അത്രയേറെ സ്‌നേഹിച്ചുപോയി... അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു; രണ്ടു ദിവസത്തെ ദുഃഖാചരണവും; പ്രതിസന്ധികളെ അതിജിവിച്ച് ജനകീയനായ മുഖ്യമന്ത്രിയും നേതാവും

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേ വേര്‍പാടില്‍ കേരളം ഏറെ വേദനിക്കുന്നു. ഇന്നു പുലര്‍ച്ചെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. അര്‍ബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4.25നാണ് ഉമ്മന്‍ ചാണ്ടിയുടെ അന്ത്യം.
ഉമ്മന്‍ചാണ്ടിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ വളരെയേറെ പറയാനുണ്ട്. 1978ലെ കോണ്‍ഗ്രസ് പിളര്‍പ്പില്‍ ഇന്ദിരാഗാന്ധിക്ക് എതിരായ ക്യാംപില്‍ നിന്നതാണ് പാര്‍ട്ടിയിലെ എതിരാളികള്‍ ഉമ്മന്‍ ചാണ്ടിയില്‍ ചുമത്തുന്ന ഒരു പിഴ. മനസ്സുകൊണ്ട് ഇന്ദിരാപക്ഷത്തായിരുന്നു ഉമ്മന്‍ ചാണ്ടി. എന്നാല്‍, വയലാര്‍ രവിയും കെ.പി.ഉണ്ണിക്കൃഷ്ണനും ഇന്ദിരാവിരുദ്ധ ചേരിയുടെ വക്താക്കളായി നില്‍ക്കുന്നു. അവരില്‍നിന്ന് വ്യത്യസ്ത നിലപാട് എടുത്താല്‍ കാത്തുസൂക്ഷിച്ച യുവജന ഐക്യം അടിമുടി തകരും. 1980ല്‍ ഇടതുമുന്നണിയുടെ ഭാഗമാകുന്നതിനോട് എതിര്‍പ്പുണ്ടായിരുന്നിട്ടും എ.കെ.ആന്റണി ഉള്‍പ്പെടെയുള്ളവര്‍ എടുത്ത പൊതുതീരുമാനം ഉമ്മന്‍ ചാണ്ടി ശിരസാ വഹിച്ചു.
കൂടെ നില്‍ക്കുന്നവരും അവരുടെ നിലപാടും അന്നും ഇന്നും ഉമ്മന്‍ ചാണ്ടിക്ക് വികാരമാണ്. അതു ഗ്രൂപ്പുകളിയാണെന്നും ബലഹീനതയാണെന്നും ആരോപിക്കുന്നവരുണ്ട്. പക്ഷേ, എ ഗ്രൂപ്പ് എന്ന കോണ്‍ഗ്രസിന്റെ നെടുങ്കോട്ട കാത്തത് ഉമ്മന്‍ ചാണ്ടിയുടെ ഗുണവും ദോഷവും എല്ലാം ചേര്‍ന്നുള്ള ഈ ശൈലിയാണ്. 2005ല്‍ കെ.കരുണാകരന്‍ പാര്‍ട്ടി വിട്ടുപോയ ചരിത്രപരമായ പ്രതിസന്ധിയെ ഉമ്മന്‍ ചാണ്ടി അതിജീവിച്ചത് ഐ വിഭാഗക്കാരെ പുറന്തള്ളിയല്ല, പകരം 'ഉമ്മന്‍ കോണ്‍ഗ്രസ്' എന്ന് ആക്ഷേപിച്ചവരെ അടക്കം പാര്‍ട്ടിയിലേക്കു തിരിച്ചു കൊണ്ടുവന്നാണ്. ഇന്ത്യയിലും കേരളത്തിലും പാര്‍ട്ടി വലിയ പ്രതിസന്ധികള്‍ നേരിട്ടു തുടങ്ങിയതും പ്രവര്‍ത്തകസമിതി അംഗമായുള്ള ആരോഹണവും ഉമ്മന്‍ ചാണ്ടിയുടെ മുന്‍ഗണനകളെ മാറ്റിയിട്ടുണ്ട്.
കാലം മാറ്റം വരുത്താത്ത നേതാവ് എന്നാണ് അടുപ്പക്കാരുടെ വിലയിരുത്തല്‍. വയ്യായ്മകള്‍ക്കിടയിലും പ്രിയപ്പെട്ട ആര്യാടന്‍ മുഹമ്മദിന്റെ വേര്‍പാടുവേളയില്‍ നിലമ്പൂരിലെത്തി രണ്ടുദിവസം അവിടെയുണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കിലും പിന്നീടു കണ്ണൂരിലെത്തി മടങ്ങിയത് കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങള്‍കൂടി സന്ദര്‍ശിച്ചാണ്.
ഭാരത് ജോഡോ യാത്ര ഹരിപ്പാട് അമ്പലപ്പുഴ റൂട്ടില്‍ ആറു മിനിറ്റ് സ്തംഭിച്ചത് ഉമ്മന്‍ ചാണ്ടിയെ തിരികെ കാറില്‍ നിര്‍ബന്ധിച്ചു കയറ്റാന്‍ രാഹുല്‍ ഗാന്ധിയെടുത്ത പരിശ്രമം മൂലമാണ്. ആലുവയിലെ ഈ ആശുപത്രി ദിനങ്ങളില്‍ രോഗമല്ല, സതീശന്‍ പാച്ചേനിയെ അവസാനമായി ഒരു നോക്കുകാണാന്‍ കഴിയാഞ്ഞതാണ് അദ്ദേഹത്തിനു കൂടുതല്‍ വേദന നല്‍കിയത്.
മനസ്സുകൊണ്ട് ഉമ്മന്‍ ചാണ്ടി, പഴയ ഉമ്മന്‍ ചാണ്ടി തന്നെയാണ്. അല്ലെങ്കില്‍ സമീപകാലത്ത് സില്‍വര്‍ലൈന്‍ യുഡിഎഫിന്റെ ആഗ്‌നേയാസ്ത്രം ആവില്ലായിരുന്നു. വികസനത്തിനായി നിലകൊള്ളുന്ന മുന്നണി എന്ന ലേബല്‍ നഷ്ടപ്പെടുമോ എന്ന പേരില്‍ ആകെ കുഴങ്ങിനിന്ന കോണ്‍ഗ്രസിനു ചര്‍ച്ചകളില്‍ ദിശാബോധം നല്‍കിയത് ഉമ്മന്‍ ചാണ്ടിയാണ്. ഉരുത്തിരിയുന്ന ഓരോ വിഷയത്തിലും അദ്ദേഹം അഭിപ്രായങ്ങള്‍ ഖണ്ഡിതമായി പങ്കുവയ്ക്കുന്നു.
മിക്ക നേരങ്ങളിലും കുതിച്ചും ചിലപ്പോഴെല്ലാം കിതച്ചും ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രയാണം. മറ്റു പല കാര്യങ്ങളിലും ഇഷ്ടക്കേട് ഉണ്ടാവാമെങ്കിലും, തീരുമാനങ്ങളെടുക്കുന്നതിലുള്ള കെ.കരുണാകരന്റെ വേഗത്തോടു കേരളത്തെ 'അതിവേഗം ബഹുദൂരം' കൊണ്ടുപോകാന്‍ ശ്രമിച്ച ഭരണാധികാരിക്ക് മമത ഉണ്ടായിരുന്നു. എ.കെ.ആന്റണിയുടെ സംയമനശീലത്തോടും തികഞ്ഞ ആദരം. ദേഷ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിയെ കണ്ടിട്ടുള്ളവര്‍ കുറവാണ്. ' താന്‍ നല്ല ഫസ്റ്റ് പാര്‍ട്ടിയാണ്' എന്ന് ആരോടെങ്കിലും പറയുന്നതുകേട്ടാല്‍ അല്‍പം ദേഷ്യത്തിലാണെന്നു വിചാരിക്കാം. 'വളരെ മോശമായിപ്പോയി' എന്നതാണ് ഏറ്റവും വലിയ ശകാരവാക്ക്. ഇതു രണ്ടും കേട്ടിട്ടുള്ളവര്‍ അല്‍പം സൂക്ഷിച്ചേക്കണം. അങ്ങനെ പറയാന്‍ ഇടയായ കാരണം ഉമ്മന്‍ ചാണ്ടി മറക്കില്ല. അതുവച്ച് പകയോ പ്രതികാരമോ എന്നു ചോദിച്ചാല്‍ ഒട്ടുമില്ല. പക്ഷേ, മനസ്സില്‍ ഉണ്ടാകും.
തനിക്കെതിരെ ചെയ്തുകൂട്ടിയത് കാലത്തിന്റെ കണക്കുപുസ്തകത്തിനു വിടുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ രീതി. ''തെറ്റുചെയ്തിട്ടില്ല എന്ന ആത്മവിശ്വാസമാണ് എന്റെ ബലം. ഒടുവില്‍ സത്യം ജയിക്കും. എന്നെക്കുറിച്ചു പറഞ്ഞതൊക്കെ തെറ്റിപ്പോയി എന്ന ഒരു മനഃസാക്ഷിക്കുത്തെങ്കിലും ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ഉണ്ടായാല്‍ മതി'' ഇങ്ങനെ ഉമ്മന്‍ ചാണ്ടി പറഞ്ഞത് എഴുപതാം പിറന്നാള്‍ വേളയിലാണ്. അന്ന് മുഖ്യമന്ത്രിയുടെ പിഎയായിരുന്നു പ്രതിസ്ഥാനത്ത്.
https://www.facebook.com/Malayalivartha



























