റഫ ദുരിതക്കയത്തിൽ:- ഒരുലക്ഷത്തിലധികം ആളുകൾ മധ്യഗാസയിലേക്ക് പലായനം ചെയ്യുന്നു:- വെടിനിർത്തൽ ചർച്ചയുടെ മറവിൽ ഇസ്രായേൽ റഫയിൽ ആക്രമണം നടത്തുന്നുവെന്ന് ഹമാസ്...

ഫലസ്തീനികളുടെ രക്ഷാകേന്ദ്രമായ റഫ ദുരിതക്കയത്തിൽ. കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങളിൽ ഈജിപ്തിൽ നിന്നു ഗാസയിലേക്കുള്ള റഫയിലെ അതിർത്തി കവാടം ഇസ്രയേൽ അടച്ചതിനാൽ സഹായങ്ങൾ എത്താത്ത അവസ്ഥയാണ്. ഇന്ധനം തീരെ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. ഒരുലക്ഷത്തിലധികം ആളുകൾ റഫ ഉപേക്ഷിച്ച് മധ്യഗാസയിലേക്ക് പലായനത്തിലാണ്. 13 ലക്ഷം പലസ്തീൻകാർ റഫയിലുണ്ടായിരുന്നെന്നാണ് കണക്ക്. ആക്രമണത്തിൽ പ്രതിഷേധിച്ച് ഇസ്രയേലിനുള്ള ആയുധ സഹായം യുഎസ് മരവിപ്പിച്ചിരുന്നു. ഇത് സൈനിക നടപടി തുടരുന്നതിനു തടസ്സമല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
ആക്രമണത്തിൽ വലിയ നാശം സംഭവിച്ച വടക്കൻ ഗാസയിൽ ഹമാസ് വീണ്ടും പ്രവർത്തനം തുടങ്ങിയെന്നും ഇസ്രയേൽ സൈന്യം തമ്പടിച്ചിരിക്കുന്ന കെറെം ഷാലോം ക്രോസിങ്ങിൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. വടക്കൻ ഗാസയിൽ കടുത്ത ക്ഷാമമുണ്ടെന്നും യുഎൻ പറയുന്നു. കിഴക്കൻ റഫയിൽ ധാരാളം തുരങ്കങ്ങൾ കണ്ടെത്തിയെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. പലസ്തീന് പുതിയ അവകാശങ്ങൾ നൽകാനായി യുഎൻ വോട്ടിനിടുന്ന പ്രമേയത്തിൽ യുഎസ് എതിർപ്പ് അറിയിച്ചു. ഏപ്രിലിൽ പലസ്തീന് യുഎൻ അംഗത്വം നൽകുന്നതിനായി കൊണ്ടുവന്ന പ്രമേയം രക്ഷാസമിതിയിൽ യു എസ് വീറ്റോ ചെയ്തിരുന്നു.
പലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസി (യുഎൻആർഡബ്ല്യുഎ) ജറുസലമിലുള്ള ഓഫിസ് സമുച്ചയം അടച്ചുപൂട്ടി. ഇസ്രയേൽ അനുകൂല പ്രതിഷേധക്കാർ ഇവിടെ തീവച്ചതിനെത്തുടർന്നാണ് ഇത്. അഗ്നിബാധ തങ്ങൾ തന്നെ അണയ്ക്കേണ്ടി വന്നെന്നും അഗ്നിശമനസേനയും പൊലീസുമെത്താൻ വൈകിയെന്നും യുഎൻആർഡബ്ല്യുഎ കുറ്റപ്പെടുത്തി. ഇതിനിടെ, അൽ ജസീറ ജീവനക്കാരെല്ലാം ഇസ്രയേൽ വിട്ടതായി സ്ഥാപനം അറിയിച്ചു. പ്രവർത്തനം അവസാനിപ്പിച്ച് ഓഫിസുകൾ അടയ്ക്കാൻ അൽ ജസീറയോട് ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ഇസ്രായേൽ ആക്രമണത്തിനെതിരെ ഹമാസ് രംഗത്ത് എത്തി. വെടിനിർത്തൽ ചർച്ചയുടെ മറവിലാണ് ഇസ്രായേലിന്റെ റഫ ആക്രമണമെന്ന് ഹമാസ് തുറന്നടിച്ചു. ചർച്ചയുടെ കാര്യത്തിൽ ഇനി പുനഃരാലോചന വേണ്ടിവരുമെന്നും റഫയിലേക്കുള്ള വരവ് പിക്ക്നിക് ആകില്ലെന്നും സൈന്യത്തിന് ഹമാസ് മുന്നറിയിപ്പ് നൽകി. ബീർഷെബ ഉൾപ്പെടെ നിരവധി ഇസ്രായേൽ കേന്ദ്രങ്ങൾക്ക് നേരെ ഹമാസ് റോക്കറ്റാക്രമണം നടത്തി. ഗസ്സയിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന അറിയിച്ചു. നഹാൽ ബ്രിഗേഡിലെ സൈനികരാണ് കൊല്ലപ്പെട്ടത്. 12 സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ സേന വൃത്തങ്ങൾ അറിയിച്ചു.
