നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്കേറെ സുപരിചിതനും അതിലുപരി പ്രിയപ്പെട്ടവനുമായിരുന്നു നന്ദു മഹാദേവ. ക്യാന്‍സറിനോട് പോരാടി അവന്‍ ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍, അവനു വേണ്ടി പ്രാര്‍ത്ഥിച്ചിരുന്ന മലയാളികള്‍ എല്ലാവരും തന്നെ സങ്കടത്തിലായിരുന്നു. ചിരിച്ച മുഖവും പ്രചോദനമേകുന്ന വാക്കുകളുമായാണ് നന്ദു എപ്പോഴും പ്രത്യക്ഷപ്പെടാറുണ്ടായിരുന്നത്.
ഇപ്പോഴിതാ നന്ദു മഹാദേവയെ കുറിച്ച് നടി സീമ ജി നായർ പങ്കുവെച്ച ഓർമ്മകുറിപ്പാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ലെന്നും സീമ പറഞ്ഞു.
സീമ ജി നായരുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:-
നീ കടന്നുപോയിട്ട് 5 വർഷം, അത് 5 യുഗം പോലെയാണ് നിന്നെ സ്നേഹിച്ചവർക്കു തോന്നുന്നത്.. നിന്നെ ആദ്യമായി കണ്ട നിമിഷം ഇപ്പോളും ഞാൻ മറന്നിട്ടിട്ടില്ല, അത് മസ്കറ്റ് എയർപോർട്ടിൽ വെച്ചായിരുന്നു.. നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല.. സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിലെന്ന് പലപ്പോളും ചിന്തിച്ചിട്ടുണ്ട്.. നെഞ്ചോട് ചേർത്ത് വെച്ചിട്ട്, അത് പറിച്ചു മാറ്റപ്പെടുമ്പോൾ ഉള്ള വേദനയുടെ ആഘാതം വലുതാണ്.. അതിന്റെ വ്യാപ്തി അളക്കാൻ ആർക്കും കഴിയില്ല.. ഞങ്ങളുടെ പ്രിയപെട്ട മോൻ ഏത് ലോകത്താണെലും സന്തോഷമായി ഇരിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നു.. നിന്റെ വേർപാടിന്റെ വേദന ഉൾകൊള്ളാൻ ശ്രമിച്ചുകൊണ്ട് ഞങ്ങൾ ഇവിടെയുണ്ട് എന്നായിരുന്നു സീമ പറഞ്ഞത്.
ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്ന വ്യക്തിയായിരുന്നു തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ നന്ദു മഹാദേവ. ഹരി - ലേഖ ദമ്പതികളുടെ മൂന്ന് മക്കളില്‍ ഒരാളായിരുന്നു നന്ദു. 2021 മെയ് 15ന് ആയിരുന്നു നന്ദു മഹാദേവയുടെ വിയോഗം.
'എനിക്ക് കാന്‍സറാണ്. പക്ഷേ, ഇതിനെ മഹാരോഗമായി പരിഗണിക്കില്ല. ചെറിയൊരു ജലദോഷം പോലെ ഞാനിതിനെ നേരിടും' എന്നും ഫേസ്ബുക്കിലൂടെ ലോകത്തോട് വിളിച്ച് പറഞ്ഞു. ഒന്നരലക്ഷത്തോളം പേര്‍ വായിച്ച പോസ്റ്റ് അര്‍ബുദത്തിനെതിരായ നന്ദുവിന്റെ പോരാട്ടത്തിന്റെ ആദ്യ ചുവടുവെയ്പ്പായിരുന്നു.
സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ ക്യാൻസർ രോഗികൾക്ക് കരുത്തും ആത്മവിശ്വാസവും പകർന്ന നന്ദു 27മത്തെ വയസിൽ ആയിരുന്നു വിട പറഞ്ഞത്. നാലു വർഷത്തോളമായി ക്യാൻസറിനോട് പൊരുതിയതിന് ഒടുവിൽ ആയിരുന്നു നന്ദു മരിച്ചത്. ഒട്ടനവധി ക്യാന്‍സര്‍ ബാധിതര്‍ക്ക് കരുത്ത് പകര്‍ന്ന അതിജീവനം - കാൻസർ ഫൈറ്റേഴ്സ് & സപ്പോർട്ടേഴ്സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയും നന്ദു ആരംഭിച്ചിരുന്നു.
സായ് കൃഷ്ണ, അനന്ദു എന്നിവര്‍ സഹോദരങ്ങളും. ബിബിഎ പഠനം പൂര്‍ത്തിയാക്കിയ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുകയെന്നതായിരുന്നു നന്ദുവിന്റെ ലക്ഷ്യം. ബോണ്‍ ക്യാന്‍സറായിരുന്നു നന്ദുവിന്.
https://www.facebook.com/Malayalivartha


























