സിപിഎമ്മില്‍ ഇപി ജയരാജന്‍ എന്ന അതികായന്റെ സ്ഥാനം ഇപ്പോള്‍ പടിക്കു പുറത്താണോ അതോ പിന്നാമ്പുറത്താണോയെന്ന കാര്യത്തില്‍ അദ്ദേഹത്തിന് പോലും വ്യക്തതയില്ല. സ്ഥാനമാനങ്ങള്‍ ഓരോന്നും നേടി മുകളിലേയ്ക്ക് വന്നതിന്റെ ഇരട്ടി വേഗത്തിലാണ് ഇ.പി താഴേയ്ക്ക് പതിച്ചു കൊണ്ടിരിക്കുന്നത്

സിപിഎമ്മില്‍ ഇപി ജയരാജന്‍ എന്ന അതികായന്റെ സ്ഥാനം ഇപ്പോള്‍ പടിക്കു പുറത്താണോ അതോ പിന്നാമ്പുറത്താണോയെന്ന കാര്യത്തില്‍ അദ്ദേഹത്തിന് പോലും വ്യക്തതയില്ല. സ്ഥാനമാനങ്ങള്‍ ഓരോന്നും നേടി മുകളിലേയ്ക്ക് വന്നതിന്റെ ഇരട്ടി വേഗത്തിലാണ് ഇ.പി താഴേയ്ക്ക് പതിച്ചു കൊണ്ടിരിക്കുന്നത്. പിണറായി വിജയനു വേണ്ടി പാര്‍ട്ടിയെ പിടിച്ചെടുക്കാനായി രാപകല്‍ അധ്വാനിച്ച ഇ.പി യെ എക്കാലത്തും കൂടെ നിറുത്തി ഉയരങ്ങളിലെത്തുക്കുമെന്ന പ്രതീക്ഷകളെല്ലാം തകര്‍ന്നിരിക്കുന്നു. സ്വന്തം സ്ഥാനമാനങ്ങള്‍ക്ക് ഇളക്കം തട്ടാതിരിക്കാനായി കഠിന പ്രയത്‌നം നടത്തുന്ന പിണറായി വിജയനാകട്ടെ ഇ.പിയെ വളര്‍ത്തി വളര്‍ത്തി തഴഞ്ഞ മട്ടാണ്. കോടിയേരിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തേണ്ട പാര്‍ട്ടിയിലെ സീനിയറാണ് ഇ.പി.ജയരാജന്‍ എന്ന് എല്ലാവര്‍ക്കുമറിയാം. കേന്ദ്രകമ്മിറ്റി അംഗമായ ഇ.പിയുടെ യോഗ്യതയില്‍ പാര്‍ട്ടിയില്‍ ആര്‍ക്കും സംശയമില്ലായിരുന്നു.
എന്നാല്‍ ഇപി യെ തഴഞ്ഞു കൊണ്ട് എം.വി.ഗോവിന്ദന്‍ ആ സ്ഥാനത്തേയ്ക് എത്തുകയായിരുന്നു. പാര്‍ട്ടി സെക്രട്ടറിയാകാന്‍ യോഗ്യതയില്ലാത്തവനായി തരംതാഴ്ത്തിയത് ഇ.പി. എന്ന വ്യക്തിയെ അവഹേളിക്കുന്നതിന് തുല്യമായി വിലയിരുത്തപ്പെട്ടു. തെട്ടടുത്ത് പോളിറ്റ് ബ്യൂറോയില്‍ നിന്നും തഴയപ്പെട്ടിട്ടും ഇപി തളര്‍ന്നില്ല . പകരം പാര്‍ട്ടിയെ നെഞ്ചിലേറ്റി തന്നെ മുന്നോട്ടു പോയി. വൈദേഹം റിസോര്‍ട്ടിന്റെ പേരില്‍ തന്നെയും തന്റെ കുടുംബത്തേയും വേട്ടയാടാനിറങ്ങിയത് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അനുഗ്രഹാശിസുകളോടെയെന്ന തിരിച്ചറിവില്‍ നിന്നാണ് പാര്‍ട്ടി വേദികളില്‍ നിന്നും ശക്തമായ പിന്‍മാറ്റം ആരംഭിച്ചത്. യാതൊരു അധികാരവുമില്ലാത്ത എന്‍ഡിഎഫ് കണ്‍വീനര്‍ എന്ന ആലങ്കാരിക പദവിയില്‍ തുടരാന്‍ താല്പര്യമില്ലാത്തതിനാല്‍ തലസ്ഥാനം തന്നെ വിട്ട് കണ്ണൂരിലേയ്ക്ക് ഇ പി മാറിയിരുന്നു. പിണറായി വിജയന്‍ പ്രതിസന്ധിയാലാകുന്ന അവസരത്തിലൊക്കെ ഇ പി രക്ഷകന്റെ റോളില്‍ എത്തി മാധ്യമങ്ങളേയും പ്രതിപക്ഷത്തേയും മലര്‍ത്തിയടിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ സ്ഥിരോത്സാഹിയും കഠിനാധ്വാനിയുമായ ഇപിയ്ക്ക് യാതൊരു ഉത്തരവാദിത്വവും നല്കാതെ മാറ്റി നിറുത്തുന്ന കാര്യത്തില്‍ എ.വി ഗോവിന്ദനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം തര്‍ക്കമില്ലാത്തതാണ്.
പിണറായി,കോടിയേരി ,ഇപി എന്നീ മൂന്നു പേര്‍ ചേര്‍ന്ന് വാര്‍ത്തെടുത്ത സിപി എമ്മിലെ പിണറായി പക്ഷത്തു നിന്നും സംസ്ഥാന സെക്രട്ടറിയോ പോളിറ്റ് ബ്യൂറോയിലോ എത്താതെ എല്ലാവരും മാറ്റി നിറുത്തപ്പെടുന്ന അവസ്ഥയിലേയ്ക്ക് ഇപിയെ എത്തിച്ചത് പിണറായി വിജയന്‍ തന്നെയാണെന്ന് പറയാം. തനിക്ക് കിട്ടാവുന്നതൊക്കെ ഇപിയെ കൂടെ നിറുത്തി വെട്ടിപ്പിടിച്ചിട്ട് ഇപിയ്ക്കായി എന്തെങ്കിലും ചെയ്യാന്‍ തയ്യാറായിട്ടുണ്ടോയെന്ന കാര്യത്തില്‍ പിണറായി ആത്മപരിശോധന നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. പാര്‍ട്ടി പരിപാടികളിലേയ്ക്ക് എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന പരിഗണനയില്‍ പോലും ഇപിയെ എം.വി.ഗോവിന്ദന്‍ പങ്കെടുപ്പിക്കാറില്ല. എന്നാല്‍ നേതൃത്വത്തിനെ വെല്ലുവിളിക്കാനെന്നോണം പാര്‍ട്ടി സംസ്ഥാന പരിപാടിയില്‍ മാറി നില്ക്കുന്ന ഇപി ഏതെങ്കിലും പൊതുപരിപാടിയില്‍ പങ്കെടുത്ത് എന്തെങ്കിലുമൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുമെന്നതാണ് പതിവ്. ഇ പി ജയരാജനെ എന്തു ചെയ്യണമെന്ന് പാര്‍ട്ടി തീരുമാനിക്കുന്നതിന് മുന്‍പ് അദ്ദേഹം തന്നെ സ്വയം ഉള്‍വലിഞ്ഞു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന അലങ്കാരം അദ്ദേഹം അഴിച്ചു വെയ്ക്കാന്‍ തയ്യാറാകുന്നതും.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ഇ.പി എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് വ്യക്തമായ സൂചന നല്‍കി കൊണ്ടാണ് ഇ.പി ജയരാജന്റെ മുന്‍പോട്ടുള്ള പോക്ക്. നേരത്തെ ഭരണത്തിലിരിക്കുന്ന മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനം ആലങ്കാരിക പദവിയാണെന്ന തിരിച്ചറിവിനെ തുടര്‍ന്ന് ഇ.പി ജയരാജന്‍ തന്നെ ഒഴിവാക്കാണമെന്ന് പാര്‍ട്ടി നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നു. ശാരീരിക അവശതകള്‍ കാരണമാണ് അദ്ദേഹം തന്നെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഇടപെട്ടു ഇ.പിയോട് തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. കൂടെ നിന്നവരും വിഭാഗീയത നടത്തിയവരും പിണറായിയോടും ഗോവിന്ദനോടും അടുത്തപ്പോള്‍ ഇപി ഒറ്റപ്പെടുകയായിരുന്നു. എം.വി.ഗോവിന്ദന്‍ സെക്രട്ടറിയായപ്പോള്‍ ഇപിയെ അനുനയിപ്പിക്കാനായി മന്ത്രി സ്ഥാനം നല്കാന്‍ പിണറായി തയ്യാറായിരുന്നു. എന്നാല്‍ പി.ജയരാജന്‍ തൊടുത്തുവിട്ട റിസോര്‍ട്ട് വിവാദം ഇപിയെ നിഷപ്രഭമാക്കി കളഞ്ഞു.
ഇപ്പോള്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സജീവമാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ജയരാജന്‍ വഴങ്ങില്ലെന്നാണ് സൂചന. എല്‍.ഡി. എഫ് അടിയന്തര യോഗംവിളിച്ചു ചേര്‍ത്തതിനു ശേഷമുള്ള ദിവസങ്ങളില്‍ ഇ.പി ജയരാജന്‍ ഒഴിയാന്‍ വൈകില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ലഭിക്കുന്ന വിവരം. എല്‍.ഡി. എഫ് കണ്‍വീനറായി മാസങ്ങള്‍ക്കു ശേഷം ഇ.പി കണ്ണൂരില്‍ തന്നെയാണ് കൂടുതല്‍ സമയമുണ്ടായിരുന്നത്. വലിയ യാത്രകള്‍ അദ്ദേഹം ബോധപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. ഇ.പിക്ക് പകരം എല്‍.ഡി. എഫ് കണ്‍വീനറായി മറ്റൊരു കേന്ദ്രകമ്മിറ്റിയംഗമായ എ.കെ ബാലനെ നിയോഗിക്കാനാണ് സി.പി. എം കണക്കുകൂട്ടുന്നത്.
ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ നിന്ന് ഇ.പി ജയരാജന്‍ വിട്ടുനിന്നതിനെതിരെ പാര്‍ട്ടിയില്‍ ഭൂരിഭാഗം നേതാക്കള്‍ക്കും അതൃപ്തിയുണ്ട്.പാര്‍ട്ടി നേതൃത്വവുമായി ഏറെക്കാലമായി അകന്ന് കഴിയുന്ന ഇ.പി. ജയരാജന്‍ പാര്‍ട്ടിക്കുള്ളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് പാര്‍ട്ടി സംസ്ഥാനതലത്തില്‍ നടത്തിയ പരിപാടിയില്‍ നിന്നും വിട്ടു നിന്നു കൊണ്ട് പ്രഖ്യാപിക്കുക കൂടിയാണെന്നാണ് എതിര്‍പക്ഷക്കാരുടെ വിലയിരുത്തല്‍.ഇ.പി തിരുവനന്തപുരത്തെ ഡി.വൈ. എഫ്. ഐ നടത്തിയ സ്‌നേഹവീടിന്റെ താക്കോല്‍ദാനപരിപാടിയില്‍ പങ്കെടുത്തത് പരസ്യമായ വെല്ലുവിളിയാണൊണ് എം.വി ഗോവിന്ദനെ അനുകൂലിക്കുന്ന ഔദ്യോഗികപക്ഷം വിലയിരുത്തുന്നത്. ഇ.പി ജയരാജന്റെ നടപടി പാര്‍ട്ടി പ്രവര്‍ത്തകരിലും ഘടകകക്ഷികളിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. മുസ്ലിം ലീഗും സി.പി. ഐ നേതാക്കളും കോഴിക്കോട്ടെ സെമിനാറില്‍ നിന്നും വിട്ടുനിന്നതിന്റെ ക്ഷീണം സംഭവിച്ച സി.പി. എമ്മിന് എല്‍ഡി. എഫ് കണ്‍വീനറുടെ അസാന്നിധ്യം തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
ഏതാനും മാസങ്ങളായി വിവിധ വിഷയങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും തമ്മില്‍ നിലനില്‍ക്കുന്ന രൂക്ഷമായ പോര് ജയരാജന്‍ സെമിനാറില്‍ നിന്ന് വിട്ടു നിന്നതോടെ മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. പാര്‍ട്ടിയിലെ സീനിയര്‍ നേതാവായ ഇപിയെ വെട്ടി പിണറായിയുടെ അനുഗ്രഹാശിസ്സുകളോടെ എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതോടെ ജയരാജന്‍ പാര്‍ട്ടിയുമായി അകന്ന് തുടങ്ങുകയായിരുന്നു.
എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ കാസര്‍ക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ ജനകീയ പ്രതിരോധയാത്രയുടെ കാസര്‍കോട്ടു നടന്ന ഉദ്ഘാടനപരിപാടിയില്‍ നിന്നും മാറി നിന്നതോടെയാണ് ഇപി പ്രത്യക്ഷമായി പാര്‍ട്ടിനേതൃത്വത്തെ വെല്ലുവിളിച്ച തുടങ്ങിയത്. പിന്നീട് നേതൃത്വം അനുനയിപ്പിച്ചതോടെ ഇപി വീണ്ടും പാര്‍ട്ടി വേദികളില്‍ സജീവമായെങ്കിലും കഴിഞ്ഞ ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലും സെമിനാറിലും മാറി നിന്നതോടെ പരസ്പരമുള്ള പോരിന് അയവു വന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
കോഴിക്കോട്ടെ പരിപാടിയില്‍ എല്‍ഡിഎഫ് കണ്‍വീനറെ പ്രത്യേകിച്ച് ക്ഷണിക്കേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും എം.വി ഗോവന്ദന്‍ പരസ്യമായി പ്രതികരിച്ചത് വരും നാളുകളിലും വിഭാഗീയത ശക്തമാകുമെന്ന് തന്നെയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരുകാലത്ത് പിണറായി വിഭാഗത്തിലെ കരുത്തനായ നേതാവായിരുന്ന ഇ.പി ജയരാജനെ പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രിയും കൈവിട്ട മട്ടാണ്. പാര്‍ട്ടിയിലെ രണ്ടാംനിര നേതാക്കളാരും ജയരാജനെ അനുകൂലിക്കുന്നവരില്ല. ഫലത്തില്‍ പാര്‍ട്ടിയില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഇ.പി ജയരാജന് അതിജീവനത്തിനുള്ള സാധ്യതയുടെ വാതിലുകള്‍ ഓരോന്നായി അടയുകയാണ്. കൂടെ പിണറായി വിജയന്‍ ഉണ്ടാകുമെന്ന ആഗ്രഹവും ഇപിയ്ക്ക് ഇല്ലാതായിരിക്കുന്നു.പിണറായി തന്നോടു കാട്ടിയ വഞ്ചനയ്ക്കും അവഗണനയ്ക്കും മറുപടി പറയാന്‍ നി്ല്‍ക്കാതെ അന്തസുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി കണ്ണൂരിലേയ്ക്ക് മടങ്ങാനാണ് ഇ പി ജയരാജന്‍ തീരുമാനിച്ചിരിക്കുന്നത്. എല്ലാറ്റിനും മുന്നില്‍ നിന്ന ഒരാളെ കൂട്ടത്തോടെ ഒറ്റപ്പെടുത്തുകയല്ല, അവഗണിച്ച് ഒഴിവാക്കി വിടുകയെന്ന അത്യന്തം മനോവേദനയുണ്ടാക്കുന്ന സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഇപിയ്ക്ക് സിപിഎം ശിക്ഷ വിധിക്കാതിരുന്നാല്‍ ഭാഗ്യം.
https://www.facebook.com/Malayalivartha



























