഈ യുവാക്കള്‍ നേഹയുടെ ഫ്ലാറ്റില്‍ എത്തിയിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
കാറിലുണ്ടായിരുന്ന രണ്ടു പേരെ വിട്ടയച്ച പൊലീസ് ഒരാള്‍ക്കെതിരെ മാത്രമാണു കേസെടുത്തിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് ലഹരി ഇടപാടില്‍ പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. ഫ്‌ലാറ്റില്‍ സ്ഥിരമായി ലഹരി വില്‍പന നടന്നതായും അസമയത്ത് ആളുകള്‍ വന്നു പോയിരുന്നതായും സമീപവാസികള്‍ പറയുന്നു. യുവതിയുടെ മരണത്തിന് പിന്നില്‍ ലഹരി മരുന്ന് ഇടപാടുമായി ബന്ധമുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha

























