ഓൺലൈനിൽ വിഷ വസ്തുക്കൾ വരുത്തി, സ്വയം വിഷം നിർമ്മിച്ച് അച്ഛനെ കൊലപ്പെടുത്തിയ യുവഡോക്ടർ നേപ്പാളില്‍ മരിച്ച നിലയില്‍...
അച്ഛനെ വിഷം കൊടുത്തുകൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ യുവഡോക്ടറെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അവണൂര്‍ അമ്മാനത്ത് വീട്ടില്‍ മയൂര്‍നാഥി(25)നെയാണ് വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നേപ്പാളില്‍ തന്നെ അടക്കം ചെയ്തെന്നും ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഏപ്രിൽ മാസത്തിലാണ് ഡോ. മയൂര്‍ നാഥ് അച്ഛന്‍ ശശീന്ദ്രനെ കടലക്കറിയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയത്. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കാണാതായ ഇയാൾക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മരണ വിവരം ലഭിക്കുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് 57കാരനായ ശശീന്ദ്രൻ കൊല്ലപ്പെട്ടത്. ഓൺലൈനിൽ വിഷ വസ്തുക്കൾ വരുത്തിയാണ് സ്വയം വിഷം നിർമിച്ച മയൂർനാഥ് ഇത് കടലക്കറിയിൽ കലർത്തുകയായിരുന്നു. ഭക്ഷ്യവിഷബാധയെന്ന സംശയത്തിൽ തുടങ്ങിയ അന്വേഷണമാണ് കൃത്യമായ പദ്ധതിയോടെ നടപ്പിലാക്കിയ കൊലപാതകം പുറത്തു കൊണ്ടുവന്നത്. അച്ഛനോടും രണ്ടാനമ്മയോടും ദീർഘകാലമായി തനിക്കുണ്ടായിരുന്ന പകയാണു കടലക്കറിയിൽ വിഷം ചേർത്ത് അച്ഛനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തിലേക്ക് നയിച്ചതെന്ന് മയൂർനാഥ് പോലീസിനോട് പറഞ്ഞിരുന്നു.
വീട്ടിലുണ്ടാക്കിയ ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ചതിനു പിന്നാലെ രക്തം ഛർദിച്ച് ഗൃഹനാഥൻ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ശശീന്ദ്രനും ആദ്യ ഭാര്യ ബിന്ദുവിനും പിറന്ന കുട്ടിയാണു മയൂർനാഥ്. ബിന്ദുവിന്റെ മരണശേഷം ഒരു വർഷത്തിനുള്ളിൽ അച്ഛൻ മറ്റൊരു വിവാഹം ചെയ്തതോടെ മയൂർനാഥ് കടുത്ത മാനസിക സംഘർഷത്തിലായി. പഠിക്കാൻ മിടുക്കനായിരുന്ന മയൂർനാഥിന് എംബിബിഎസിനു സീറ്റ് ലഭിച്ചെങ്കിലും ആയുർവേദത്തിൽ ഉപരിപഠനമാണ് തെരഞ്ഞെടുത്തത്.
സ്വയം ആയുർവേദ മരുന്നുകൾ ഗവേഷണം നടത്തി കണ്ടെത്തുന്നതിനായി വീടിന്റെ മുകളിൽ ലാബ് സജ്ജമാക്കിയിരുന്നു. ഇതിനായി മയൂർനാഥ് വീട്ടില്‍ ഇടയ്ക്കിടെ പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നത് വഴക്കിന് കാരണമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ഏതെന്നു തിരിച്ചറിയാൻ കഴിയാതെ വന്നതോടെയാണു വിദഗ്ധമായൊരു കൊലപാതകം തെളിഞ്ഞത്. ചോദ്യം ചെയ്യലിൽ ആദ്യം പിടിച്ചുനിന്നെങ്കിലും ഒടുവിൽ മയൂർനാഥ് കുറ്റം സമ്മതിക്കുകയായിരുന്നു. അച്ഛനെയാണു കൊല്ലാനുദ്ദേശിച്ചത്. വേറെ ആരെയും ഒന്നും ചെയ്യാൻ ഉദ്ദേശ്യമില്ലായിരുന്നെന്ന് പ്രതി പറഞ്ഞു. ഓൺലൈനിൽ രാസവസ്തുക്കൾ വാങ്ങി വിഷം തയാറാക്കുകയായിരുന്നുവെന്നാണ് മയൂര്‍നാഥന്റെ മൊഴി.
വീടിന്റെ മുകള്‍നിലയിലെ മുറി രാസമരുന്ന് പരീക്ഷണ ശാലയ്ക്കു സമാനമായിരുന്നു. മകന്‍ മുകളിലിരുന്ന് നിര്‍മിക്കുന്നത് തന്നെ വകവരുത്താനുള്ള വിഷമാണെന്ന് അച്ഛന്‍ അറിഞ്ഞതുമില്ല. മയൂർനാഥന്‍ ആയുര്‍വേദ ഡോക്ടറായിരുന്നു. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തില്‍ എ പ്ലസ് നേടി. എന്‍ട്രസ് പ്രവേശന പരീക്ഷയില്‍ മികച്ച മാര്‍ക്കോടെ എംബിബിഎസിന് സീറ്റ് കിട്ടി. പക്ഷേ, ചോര കണ്ടാല്‍ ഭയമാണെന്ന് പറഞ്ഞ് പോയില്ല. പകരം, ആയുര്‍വേദ ബിരുദം തിരഞ്ഞെടുത്തു. തൃശൂരിലെ തന്നെ പ്രമുഖ ആയുര്‍വേദ കോളജില്‍ പഠനം.
ഇരുനില വീടിന്റെ മുകള്‍നിലയിലെ മുറി പൂര്‍ണമായും മയൂർ നാഥന്‍ മരുന്നുപരീക്ഷണശാലയാക്കി മാറ്റിയിരുന്നു. ലോകത്തു ലഭ്യമായ വിഷാംശങ്ങള്‍ ഏതൊക്കെ?, പോസ്റ്റ്മോര്‍ട്ടത്തില്‍ പോലും കണ്ടെത്താന്‍ കഴിയാത്ത വിഷാംശങ്ങള്‍ ഉണ്ടോ?, തലച്ചോറിന്റെ ഞരമ്പുകളിലേക്ക് നേരിട്ടിറങ്ങുന്ന വിഷം എന്ത്? തുടങ്ങിയ ഗവേഷണങ്ങള്‍ ഇന്റർനെറ്റിന്റെ സഹായത്തോടെ നടത്തിയിരുന്നു.
രാജ്യത്തു നിരോധിച്ച എലിവിഷം എങ്ങനെ നിര്‍മിക്കാമെന്നതായിരുന്നു ചിന്ത. ഈ വിഷം നിര്‍മിക്കാന്‍ വേണ്ട രാസവസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്തു. ദിവസങ്ങളോളം മെനക്കെട്ട് വിഷപ്പൊടി നിര്‍മിച്ചു. എലിയില്‍ ഇത് പരീക്ഷിച്ചോയെന്ന് വ്യക്തമല്ല. അച്ഛനു നല്‍കാന്‍ രണ്ടാനമ്മ തയാറാക്കിയ പ്രഭാതഭക്ഷണത്തില്‍ കടലക്കറി ഉണ്ടായിരുന്നു. ഇതില്‍ വിഷപ്പൊടിയിട്ടു. അച്ഛന്‍ ഇതു കഴിച്ച ശേഷം കറി ബാക്കി വന്നു. ഈ കറിയാകട്ടെ അടുക്കളയിലിരുന്ന കറിയില്‍ ഒഴിച്ചു. മയൂർനാഥന്റെ രണ്ടാനമ്മയും മുത്തശിയും വീട്ടുപണിക്കാരായ രണ്ടു പേരും ഇതേ കറി കൂട്ടി ഇഡലി കഴിച്ചു.
അച്ഛന്‍ ശശീന്ദ്രന്‍ കഴിച്ചതില്‍ കൂടുതല്‍ അളവ് വിഷം അകത്തുചെന്നു. രക്തം ഛര്‍ദിച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മാനസികാരോഗ്യ ചികിത്സയിലായിരുന്നു മയൂർനാഥന്റെ അമ്മ. മയൂർനാഥന്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ സ്വയം തീ കൊളുത്തി അമ്മ മരിച്ചതിന്റെ ആഘാതം ചെറുപ്പത്തിലെ ചിന്തകള്‍ തകിടം മറിച്ചു. അമ്മയുടെ മരണത്തിന്റെ കാരണക്കാരന്‍ അച്ഛനാണ് വിലയിരുത്തി. പക വളര്‍ന്നു. അവസാനം അത് കൊലപാതകത്തില്‍ കലാശിച്ചു.
https://www.facebook.com/Malayalivartha