വൻവിജയം നേടിയെങ്കിലും ലക്ഷ്യത്തിലെത്തിയിട്ടില്ല! അമിത്ഷായെ തള്ളി നരേന്ദ്രമോദി?
ഹിന്ദി ഭാഷാ വാദത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് വിയോജിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി എല്ലാ ഭാഷകളെയും ആദരവോടെ കാണുന്നുവെന്നും എല്ലാ ഭാഷയിലും ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനമുണ്ടെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ഭാഷ, സാംസ്കാരിക വൈവിദ്ധ്യം എന്നിവ രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യത്യസ്ത സംസ്ഥാനക്കാർ പരസ്പരം സംസാരിക്കുമ്പോൾ ഇംഗ്ലീഷിനുപകരം ഹിന്ദി ഉപയോഗിക്കണമെന്ന് അമിത് ഷാ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പുകയുന്നതിനിടെയാണ് മോദിയുടെ വ്യത്യസ്ത അഭിപ്രായ പ്രകടനം. രാജസ്ഥാനിലെ ജയ്പൂരിൽ നടക്കുന്ന ബി ജെ പി ദേശീയ ഭാരവാഹി യോഗത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുമ്പോഴാണ് ഭാഷാ വാദത്തിൽ പ്രധാനമന്ത്രി അഭിപ്രായം പറഞ്ഞത്.
വൻ വിജയം നേടിയെങ്കിലും ബി ജെ പി ലക്ഷ്യത്തിലെത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.' ബി ജെ പി പ്രവർത്തകർക്ക് വിശ്രമിക്കാൻ സമയമായിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷ ബി ജെ പിയിൽ മാത്രമാണ്. അത് സഫലമാക്കണം. എൻ ഡി എ സർക്കാർ ഈ മാസം എട്ട് വർഷം തികയ്ക്കും.
അടുത്ത 25 വർഷം ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നു. എല്ലാ വെല്ലുവിളികളെയും അതിജീവിക്കുകയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി സ്ഥിരമായി പ്രവർത്തിക്കുകയും ചെയ്യുന്നതിനൊപ്പം അടുത്ത 25 വർഷത്തേക്ക് ബിജെപിയുടെ ലക്ഷ്യങ്ങൾ നിശ്ചയിക്കാനുള്ള സമയമാണിത്’– പ്രധാനമന്ത്രി പറഞ്ഞു.
ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. ദേശീയ, സംസ്ഥാന ഭാരവാഹികൾ, സംഘടനാ സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഉടൻ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ വിജയം ഉറപ്പാക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളും യോഗത്തിൽ ചർച്ചയാകും.
ഇംഗ്ലീഷിന് ബദലാകണം ഹിന്ദിയെന്നും വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം ഹിന്ദിയില്‍ സംസാരിക്കണമെന്നുമുള്ള അമിത്ഷായുടെ പ്രസ്താവനയാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
പിന്നാലെ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ഓര്‍മ്മപ്പെടുത്തി രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കരുതെന്ന് ഡിഎംകെ മുന്നറിയിപ്പ് നല്‍കി. ദക്ഷിണേന്ത്യന്‍ പാര്‍ട്ടികളും, തൃണമൂല്‍ കോണ്‍ഗ്രസും പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എതിര്‍പ്പ് ശക്തമാക്കിയിരിക്കുന്നത്. ഹിന്ദി ഹിന്ദു ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് അമിത്ഷാ ശ്രമിക്കുന്നതെന്നും, നിര്‍ദ്ദേശം പാലിക്കാന്‍ സൗകര്യമില്ലെന്നും ലോക്സഭ കക്ഷി നേതാവ് അധ്ര്‍ രഞ്ജന്‍ ചൗധരി തുറന്നടിച്ചു. ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ തമിഴ് നാട്ടില്‍ തുടങ്ങിയ ഹിന്ദി തെരിയാത് പോടാ എന്ന ഹാഷ് ടാഗ് ക്യാമ്പയില്‍ ദേശീയ തലത്തിലും പ്രചരിക്കുകയാണ്.
ഒരു രാജ്യം ഒരു ഭാഷ എന്ന അജണ്ട നടപ്പാക്കാനുള്ള ബിജെപി നീക്കമാണ് അമിത്ഷായുടെ പ്രസ്താവനക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്. വിലക്കയറ്റമടക്കം രാജ്യം നേരിടുന്ന നീറുന്ന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള കൗശലമായും വിലയിരുത്തപ്പെടുന്നു. രാഷ്ട്രീയ വിവാദമായതോടെ, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളെ ഉദ്ദേശിച്ചാണ് അമിത്ഷാ പറഞ്ഞതെന്ന ന്യായീകരണമാണ് ബിജെപി ഉന്നയിക്കുന്നത്. ബിജെപിക്കൊപ്പം നീങ്ങുന്ന സംസ്ഥാനകക്ഷികളിലടക്കം അമിത്ഷായുടെ പ്രസ്താവന പ്രതിഷേധമുയര്‍ത്തുന്നുവെന്ന് കണ്ടാണ് ബിജെപിയുടെ ന്യായീകരണ ശ്രമം.
ഹിന്ദി രാഷ്ട്രമെന്ന വാദമുയർത്തി ചിലർ രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമിക്കുന്നു. രാജ്യത്തെ വിഘടിപ്പിക്കാനാണ് ഇവരുടെ ശ്രമം. എല്ലാവർക്കും ഒരേ അവകാശമാണുള്ളത്. തെരഞ്ഞെടുപ്പുകൾ ജയിച്ചെങ്കിലും മുഴുവൻ ഭാരതീയരുടെയും പിന്തുണ അവർക്കില്ലെന്ന കാര്യം ഓർക്കണമെന്നും തരൂർ അഭിപ്രായപ്പെട്ടു.ഹിന്ദി ഇംഗ്ലീഷിന് ബദലാകണമെന്ന അമിത്ഷായുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം ഹിന്ദിയില്‍ സംസാരിക്കണം.
ഭരണഭാഷയായി ഹിന്ദിയെ മാറ്റാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഈ നീക്കം രാജ്യത്തിന്‍റെ ഐക്യം വര്‍ധിപ്പിക്കുമെന്നും 37ാമത് പാര്‍ലമെന്‍ററി ഔദ്യോഗിക ഭാഷാ യോഗത്തില്‍ അമിത് ഷാ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha