കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എം.പിയുമായി ബന്ധമുള്ള ആളെന്ന് എം.വിൻസന്റ് എം.എൽ.എ; പൊലീസും കെ.എസ്.ആർ.ടി.സി അധികൃതരും പ്രതികളെ രക്ഷിക്കാൻ ഒരുപോലെ കുറ്റം ചെയ്തു...
മേയർ ആര്യ രാജേന്ദ്രനും, കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ പരസ്പരം വാദങ്ങളുന്നയിക്കുമ്പോള്‍, കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എം.പിയുമായി ബന്ധമുള്ള ആളായിരുന്നു എന്ന് എം.വിൻസന്റ് എം.എൽ.എ. പ്രതികരണവുമായി രംഗത്ത്. തനിക്ക് ചില ജീവനക്കാരിൽ നിന്ന് ലഭിച്ച വിവരമാണെന്ന് പറഞ്ഞ് അദ്ദേഹം ഇത്തരമൊരു ആരോപണം ഉയർത്തിയത് എന്ന് ഒരു ചാനൽ ചർച്ചയ്ക്കിടെയാണ് അദ്ദേഹം പ്രതികരിച്ചത്.
മേയറും എം.എൽ.എയും ബസ് തടഞ്ഞ സംഭവമുണ്ടായപ്പോൾ തന്നെ കണ്ടക്ടർ, എ.എ റഹീമിനെ വിളിച്ചു. അദ്ദേഹം സംസാരിച്ച ശേഷം ഒരു സോറി പറയണം എന്ന് ആവശ്യപ്പെട്ടതായി കണ്ടക്ടർ ചിലരോട് പറഞ്ഞുവെന്നാണ് ജീവനക്കാരിൽ നിന്ന് തനിക്ക് വിവരം കിട്ടിയതെന്നും എം. വിൻസെന്റ് എം.എൽ.എ പറഞ്ഞു. കൃത്യമായി യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ വെച്ച് ബസ് തടഞ്ഞ ശേഷം യാത്രക്കാരെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടതാണെന്നും അദ്ദേഹം ആരോപിച്ചു.
മേയറെ അനുകൂലിക്കുന്നവർ പറയുന്നത് പ്രകാരമാണെങ്കിൽ, പൊലീസ് കസ്റ്റഡിയിലിരുന്നപ്പോഴാണോ യദു ബസിൽ നിന്ന് മെമ്മറി കാർഡ് മോഷ്ടിച്ചതെന്നും കെ.എസ്.ആർ.ടി.സിയിലെ ഐ.എൻ.ടി.യു.സി ഡ്രൈവേഴ്‍സ് യൂണിയൻ പ്രസിഡന്റ് കൂടിയായ എം വിൻസന്റ് എം.എൽ.എ ചോദിച്ചു. "സംഭവ ദിവസം ബസ് നിർത്തിയിട്ട ഉടനെ തന്നെ ഡ്രൈവർ യദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അടുത്ത ദിവസം 11 മണി വരെ അദ്ദേഹം കസ്റ്റഡിയിലായിരുന്നു. പിന്നീട് ജോലിയിൽ നിന്ന് മാറ്റിനിർത്തി. ബസ് സ്റ്റേഷനിലേക്ക് യദു വന്നിട്ടില്ല. അതുകൊണ്ടുതന്നെ ഭരണകക്ഷി യൂണിയനിലെയും കെഎസ്ആർടിസിയിലെയും ഉത്തരവാദപ്പെട്ട ആളുകൾ ചേർന്ന് നടത്തിയ ഓപ്പറേഷനാണ് ഈ മെമ്മറി കാർഡ് എടുത്ത് മാറ്റിയതെന്നും അതുകൊണ്ട് ആകെ ഗുണം കിട്ടുന്നത് എം.എൽ.എയ്ക്കും മേയർക്കും മാത്രമാണെന്നും" അദ്ദേഹം പറഞ്ഞു.
"കെ.എസ്.ആർ.ടി.സി ജീവനക്കാരും നാട്ടുകാരും തമ്മിലുള്ള തർക്കങ്ങൾ സംബന്ധിച്ച നൂറു കണക്കിന് കേസുകളുണ്ടായിട്ടുണ്ട്. എല്ലാ സംഭവങ്ങളിലും കെ.എസ്.ആർ.ടി.സിയുടെ പരാതി പ്രകാരമാണ് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുക്കുന്നത്. ട്രിപ്പ് മുടങ്ങുന്നതിന് നഷ്ടപരിഹാരം ഈടാക്കും. എന്നിട്ടും ഈ സംഭവത്തിൽ ഒരു പരാതി പോലും കൊടുക്കാത്തത് ഭരണകക്ഷിയിൽപ്പെട്ട എം.എൽ.എയും മേയറും ആയത് കൊണ്ടാണ്. പൊലീസും കെ.എസ്.ആർ.ടി.സി അധികൃതരും പ്രതികളെ രക്ഷിക്കാൻ ഒരുപോലെ കുറ്റം ചെയ്തിരിക്കുകയാണെന്നും എം. വിൻസെന്റ് പറഞ്ഞു.
അതിനിടെ, മേയർ- KSRTC ഡ്രൈവർ തര്‍ക്കത്തിന് പിന്നാലെ കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ ദൃശ്യങ്ങള്‍ സ്റ്റോര്‍ ചെയ്യുന്ന മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ അടിമുടി ദുരൂഹത. മെമ്മറി കാർഡ് എടുത്ത് മാറ്റാൻ അറിയില്ലെന്നും സംഭവം സമയത്ത് രാവിലെ വരെ പൊലീസ് സ്റ്റേഷനിൽ ആയിരുന്നുവെന്നുമാണ് ഡ്രൈവർ പറയുന്നത്.
അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ വെച്ചാണ് മെമ്മറി കാര്‍ഡ് നഷ്ടമായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മെമ്മറി കാര്‍ഡ് കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം. നിർണായക ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ മനഃപൂർവം മെമ്മറി കാർഡ് എടുത്തുമാറ്റിയെന്നാണ് നിഗമനം. തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിക്കും.
ജീവനക്കാരുടെ മൊഴിയുമെടുക്കും. അതേസമയം, കെഎസ്ആര്‍ടിസിഡ്രൈവർ യദു നൽകിയ പരാതി അന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ കന്‍റോണ്‍മെന്‍റ് എസിപിക്ക് നിർദേശം നൽകി. പരാതിയിൽ കഴമ്പുണ്ടെങ്കിലേ കേസ് എടുക്കൂ. മേയറുടെ പരാതിയിലെ സൈബർ ആക്രമണ കേസുകളിൽ വൈകാതെ അറസ്റ്റ് ഉണ്ടാകും. സൈബര്‍ ആക്രമണമുണ്ടായി എന്ന് കാട്ടി ആര്യ രാജേന്ദ്രൻ നല്‍കിയ പരാതിയില്‍ രണ്ട് കേസാണ് എടുത്തിരിക്കുന്നത്. ഔദ്യോഗിക ഫോണിലേക്ക് മോശം സന്ദേശം അയച്ചതിനാണ് ഒരു കേസ്. നവമാധ്യമങ്ങളിലൂടെ അധിപേക്ഷിച്ചുവെന്നതാണ് രണ്ടാമത്തെ കേസ്.
https://www.facebook.com/Malayalivartha