മരണമണി മുഴക്കിയ ലാവ്‍ലിനെ പിണറായി വിരട്ടി ഒതുക്കിയോ? കോടതിയിൽ സംഭവിച്ചത്! സുപ്രീംകോടതിയിൽ സംഭവിച്ചത് ഇതാണ്...

എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയുള്ള ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കാൻ തീരുമാനിച്ചിരിക്കുയായിരുന്നു. ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട കേസിലെ വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. ഹര്‍ജികള്‍ സെപ്റ്റംബര്‍ 12-ന് പരിഗണയ്ക്കാനായാണ് മാറ്റിയത്.
സിബിഐയുടെ ആവശ്യപ്രകാരമാണ് ഇക്കുറി കേസ് മാറ്റിവച്ചത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ തന്നെ റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ ഹര്‍ജിയുമായി എന്തിന് മുന്നോട്ട് പോകുന്നുവെന്ന് മനസിലാകുന്നില്ലെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ജഡ്ജിമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരുടെ ബഞ്ചായിരുന്നു കേസ് പരിഗണിക്കേണ്ടത്.
ഏപ്രിൽ 24നാണ് ഒടുവിൽ ലാവലിൻ കേസുകൾ ലിസ്റ്റ് ചെയ്യപ്പെട്ടത്. അന്ന് ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ചിനു മുൻപാകെ ഹർജികൾ പരിഗണനയ്ക്കു വന്നെങ്കിലും വാദത്തിലേക്കു കടന്നില്ല. ഈ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് സി.ടി. രവികുമാർ പിന്മാറിയതും ജസ്റ്റിസ് ഷാ വിരമിച്ചതും പരിഗണിച്ചാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്.
ഹര്‍ജികള്‍ ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോള്‍ കേന്ദ്രത്തിനും, സിബിഐയ്ക്കും വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവിന്റെ ജൂനിയര്‍ അഭിഭാഷക അടുത്ത ചൊവ്വാഴ്ചത്തേക്ക് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കണം എന്നാവശ്യപ്പെട്ടു. ഭരണഘടനാ ബെഞ്ചിന് മുമ്പാകെ എസ്.വി രാജു ഹാജരാകുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം അഭിഭാഷക ഉന്നയിച്ചത്.
അടുത്ത ചൊവ്വാഴ്ച്ച തനിക്ക് അസൗകര്യമാണെന്ന് പിണറായി വിജയനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു. ഹര്‍ജികള്‍ പരിഗണിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റണമെന്ന് സാല്‍വെ ആവശ്യപ്പെട്ടു. ഇതിനിടെ ഓഗസ്റ്റില്‍ താന്‍ ഭരണഘടനാ ബെഞ്ചിന്റെ ഭാഗം ആയിരിക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്തും അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി സെപ്റ്റംബര്‍ 12-ന് പരിഗണിക്കാനായി ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മാറ്റി.
2017-ൽ സുപ്രീംകോടതിയിലെത്തിയ കേസ് ആറുവർഷത്തിനിടെ നാല് ബെഞ്ചുകൾക്ക് മുൻപാകെ 31 തവണ ലിസ്റ്റ് ചെയ്യപ്പെട്ടെങ്കിലും കാര്യമായൊന്നും സംഭവിച്ചില്ല. ഇതുവരെ 34 തവണയാണ് ഇതുവരെ ലാവ്‍ലിൻ കേസ് മാറ്റിവച്ചിട്ടുള്ളത്. ഈ ഹര്‍ജികള്‍ നിരവധി തവണ മാറ്റി വച്ചതാണെന്ന് ഹരീഷ് സാല്‍വെ കോടതിയില്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്നാണ് പിണറായി വിജയന് എതിരെ ചുമത്തിയിരുന്ന അഴിമതി നിരോധന നിയമത്തിലെ വകുപ്പ് റദ്ദാക്കപ്പെട്ടതാണെന്നും അതിനാല്‍ ഈ കേസുമായി മുന്നോട്ട് പോകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും സാല്‍വെ അഭിപ്രായപ്പെട്ടത്. എന്നാല്‍ വിശദമായ വാദം കേള്‍ക്കേണ്ട കേസാണിത് എന്ന് സിബിഐക്കും, കേന്ദ്ര സര്‍ക്കാരിനും വേണ്ടി ഹാജരാകുന്ന മറ്റൊരു അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയ കെ. എം. നടരാജന്‍ ചൂണ്ടിക്കാട്ടി.
1995 ഓഗസ്റ്റ് 10 ന് ഇടുക്കി ജില്ലയിലെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവ് ലിനുമായി വൈദ്യുതി വകുപ്പ് കരാറിൽ ഒപ്പുവെച്ചിരുന്നു. 374 കോടി രൂപയുടെ പദ്ധതി നവീകരണത്തിൽ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്ന് 2005 ജൂലായ് 13ന് സി.എ.ജി റിപ്പോർട്ട് നൽകി. ആകെ ഒമ്പത് പ്രതികളാണ് കേസിലുളളത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പു സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017–ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹർജി, ഹൈക്കോടതി ഉത്തരവു പ്രകാരം വിചാരണ പരിധിയിൽ വരുന്ന വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡിന്റെ മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ തങ്ങൾക്കും ഇളവു വേണമെന്ന് ആവശ്യപ്പെടുന്ന ഹർജികൾ തുടങ്ങിയവയാണ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
2018–ൽ ജനുവരിയിൽ ഹർജിയിൽ നോട്ടിസ് അയച്ചിരുന്നതാണ്. പിന്നീടു പലവട്ടം കേസ് ലിസ്റ്റ് ചെയ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകള്‍ക്ക് മുന്‍പാകെ വന്ന കേസ് 33 തവണയാണ് മാറ്റിവച്ചത്. കേസ് പരിഗണനയില്‍ വന്ന ഘട്ടത്തിലൊക്കെ ഓരോരോ കാരണത്തിന്റെ പേരില്‍ കേസ് മാറ്റി വയ്ക്കുകയായിരുന്നു. ഇതിനിടെയാണ് വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറുന്ന സംഭവവും ഉണ്ടായത്. ഹൈക്കോടതിയില്‍ ഇതേ കേസില്‍ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് മലയാളികൂടിയായ ജസ്റ്റിസ് സി.ടി. രവി പിന്മാറിയത്.
https://www.facebook.com/Malayalivartha


























