മദ്യം ഉള്‍പ്പെടെയുള്ള ലഹരികള്‍ തലയ്ക്ക് പിടിച്ചാല്‍ കുറച്ച് സമയത്തിന് ശേഷം ബോധംവരും..സി.പി.എമ്മിന് രണ്ടാമത് അധികാരം കിട്ടിയത് മുതല്‍, നേതാക്കളിലും ജനപ്രതിനിധികളിലും പലര്‍ക്കും അധികാരം ലഹരിയായി മാറിയിരിക്കുകയാണ്...
മദ്യം ഉള്‍പ്പെടെയുള്ള ലഹരികള്‍ തലയ്ക്ക് പിടിച്ചാല്‍ കുറച്ച് സമയത്തിന് ശേഷം ബോധംവരും. അധികാരം തലയ്ക്ക് പിടിച്ചാല്‍ മാറാന്‍ വലിയ പാടാണ്. താനെന്തോ ആണെന്ന് സ്വയംവിചാരിച്ചാല്‍ പതനം അവിടെ തുടങ്ങും. സി.പി.എമ്മിന് രണ്ടാമത് അധികാരം കിട്ടിയത് മുതല്‍ നേതാക്കളിലും ജനപ്രതിനിധികളിലും പലര്‍ക്കും അധികാരം ലഹരിയായി മാറിയിരിക്കുകയാണ്. പ്രതിപക്ഷനേതാക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍, സഹപാഠികള്‍, പാവപ്പെട്ടവര്‍ എന്ന് വേണ്ട സകലരെയും അധികാരത്തിന്റെ കുന്തവും മുനയും ഉപയോഗിച്ചവര്‍ തകര്‍ക്കും. രണ്ട് കൊല്ലത്തിലേറെയായി കേരളം അതിനാണ് സാക്ഷ്യം വഹിക്കുന്നത്. സി.പി.എമ്മുകാരോ അവര്‍ക്ക് വേണ്ടപ്പെട്ടവരോ എന്ത് തോന്ന്യാസം കാണിച്ചാലും പിണറായി വിജയന്റെ പോലീസ് സംരക്ഷിക്കും. അതിനായി തെളിവ് നശിപ്പിക്കും കള്ളക്കേസെടുക്കും വേണ്ടിവന്നാല്‍ ഭീഷണിപ്പെടുത്തും.
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവും കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടിക്കൂട്ടിയത് ഇത്തരത്തിലുള്ള സംഭവപരമ്പരകളിലെ ഏറ്റവും പുതിയ എപ്പിസോഡാണ്. നയതന്ത്രബാഗ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ശിവശങ്കറിന് എന്തുമാത്രം സംരക്ഷണമാണ് ഈ സര്‍ക്കാര്‍ നല്‍കിയത്. ടി.പി ചന്ദ്രശേഖരനെ കൊന്ന കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന കുഞ്ഞനന്തന് എത്ര തവണയാണ് പരോള്‍ അനുവദിച്ചത്. ഏതെങ്കിലും സാധാരണക്കാരന് ഇത്തരം വഴിവിട്ട ആനുകൂല്യങ്ങള്‍ ലഭിക്കുമോ? ഇല്ല. കാരണം സാധാരണക്കാര്‍ക്ക് പിണറായി സര്‍ക്കാരിന്റെ അധികാരകേന്ദ്രങ്ങളുമായോ സി.പി.എം നേതൃത്വവുമായോ യാതൊരു ബന്ധവും ഇല്ലാതായിരിക്കുന്നു.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനിടെയാണ് കോടികള്‍ മുടക്കി മുഖ്യമന്ത്രി നവകേരള സദസ്സ് നടത്തിയത്. അതിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് നേരെ ഷൂ എറിഞ്ഞു. അവര്‍ക്കെതിരെ വധശ്രമത്തിനാണ് പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തരവകുപ്പ് കേസെടുത്തത്. ഹൈക്കോടതി ആ വകുപ്പെടുത്ത് തോട്ടിലെറിഞ്ഞത് ആ ചെറുപ്പക്കാരുടെ ഭാഗ്യം. കെ.എസ്.ആര്‍.ടി.സി ബസ് ഇടത് വശത്തുകൂടി ഓവര്‍ടേക്ക് ചെയ്ത്, സീബ്രാലൈനില്‍ കാര്‍ കുറുകെയിട്ട് ബസ് തടയുകയും ട്രിപ്പ് മുടക്കുകയും ചെയ്ത മേയര്‍ക്കും എം.എല്‍.എയ്ക്കും എതിരെ എന്തേ കേസെടുക്കാത്തത്. അപകടകരമായ രീതിയിലാണല്ലോ മേയറും എം.എല്‍.എയും സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നത് വ്യക്തമാണല്ലോ. ബസിലെ സി.സി.ടി.വിയിലെ മെമ്മറി കാര്‍ഡ് പോലീസ് പിടിച്ചെടുത്തില്ല. ഇപ്പോഴത് കാണാനില്ലെന്നാണ് പറയുന്നത്.
മേയറെയും എം.എല്‍.എയെയും രക്ഷിക്കാനും ദിവസവേദനക്കാരനായ ഡ്രൈവറുടെ ജീവിതം തൊലയ്ക്കാനും സി.പി.എം എന്തും ചെയ്യും. അത്രയ്ക്ക് കിരാത ഭരണമാണ് ഇവിടെ നടക്കുന്നത്. 12 മണിക്കൂറിലധികം ജോലി ചെയ്ത് വിശ്രമിക്കേണ്ട ഡ്രൈവര്‍ യുദുവിനെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി രാത്രി മുഴുവന്‍ ഇരുത്തി. എന്തൊരു ക്രൂരത, മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്തവര്‍. ഇവരാണ് ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ എന്ന കപടതയുമായി വോട്ട് തേടാനിറങ്ങിയത്. ജനം ഇവര്‍ക്ക് മറുപടി നല്‍കി കഴിഞ്ഞു. ജൂണ്‍ നാലിന് അത് വ്യക്തമാകും. എന്നാലും സഖാക്കന്മാരുടെ തലയിലെ അധികാരലഹരിയുടെ കെട്ടിറങ്ങുമെന്ന് തോന്നുന്നില്ല.
