മൊബൈൽ ഫോൺ കൊണ്ട് നടക്കില്ല, ആൾക്കൂട്ടമില്ലാതെ ഉമ്മൻ ചാണ്ടിയില്ല... ജനനായകന്റെ വേറിട്ട ശൈലികൾ

ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ആർ ശ്രീകണ്ഠൻ നായർ. രഹസ്യങ്ങളില്ലാത്ത നേതാവാണ് ഉമ്മൻചാണ്ടി എന്നും, ലക്ഷക്കണക്കിന് ആളുകൾ നേരിടുന്ന പ്രശ്‌നങ്ങൾ ഒറ്റയടിക്ക് പരിഹാരിക്കാനുള്ള പടപ്പുറപ്പാടായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയെന്നും അദ്ദേഹം പറയുന്നു. ‘സങ്കടകരമായ വാർത്തയാണ് വന്നത്. ആൾക്കൂട്ടമില്ലാതെ ഉമ്മൻ ചാണ്ടിയില്ല എന്നതായിരുന്നു യാഥാർത്ഥ്യം. ഒരു കാര്യം സംസാരിക്കാൻ ഞാൻ അദ്ദേഹത്തെ സമീപിച്ചപ്പോൾ കൊച്ചിയിലെ ഗസ്റ്റ് ഹൗസിലേക്ക് വരാൻ പറയുകയായിരുന്നു. ഗസ്റ്റ് ഹൗസിൽ തനിച്ചായിരിക്കുമെന്ന് കരുതിയ എനിക്ക് തെറ്റി. ഞാൻ നോക്കിയപ്പോൾ ആയിരക്കണക്കിന് ആളുകൾ.
നാല് ആളുകളെ അകലത്തിൽ നിൽക്കുമ്പോൾ എന്നോട് വിളിച്ച് പറഞ്ഞു പറഞ്ഞോളൂ എന്ന്. ഞാൻ ചോദിച്ചു ഇത്രയധികം പേരുള്ളപ്പോൾ എങ്ങനെയാണ് പറയുന്നതെന്ന്. ഇങ്ങനെയേ പറ്റുകയുള്ളുവെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. അദ്ദേഹം എന്റെ അടുത്തേക്ക് വന്നു. ചുറ്റും ആളുകൾ നിന്നപ്പോൾ തന്നെയാണ് ഒടുവിൽ കാര്യം പറഞ്ഞത്. ഇതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത. എനിക്ക് വ്യക്തിപരമായി വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നു അദ്ദേഹം എന്ന് ശ്രീകണ്ഠൻ നായർ പറയുന്നു. തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിന് സമീപമുള്ള വിഡ്‌ലാൻഡ്‌സ് ഫ്‌ളാറ്റിലായിരുന്നു ശ്രീകണ്ഠൻ നായരുടെ താമസം. അന്ന് പുതുപ്പള്ളു ഹൗസ് മുഖ്യമന്ത്രി താമസിക്കുന്ന ഒരു വീടാണെന്ന് തോന്നുമായിരുന്നില്ലെന്ന് ശ്രീകണ്ഠൻ നായർ ഓർമിച്ചു.
‘രാവിലെ തന്നെ ആള് കൂടും. ഒരുപാട് വിഷമങ്ങളുമായി ജനങ്ങൾ വരും. ഇത്രയധികം ജനങ്ങളുടെ നടുവിൽ നിൽക്കുമ്പോഴും, ഇത്രയധികം പേരെ കേൾക്കുമ്പോഴും ഒരലോസരവും പ്രകടിപ്പിക്കാത്ത ഒരു നേതാവിനെ കാണാൻ വളരെ ബുദ്ധിമുട്ടാണ്’- ശ്രീകണ്ഠൻ നായർ പറഞ്ഞു. സമാനതകളില്ലാത്ത വ്യക്തിപ്രഭാവമായിരുന്നു ഉമ്മൻ ചാണ്ടി. ജനങ്ങളെ സ്‌നേഹിക്കുകയും തിരിച്ചറിയുകയും ചെയ്ത അതികായനെയാണ് നമുക്ക് നഷ്ടമാകുന്നതെന്നും ആർ ശ്രീകണ്ഠൻ നായർ കൂട്ടിച്ചേർത്തു.