ഗാസ ഭാഗത്തെ ഈജിപ്തുമായുള്ള റഫ ക്രോസിങ് കടന്ന് ഇസ്രയേലി ടാങ്കറുകള്‍ എത്തിയതായി വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഫായുടെ കിഴക്കന്‍ ഭാഗത്ത് ഇസ്രയേല്‍ സൈന്യം എല്ലാത്തരം ആയുധങ്ങളും വിന്യസിച്ച് ഔദ്യോഗികമായി റഫാ അതിര്‍ത്തി ഏറ്റെടുത്തിരിക്കുകയാണ്. ഇസ്രയേല്‍ ടാങ്കുകളുടെ സാന്നിധ്യം കാരണം ഗാസയുടെ പ്രധാന സഹായ ലൈഫ്‌ലൈനായ ക്രോസിങ് പലസ്തീന്‍ ഭാഗത്ത് അടച്ചിടാന്‍ നിര്‍ബന്ധിതരായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരുലക്ഷത്തിലധികം പേരാണ് ബോംബിങ് കടുത്തതോടെ പലായനം ചെയ്തത്. മാനുഷിക പ്രവർത്തനങ്ങളെ പൂർണമായും വികലമാക്കുന്ന നടപടികളാണ് ഇസ്രയേലിന്റേതെന്ന് ഐക്യരാഷ്ട്ര സഭ അഭിപ്രായപ്പെട്ടിരുന്നു. പുതുതായി കുടിയിറക്കപ്പെട്ട മനുഷ്യർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതെ വലയുകയാന്നെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. റഫായിലെ അഭയാർഥി ക്യാമ്പുകളിൽനിന്ന് കുടിയിറക്കപ്പെടുന്നവർ, ഇസ്രയേൽ ആക്രമണത്തിൽ തകർന്ന് തരിപ്പണമായ അവശിഷ്ടങ്ങൾക്കിടയിലേക്കാണ് തിരികെ പോകുന്നത്.
റഫാ ഉപേക്ഷിക്കാന്‍ നിർബന്ധിതരാകുന്നവരുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത. വെടിനിർത്തലിന് വേണ്ടി ഈജിപ്തിൽ നടന്ന ചർച്ചകളുടെ ഏറ്റവും പുതിയ റൗണ്ട് അവസാനിച്ചതായും റഫായിലും ഗാസയിലെ മറ്റ് ഭാഗങ്ങളിലും ആസൂത്രണം ചെയ്തതുപോലെ ഇസ്രയേൽ അതിൻ്റെ പ്രവർത്തനവുമായി മുന്നോട്ട് പോകാനുമാണ് തീരുമാനം. റഫായിലേക്കുള്ള സഹായവിതരണം ഇസ്രയേൽ തടയുന്നതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നത്. ഏകദേശം 13 ലക്ഷത്തോളം മനുഷ്യരാണ് അഭയാർഥികളായി റഫായിൽ കഴിയുന്നത്. ഗാസയുടെ പല മേഖലകളിൽ നടത്തിയ ഇസ്രയേൽ ആക്രമണത്തിൽ നാടും വീടും നഷ്ടപ്പെട്ടവരാണ് ഇവർ. നിലവിൽ ആക്രമണം ഏഴുമാസം പിന്നിടുമ്പോൾ സഹായ ശേഖരങ്ങളൊന്നുമില്ല അവസ്ഥയാണ്.
ഡസൻ കണക്കിന് വ്യോമാക്രമണങ്ങളും ടാങ്കുകൾ ഉപയോഗിച്ച് ആവർത്തിച്ചുള്ള ബോംബാക്രമണങ്ങളും വ്യാഴാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒപ്പം ഇസ്രയേലി സൈനികർക്ക് നേരെ ഹമാസ് നിരവധി റോക്കറ്റ് ആക്രമണങ്ങളും നടത്തുന്നുണ്ട്. തിങ്കളാഴ്ച ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി ഒഴിപ്പിച്ച റഫായുടെ കിഴക്കൻ സമീപപ്രദേശങ്ങളിലാണ് പ്രധാനമായും ആക്രമണം കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ പല ബോംബാക്രമണങ്ങളും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയും ഉണ്ടാകുന്നുണ്ട്.
https://www.facebook.com/Malayalivartha

























