നിലയ്ക്കാതെ പെരുംമഴ, സംസ്ഥാനത്ത് മഴക്കെടുതിയിൽ പൊലിഞ്ഞത് 13 ജീവനുകൾ, കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു, വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗരൂകരാകണമെന്ന് മുഖ്യമന്ത്രി, മഴക്കെടുതികളും ദുരന്ത നിവാരണ പ്രവർത്തനങ്ങളും വിലയിരുത്താൻ ഇന്ന് മന്ത്രിസഭാ യോഗം

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ഇന്നലെ മഴക്കെടുതിയിൽ 7 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നിരിക്കുകയാണ്. കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ചേറ്റുവ അഴിമുഖത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നുണ്ട്.
കുളച്ചൽ സ്വദേശികളായ ഗിൽബർട്ട്, മണി എന്നിവർക്ക് വേണ്ടിയാണ് തെരച്ചിൽ. നേവിയുടെ ഹെലികോപ്റ്റർ വഴിയും കടലിൽ തെരച്ചിൽ നടത്തി. തിങ്കളാഴ്ച വൈകീട്ട് ആറോടെ ആഴക്കടല്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഫൈബര്‍ വഞ്ചി തിരയില്‍പെട്ട് മറിഞ്ഞത്. കാണാതായ ഫൈബര്‍ വഞ്ചിയും വലയുള്‍പ്പെടെ ഉപകരണങ്ങളും കരക്കടിഞ്ഞു.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പത്ത് ജില്ലകളിൽ റെഡ് അലേർട്ടും നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ്. മഴയുടെ പശ്ചാത്തലത്തിൽ 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു, 95 ദുരിതാശ്വാസ ക്യാംപുകളിലായി 2,291 പേരെ മാറ്റിപ്പാർപ്പിച്ചു.
മധ്യ വടക്കൻ ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴ ലഭിക്കുക. ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള പത്ത് ജില്ലകളിൽ റെഡ് അലേർട്ടും ബാക്കിയുള്ള നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ്. നാളെയും 9 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. മിന്നൽ പ്രളയത്തിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ അപകട സാധ്യതാമേഖലയിലുള്ളവർക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകി.
മഴയുടെ പശ്ചാത്തലത്തിൽ കണ്ണൂർ,കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കേരള എംജി കാലിക്കറ്റ് യൂണിവേഴ്‌സിറ്റികളിൽ എല്ലാ പരീക്ഷകളും മാറ്റിവെച്ചു, കോഴിക്കോട്, വയനാട് ജില്ലകളിലും മലപ്പുറം നിലമ്പൂരിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. മലപ്പുറത്ത് നാടുകാണി ചുരം വഴി മൂന്ന് ദിവസം ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതികൾ നേരിടാൻ സംസ്ഥാനത്ത് 9 എൻഡിആർഎഫ് സംഘങ്ങളിൽ വിവിധ ജില്ലകളിൽ തുടരുന്നുണ്ട്.
അതേസമയം, സംസ്ഥാനത്തെ മഴക്കെടുതികളും ദുരന്ത നിവാരണ പ്രവർത്തനങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗം വിലയിരുത്തും. ഓൺലൈൻ ആയാണ് യോഗം. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി മന്ത്രിമാർ വിവിധ ജില്ലകളിൽ തുടരുന്നതിനാലാണ് ഓണ്‌ലൈനായി യോഗം ചേരുന്നത്. നിലവിൽ സ്വീകരിച്ചിട്ടുള്ള പ്രതിരോധ മാർഗങ്ങൾ, അപകടസാധ്യതകൾ തുടങ്ങിയവ മന്ത്രിമാർ യോഗത്തിൽ അറിയിക്കും.
അപകടസാധ്യതകൾ നിലനിൽക്കുന്ന മേഖലകളിൽ കൂടുതൽ ദുരന്ത പ്രതിരോധ സംഘങ്ങളെ വിന്യസിക്കുന്ന്‌നതും, കൂടുതൽ കേന്ദ്രസേനകളുടെ സഹായം തേടുന്നതും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ മേഖലയിലെ ജനങ്ങള്‍ ജാഗരൂകരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha