ഇപിയും കടുപ്പിക്കും... ഇപി ജയരാജന്‍, ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നു; ഇപിയ്‌ക്കെതിരെ നടപടി സ്വീകരിക്കുമോയെന്ന ആകാംക്ഷയില്‍ കേരളം
നാളത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിര്‍ണായകമാകും. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍, ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്.
യോഗത്തില്‍ ഇപിക്കെതിരായ നടപടിയെ കുറിച്ചും ചര്‍ച്ചയുണ്ടാകുമെന്നാണ് സൂചന. കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയുള്ള സാഹചര്യത്തിലാണ് ഇപിക്കെതിരെ നടപടിക്ക് സാധ്യത തെളിയുന്നത്. കൂടിക്കാഴ്ച പാര്‍ട്ടിയില്‍ നിന്നും മുതിര്‍ന്ന നേതാവ് തന്നെ മറച്ചുവച്ചത് ഗൗരവതരമെന്നാണ് വിലയിരുത്തല്‍. അതേസമയം ഇപി ജയരാജന്റെ കൂടിക്കാഴ്ച പിണറായിയുടെ അറിവോടെയെന്ന വിമര്‍ശനം ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നാണ് വിമര്‍ശനം
നേരത്തെ കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരം ഇടതും ബിജെപിയും തമ്മിലാണ്, ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ മികച്ചവരാണ് തുടങ്ങിയ ഇപിയുടെ പരാമര്‍ശങ്ങള്‍ തന്നെ വിവാദമായിരുന്നു. ഈ വിവാദം കെട്ടടങ്ങും മുമ്പാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്തയും അടുത്ത പണിയായിരിക്കുന്നത്.
അതിനാല്‍ തന്നെ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജന്‍ ബിജെപിയുടെ പ്രലോഭനത്തില്‍ വീണോയെന്നു പാര്‍ട്ടി പരിശോധിക്കും. തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വിശകലനത്തിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയ്ക്കു വരാനാണു സാധ്യത. മുഖ്യമന്ത്രി ബിജെപി ചര്‍ച്ചയിലെ ഇടനിലക്കാരന്‍ മാത്രമാണ് ജയരാജന്‍ എന്ന ആരോപണവുമായി പ്രതിപക്ഷം പിണറായി വിജയനിലേക്കു മുന കൂര്‍പ്പിച്ചു. ദല്ലാള്‍ നന്ദകുമാറുമായുള്ള ജയരാജന്റെ സൗഹൃദത്തെ തള്ളിയ പിണറായി, ജാവഡേക്കറെ താനും കാണാറുണ്ടെന്നു പറഞ്ഞ് ആ കൂടിക്കാഴ്ചയെ ലഘൂകരിച്ചെന്നാണ് അവരുടെ വിലയിരുത്തല്‍. ബിജെപിയുടെ കേരള ചുമതലയുള്ള ജാവഡേക്കറിനെ എന്തിനാണ് മുഖ്യമന്ത്രി കാണുന്നതെന്നു ചോദിച്ച് സിപിഎം ബിജെപി അന്തര്‍ധാരാ ആക്ഷേപം കടുപ്പിക്കാനുള്ള നീക്കവും പ്രതിപക്ഷം തുടങ്ങി.
നന്ദകുമാറിനെപ്പോലുള്ളവരുമായി ബന്ധം സ്ഥാപിച്ചു വന്‍ കെണിയില്‍ പോയി ജയരാജന്‍ ചാടിക്കൊടുത്തെന്ന നിഗമനമാണ് സിപിഎമ്മില്‍. ജയരാജന്റെ ദുര്‍ബലമായ വിശദീകരണം അതിനെ സാധൂകരിക്കുകയും ചെയ്യുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തില്‍ പാര്‍ട്ടിക്കു തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തെ ഗൗരവത്തോടെയാണ് നേതാക്കള്‍ കാണുന്നത്. ഇ.പിയെ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചതോടെ അദ്ദേഹം ഏറക്കുറെ ഒറ്റപ്പെട്ട നിലയിലാണ്. ബിജെപിയുമായി ചര്‍ച്ചയ്ക്കു തയാറായ നേതാവിനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിലനിര്‍ത്തുക എളുപ്പമാകില്ല. തുടര്‍ച്ചയായി വിവാദങ്ങള്‍ സൃഷ്ടിച്ചു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുകയാണ് ജയരാജന്‍ എന്ന വികാരവും സിപിഎമ്മിലുണ്ട്.
കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ ജയരാജനെതിരെ സംഘടനാ നടപടി ഇവിടെ സാധ്യമാകില്ല. എന്നാല്‍, സംസ്ഥാന കമ്മിറ്റിക്കു ശുപാര്‍ശ ചെയ്യാം. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് അതിനുള്ള അധികാരമില്ല. പാര്‍ട്ടി കമ്മിറ്റികളില്‍നിന്നു വിട്ടുനില്‍ക്കുന്ന രീതിയുള്ള ഇ.പി നാളത്തെ യോഗത്തിന് എത്തിച്ചേരുമോ എന്നു വ്യക്തമല്ല.
അതേസമയം വിവാദങ്ങള്‍ക്കിടെ കണ്ടുമുട്ടി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും കെ സുധാകരനും. കണ്ണൂര്‍ തളിപ്പറമ്പിലെ ഒരു കല്യാണ വീട്ടിലാണ് ഇപിയും സുധാകരനും കണ്ടത്. ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞാണ് ഇരുവരും പിരിഞ്ഞത്. ബിജെപിയിലേക്ക് പോകാന്‍ ഇപി ചര്‍ച്ച നടത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തലോടെയാണ് വിവാദം കത്തിയത്. പിന്നീട് നന്ദകുമാറിനൊപ്പം പ്രകാശ് ജാവദേക്കറെ കണ്ടെന്ന് ഇപി വോട്ടെടുപ്പ് ദിനത്തില്‍ സമ്മതിക്കുകയും ചെയ്തു. ഇതിനെ മുഖ്യമന്ത്രി പിന്നീട് വിമര്‍ശിച്ചു. അതിന് ശേഷം പ്രതികരണത്തിന് എല്‍ഡിഎഫ് കണ്‍വീനര്‍ തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha