സംഗീത സംവിധായകൻ രമേശ് നാരായണനിൽ നിന്ന് അപമാനമേറ്റ... നടൻ ആസിഫ് അലിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹൂൽ മാങ്കൂട്ടത്തിൽ....
എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം 'മനോരഥങ്ങൾ' ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. എം ടിയുടെ ജന്മദിനമായ ജൂലൈ 15ന് കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ ട്രെയ്ലർ ലോഞ്ച് നടന്നത്. മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയവർ ഭാഗമാവുന്ന ആന്തോളജി സീരീസ് ഓരോ സിനിമയായി ഒടിടിയിൽ കാണാനാകും. ആഗസ്റ്റ് 15ന് ഈ അന്തോളജി ചിത്രം റിലീസ് ചെയ്യും. അതേ സമയം കൊച്ചിയിലെ ട്രെയിലര്‍ ലോഞ്ചിനിടയിലെ ഒരു ദൃശ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ അന്തോളജി സീരിസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് പ്രമുഖ സംഗീതജ്ഞന്‍ രമേഷ് നാരായണ്‍ ആയിരുന്നു.
അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. ആസിഫ് അലി വരുകയും രമേഷ് നാരായണിന് പുരസ്കാരം നല്‍കുകയും ചെയ്തു. എന്നാല്‍ ഒരു താല്‍പ്പര്യവും ഇല്ലാതെ ആസിഫിന്‍റെ മുഖത്ത് പോലും നോക്കാതെ പുരസ്കാരം വാങ്ങിയ രമേഷ് ആസിഫിന് ഹസ്തദാനവും നല്‍കുന്നില്ല. പിന്നാലെ സംവിധായകന്‍ ജയരാജിനെ രമേഷ് നാരായണ്‍ തന്നെ വിളിച്ച് ആ പുരസ്കാരം ജയരാജിന്‍റെ കൈയ്യില്‍ നല്‍കി വാങ്ങുന്നത് കാണാം. സദസിന് നേരെ തിരിച്ച് വച്ച് ഔദ്യോഗികമായ രീതിയിലാണ് അത് വാങ്ങിയത്.ഇതിലൂടെ ആസിഫിനെ അപമാനിക്കുകയാണ് സംഗീതജ്ഞന്‍ ചെയ്തത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. ഇതിനകം വീഡിയോ വൈറലായി കഴിഞ്ഞു. വളരെ മോശമായ ഒരു നിലപാടാണ് ഇതെന്നാണ് പലരും പറയുന്നത്. എന്തായാലും ഈ വീഡിയോ വലിയ ചര്‍ച്ചയ്ക്കാണ് വഴിവയ്ക്കുന്നത്.
ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി രമേഷ് നാരായണ്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ആസിഫ് അലിയെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്നാണ് രമേഷ് നാരായണ്‍ പറയുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ അങ്ങനെ തോന്നിയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ആസിഫിനെ വിളിച്ചു സംസാരിക്കും. ഞാൻ ഏറെ ബഹുമാനിക്കുന്ന നടനാണ് ആസിഫ് അലിയെന്നും രമേഷ് നാരായണ്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.ജയരാജിന്‍റെ ചിത്രത്തിന്‍റെ ക്രൂവിനെ ആദരിച്ചപ്പോൾ എന്നെ വിളിക്കാത്തത്തിൽ തനിക്കു വിഷമം തോന്നിയിരുന്നുയ. എന്ത് കൊണ്ട് ഒഴിവാക്കി എന്ന് ആലോചിച്ചു. പോകാൻ നേരം എം ടിയുടെ മകൾ അശ്വതിയോട് യാത്ര പറഞ്ഞപ്പോള്‍ ഈ കാര്യം സൂചിപ്പിച്ചു.
അപ്പോഴാണ് അശ്വതി ആങ്കറേ കൊണ്ട് അനൗണ്‍സ് ചെയ്യിപ്പിച്ചത്. അപ്പോഴും എന്റെ പേര് രാജേഷ് നാരായണൻ എന്നാണ് അനൗണ്‍സ് ചെയ്തതെന്നും രമേഷ് നാരായണ്‍ പറഞ്ഞു. രമേശ് നാരായണനിൽ നിന്ന് അപമാനമേറ്റ നടൻ ആസിഫ് അലിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹൂൽ മാങ്കൂട്ടത്തിൽ.സിനിമ പശ്ചാത്തലമില്ലാതെ, പരിമിതികൾ ഏറെയുണ്ടായിട്ടും കഠിനാദ്ധ്വാനത്തിലൂടെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി നിലനിൽക്കുന്ന ഒരു നടനെ 'സീനിയോറിറ്റി കോംപ്ലക്സിലൂടെ' റദ്ദ് ചെയ്യാൻ ശ്രമിച്ചാൽ ഇല്ലാതെയാകില്ല ആ ചെറുപ്പക്കാരൻ എന്നാണ് രാഹുൽ കുറിച്ചത്.
https://www.facebook.com/Malayalivartha