അതേ സമയം രൂപക്കൂട്ടില്‍ ഇരിക്കുന്ന പുണ്യവാളനാണ് ഉമ്മന്‍ചാണ്ടിയെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ പോലും പറയില്ല. കേരള രാഷ്ട്രീയം കണ്ടിട്ടുള്ള ഏറ്റവും തന്ത്രശാലിയായ അഞ്ചു നേതാക്കളുടെ പട്ടികയുണ്ടാക്കിയാല്‍ അതിന്റെ മുന്‍നിരയില്‍ ഉമ്മന്‍ചാണ്ടിയുണ്ടാവും. ഒതുക്കേണ്ടവരെ ഒതുക്കിയും വളര്‍ത്തേണ്ടവരെ വളര്‍ത്തിയുമാണ് ഉമ്മന്‍ചാണ്ടി
ഉമ്മന്‍ചാണ്ടിയായത്. പക്ഷേ, ഉമ്മന്‍ചാണ്ടി രാഷ്ട്രീയ കേരളത്തിന്റെ ഉമ്മറത്ത് കസേര വലിച്ചിട്ടിരിക്കുന്നത് ഒതുക്കലുകളുടെ പേരിലല്ല വളര്‍ത്തലുകളുടെ പേരിലാണ്. ഈ വളര്‍ത്തലുകളാണ് ഉമ്മന്‍ചാണ്ടിയിലേക്കെത്തുന്ന ആള്‍ക്കൂട്ടം. മൊബൈല്‍ഫോണ്‍ കൈയില്‍ കൊണ്ടു നടക്കുന്ന ശീലം ഉമ്മന്‍ചാണ്ടിക്കില്ല.
കൂടെയുള്ള പോലീസുകാരില്‍ ആരുടേയെങ്കിലും മൊബൈല്‍ഫോണിലേക്ക് വിളിച്ചാല്‍ ഉമ്മന്‍ചാണ്ടിയെ കിട്ടും. ഇതൊരു കരുതല്‍ നടപടിയാവാം. ഫോണിലൂടെ രഹസ്യങ്ങള്‍ പറയുന്ന നേതാവല്ല ഉമ്മന്‍ചാണ്ടി. രഹസ്യങ്ങളില്ലാത്ത മനുഷ്യരില്ല. പക്ഷേ, രഹസ്യം രഹസ്യവും പരസ്യം പരസ്യവുമായിരിക്കേണ്ടതെങ്ങിനെയെന്ന് ഉമ്മന്‍ചാണ്ടിക്കറിയുന്നതുപോലെ കേരളത്തിലെ സമകാലിക രാഷ്ട്രീയ നേതാക്കളില്‍ മറ്റാര്‍ക്കെങ്കിലുമുറിയാമെന്ന് തോന്നുന്നില്ല.
അതുകൊണ്ടു തന്നെയാണ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ക്യാമറക്കണ്ണുകള്‍ക്ക് മുന്നില്‍ സ്വന്തം ഓഫിസ് തുറന്നിടുന്നതില്‍ ഉമ്മന്‍ചാണ്ടിക്ക് മടിയോ പേടിയോ ഉണ്ടാവാതിരുന്നത്. ഏതാള്‍ക്കൂട്ടത്തിലും ഒരു രഹസ്യം കൈമാറേണ്ടതെങ്ങിനെയെന്നതിന് ഉമ്മന്‍ ചാണ്ടിയെക്കഴിഞ്ഞേ മറ്റൊരാളുള്ളൂ.
അധികാരം ഒരിക്കലും പ്രദര്‍ശിപ്പിക്കില്ലെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ സവിശേഷതകളില്‍ ഒന്ന്. തന്റെ താഴെയുള്ളവരോട് അദ്ദേഹം ഒരിക്കലും കയര്‍ത്തു കണ്ടിട്ടില്ല. പക്ഷേ, തനിക്ക് മുകളിലുള്ളവരോട്, ശരിക്കുള്ള അധികാരത്തോട് ഉമ്മന്‍ചാണ്ടി എത്രമാത്രം കലഹിച്ചിട്ടുണ്ട് എന്ന് ചോദിച്ചാല്‍ ഉത്തരം വളരെക്കുറവ് എന്ന് തന്നെയായിരിക്കും.
ഒരു കാര്യം ചെയ്യുമ്പോള്‍ എന്തിനാണ് പരിഗണന എന്ന ചോദ്യത്തിന് ഒരിക്കല്‍ ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. ആയിരം പേര്‍ക്ക് ഗുണം കിട്ടുന്ന കാര്യമാണെങ്കില്‍ അതങ്ങു ചെയ്യുക എന്നതാണ് എന്റെ ശീലം. അതിലിപ്പോള്‍ പത്തോ ഇരുപതോ പേര്‍ക്ക് അനര്‍ഹമായി സഹായം കിട്ടിയാല്‍ അത് നമുക്ക് തിരുത്താവുന്നതേയുള്ളു. പക്ഷേ, അതുകൊണ്ട് ബാക്കി 980 പേര്‍ക്കും ലഭിക്കേണ്ട സഹായം നിഷേധിക്കപ്പെടരുത്.'' സഹജിവികളോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു മനുഷ്യന്റെ മറുപടിയാണിത്.
https://www.facebook.com/Malayalivartha


