ക്ഷേമപെന്‍ഷന്‍ കിട്ടാതെ ഭിക്ഷയെടുക്കാനിറങ്ങിയ ഇടുക്കിയിലെ മറിയക്കുട്ടി എന്ന വൃദ്ധയെ ഭീഷണിപ്പെടുത്തുകയും ഫോണിലൂടെ അസഭ്യം പറയുകയും അവരുടെ മകള്‍ക്ക് ധാരാളം ഭൂസ്വത്തുണ്ടെന്ന് ദേശാഭിമാനിയിലൂടെ വാര്‍ത്ത നല്‍കി അപമാനിക്കുകയും ചെയ്തത് സി.പി.എമ്മുകാരാണ്. അഞ്ച് മാസമായി പെന്‍ഷന്‍ കിട്ടാത്തത് കൊണ്ടാണ് മറിയക്കുട്ടിയും സുഹൃത്ത് അന്നക്കുട്ടിയും ഭിക്ഷയെടുക്കാനിറങ്ങിയത്. ഇത് സര്‍ക്കാരിന് നാണക്കേടായി മാറിയതോടെയാണ് മറിയക്കുട്ടിയെ പോലെ വൃദ്ധയായ സ്ത്രീയെ വേട്ടയാടാനിറങ്ങിയത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ പരീക്ഷയെഴുതാതെ വിജയിച്ചവരുടെ പട്ടികയില്‍ ഇടംപിടിച്ചെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ലേഖികയ്‌ക്കെതിരെ ഗൂഢാലോചന കേസ് എടുക്കാന്‍ പിണറായി സര്‍ക്കാരിന് യാതൊരു ഉളുപ്പും ഉണ്ടായിരുന്നില്ല. ഹൈക്കോടതി ആ കേസും എടുത്ത് തോട്ടിലെറിഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ഷൂ എറിയാന്‍ 24 ന്യൂസിലെ റിപ്പോര്‍്ട്ടര്‍ നിര്‍ദ്ദേശിച്ചെന്നും വാര്‍ത്ത സൃഷ്ടിക്കാനായി അതിനനുസരിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ ഷൂ എറിഞ്ഞെന്നും ആരോപിച്ച് മറ്റൊരു കേസും എടുത്തിരുന്നു.
പക്ഷെങ്കിലത് നാണക്കേടകുമെന്ന് മനസ്സിലായതോടെ പരിപാടി അവസാനിപ്പിച്ചു.സംസ്ഥാനത്തെ പ്രത്യേക സുരക്ഷാ മേഖലയായ സെക്രട്ടറിയേറ്റില്‍ കൃഷിവകുപ്പ് സെക്രട്ടറി കേന്ദ്ര ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് അനധികൃതമായി കടന്നുകയറി ബഹളം ഉണ്ടാക്കിയ കുട്ടിനേതാവാണ് പി.എം ആര്‍ഷോ. എന്നിട്ട് ഒരു പെറ്റിക്കേസു പോലും എടുക്കാന്‍ പിണറായി വിജയന്റെ പോലീസ് തയ്യാറായില്ല. ആര്‍ഷോയ്ക്കും ആര്യാ രാജേന്ദ്രനും മറ്റ് കുട്ടി സഖാക്കള്‍ക്കും എന്തുമാകാം. ഇവരെയൊക്കെ നികുതി നല്‍കി പോറ്റുന്നതും പോരാഞ്ഞ് ജനം സഹിക്കുകയും വേണം. ഇവരെയാരെയും നിലയ്ക്ക് നിര്‍ത്താനോ, തെറ്റുതിരുത്തലിന് വിധേയമാക്കാനോ സി.പി.എം തയ്യാറാകുന്നില്ല. വെള്ളവും വളവും ഒഴിച്ചുകൊടുത്ത് വളര്‍ത്തുകയാണ്. സാധാരണക്കാര്‍ക്ക് മാത്രം നിയമം ബാധകമാകുന്ന അവസ്ഥ. ഭരണപരാജയം മാത്രമല്ല, നിലവിലുള്ള ജനാധിപത്യത്തെ തകര്‍ക്കുക കൂടിയാണ്.
മേയറുടെ ഭര്‍ത്താവായ സച്ചിന്‍ എം.എല്‍.എ മുമ്പ് ടി.പി രമയെ മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി അവര്‍ ആരോപിച്ചിരുന്നു. അങ്ങനെയുള്ള വ്യക്തിയുടെ ഭാര്യയായ മേയറാണ് അശ്ലീല അംഗവിക്ഷേപണം നടത്തിയെന്ന ആരോപണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. അതിന് തെളിവില്ലതാനും എന്നാല്‍ മേയറും എം.എല്‍.എയും സംഘവും നടുറോഡില്‍ കാട്ടിക്കൂട്ടിയ തേര്‍വാഴ്ചയ്ക്ക് തെളിവുണ്ടായിട്ടും പോലീസിന്റെ കൈ കെട്ടിയിട്ടിരിക്കുന്നു. പിണറായി ഭരണം കെങ്കേമം. ജനം രണ്ട് കൊല്ലം കൂടി സഹിക്കും. അത് കഴിഞ്ഞാലെന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha