തലസ്ഥാനം ഭരിക്കാൻ ബി ജെ പി ഇതരപുതുമുഖം ? വമ്പൻ ട്വിസ്റ്റ് നാളെയറിയാം...

പുന്നയ്ക്കാമുകള്‍ വാര്‍ഡില്‍ നിന്ന് വിജയിച്ചാണ് മുന്‍ വിളപ്പില്‍ ഏര്യ സെക്രട്ടറി ആര്‍.പി ശിവജി നഗരസഭാ കൗണ്‍സിലറായത്. മത്സരിക്കാതിരുന്നാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 100 വാര്‍ഡുകളിലാണ് തിരുവനന്തപുരം നഗരസഭയില്‍ തിരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാര്‍ത്ഥി മരണപ്പെട്ടതിനെ തുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. 50 സീറ്റുകളുള്ള ബിജെപിയാണ് നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി.
സിപിഎമ്മിന് 29 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റും സ്വതന്ത്രര്‍ രണ്ട് വാര്‍ഡിലുമാണ് വിജയിച്ചത്. ഇവരെല്ലാം കൂടി ചേരുമ്പോള്‍ അത് 50 വോട്ടായി മാറും. എന്നാല്‍ സ്വതന്ത്രരുടെ നിലപാട് എന്തെന്നത് നിര്‍ണായകമാകും. അതുപോലെ തന്നെ വിഴിഞ്ഞം വാര്‍ഡിലെ തിരഞ്ഞെടുപ്പും പ്രധാനമായി മാറും മുന്നണികള്‍ക്ക്.
അതേസമയം, ചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ സീറ്റ് കീട്ടിയ തലസ്ഥാന കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയെ ഡിസംബര്‍ 26ന് പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതുവരെ കുറച്ച് സസ്‌പെന്‍സ് ഇരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. ആര്‍ ശ്രീലേഖ, വിവി രാജേഷ്, കരമന അജിത് എന്നിവരുടെ പേരുകളാണ് ബിജെപി പരിഗണിക്കുന്നത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് സിമി ജ്യോതിഷിന്റെ പേരിനാണ് ബിജെപിയില്‍ മുന്‍തൂക്കം, ആശാനാഥിന്റെ പേരും പരിഗണനയിലുണ്ട്.തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പി അധികാരത്തിലെത്തിയത് ചരിത്രനിമിഷാണ്. നഗരത്തിന്റെ വികസനത്തിനായി ബി.ജെ.പി വലിയ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. അധികാരമേറ്റ് 45 ദിവസത്തിനകം തിരുവനന്തപുരത്തിന്റെ വികസന ബ്ലൂ പ്രിന്റ് പുറത്തിറക്കും. ഈ വികസന പദ്ധതികളുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. എന്നാൽ ശിവൻകുട്ടിയെ ഉൾപ്പെടെ കണ്ട രാധാകൃഷ്ണൻ ബി ജെ പിയെ പ്രതിസന്ധിയിലാക്കാനാണ് ശ്രമിക്കുന്നത്. മറ്റൊരു സ്വതന്ത്രനായ സുധീഷിനെ പിടിക്കാനും ബി ജെ പി ശ്രമിക്കുന്നുണ്ട്. എന്നാൽ സുധീഷും വഴങ്ങുന്നില്ല.ഇനി ബി ജെ പിക്ക് ആശ്രയം രാധാക്യഷ്ണൻ തന്നെയാണ്. പിന്തുണ നൽകാമെന്ന് രാധാകൃഷ്ണൻ പറയുമ്പോഴും മനസിലിരുപ്പ് പുറത്തുവിടുന്നില്ല. അത് മേയർ സ്ഥാനം തന്നെയാണ്.പഴയ എസ് എഫ് ഐ പ്രവർത്തകനാണ് രാധാകൃഷ്ണൻ.മന്ത്രി ശിവൻകുട്ടിയുമായി അടുത്ത ബന്ധമുണ്ട്. ബി ജെ പിയുടെ നഗരസഭാ മോഹത്തെ തല്ലിക്കടുത്താൽ സിപിഎം ചുമതലപ്പെടുത്തിയിരിക്കുന്ന നേതാവാണ് മന്ത്രി ശിവൻകുട്ടി. അദ്ദേഹം എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന കാലത്താണ് രാധാകൃഷ്ണൻ തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകനായി സജീവമായിരുന്നത്. ജില്ലയിലെ വിവിധ സിപിഎം നേതാക്കളുമായി അടുത്ത ബന്ധം രാധാകൃഷ്ണന് ഉണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായി രാധാകൃഷ്ണൻ ജയിച്ചത് സിപിഎമ്മിന്റെ കൂടെ സഹായത്തോടെയാണ്. ഇതെല്ലാം ചൂണ്ടിക്കാണിച്ചു ബിജെപിയിൽ നിന്നും ഭരണം ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. തിരുവനന്തപുരം നഗരസഭയിലെ ബി ജെ പി ഭരണം അട്ടിമറിക്കാൻ കൊണ്ടു പിടിച്ച ശ്ര മങ്ങളാണ് സി പി എം നടത്തുന്നത്. ഭരണ സിരാകേന്ദ്രത്തിൽ നിന്ന് ബി ജെ പി യെ അകറ്റി നിർത്തണമെന്ന ചിന്ത മാത്രമാണ് സി പി എമ്മിനുള്ളത്. ഇതിനായി കോൺഗ്രസിന്റെ സഹായവും തേടിയെന്നിരിക്കും.എന്നാൽ നിയമസഭാ തെരഞ്ഞടുപ്പ് അടുത്തതിനാൽ സി പി എമ്മിനെ പിന്തുണക്കാൻ കോൺഗ്രസ് തയ്യാറല്ല. അതേ സമയം ബി ജെ പിയെ അകറ്റി നിർത്താൻ ഇത്തരം ഒരു സഖ്യത്തിന് തയ്യാറായെന്നിരിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലെ തോല്‍വിയില്‍ സിപി എം ജില്ലാ കമ്മറ്റിയിൽ രൂക്ഷ വിമര്‍ശനമുണ്ടായി. മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ ഭാഗത്ത് നിന്ന് കനത്ത അഹങ്കാരവും കെടുകാര്യസ്ഥതയും ഉണ്ടായിയെന്നാണ് പ്രധാന വിമര്‍ശനം. മുന്‍ മേയറും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ വി കെ പ്രശാന്ത് മേയര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചതെന്നാണ് വിവരം. മേയര്‍ക്കെതിരെ ഭൂരിഭാഗം നേതാക്കളും വിമര്‍ശനം ഉന്നയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ പൊതു സാഹചര്യങ്ങളും തോല്‍വിയില്‍ നിര്‍ണായകമായെന്നാണ് വിലയിരുത്തല്‍. ശബരിമലയില്‍ നടന്ന ആഗോള അയ്യപ്പ സങ്കമത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത്, മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളാപ്പള്ളി നടേശന് ഒപ്പം കാറില്‍ യാത്ര ചെയ്തത്, ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വര്‍ണ കൊള്ള തുടങ്ങിയ വിഷയങ്ങളും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
നഗരസഭ ഒഴികെയുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ മുന്നിലെത്താന്‍ കഴിഞ്ഞെങ്കിലും വിജയത്തിന് 2020ലെ തിളക്കമില്ലെന്ന അഭിപ്രായവും ചര്‍ച്ചയായി. അതുപോലെ തന്നെ തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും തിരിച്ചടിയായി. പാര്‍ട്ടിക്ക് മൂന്ന് ജില്ലാ സെക്രട്ടറിമാരുണ്ടെന്ന പ്രതീതിയാണ് പലപ്പോഴും ഉണ്ടായത്. അതുപോലെ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
കോണ്‍ഗ്രസും ബിജെപിയും മികച്ച സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയപ്പോള്‍ സിപിഎം പ്രഖ്യാപനം വൈകി. പലയിടത്തും നേതാക്കള്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളായി മാറി. ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തി. ഭരണം ബി ജെ പിക്ക് കൊടുത്തത് ആര്യയാണെന്ന വിമർശനമാണ് ഉയർന്നു കേൾക്കുന്നത്.നഗരസഭയിൽ ബി ജെ പി ജയിച്ചത് മുഖ്യമന്ത്രിയുടെ സഹായം കൊണ്ടാണെന്നും അഭിപ്രായം ഉയർന്നിരുന്നു. തിരുവന്തപുരത്ത് എന്‍ഡിഎ ഭരണം പിടിക്കുമെന്ന വിധത്തില്‍ മുന്നേറ്റം നടക്കുമ്പോഴാണ് ശ്രദ്ധ നേടി കണ്ണമ്മൂലയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ വിജയം. മൂന്നു മുന്നണികളെയും അപരന്മാരെയും തറപറ്റിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനിലെ കണ്ണമ്മൂല വാര്‍ഡില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി പാറ്റൂര്‍ രാധാകൃഷ്ണന്‍ അട്ടിമറി വിജയം നേടുകയായിരുന്നു. 373 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം . പാറ്റൂര്‍ രാധാകൃഷ്ണന്‍ 1215 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 842 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 702 വോട്ടും ലഭിച്ചപ്പോള്‍ ബിജെപിക്ക് 514 വോട്ടുകള്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.
ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയെങ്കിലും പാറ്റൂര്‍ രാധാകൃഷ്ണന്റെ നാല് അപരന്മാര്‍ക്ക് 65 വോട്ടുകള്‍ മാത്രമാണ് നേടാനായത്. തിരുവനന്തപുരം പ്രസ് ക്ലബിലെ മുന്‍ ഭാരവാഹി കൂടിയാണ് പാറ്റൂര്‍ രാധാകൃഷ്ണന്‍. പ്രസ്ക്ലബ് പ്രസിഡന്റായി പ്രവർത്തിക്കുന്ന കാലത്ത് രാധാകൃഷ്ണനെതീരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.എന്നാൽ മാധ്യമപ്രവർത്തകർക്ക് പിൻബലം നൽകുന്ന പ്രവർത്തനങ്ങളാണ് രാധാകൃഷ്ണൻ നടത്തിയത്. പ്രധാനമന്ത്രി തിരുവനന്തപുരത്ത് വരുമെന്ന് രാജീവ് ചന്ദ്രശേഖർ ആവർത്തിക്കുന്നുണ്ട്. അതിനാൽ എന്തു വില നൽകിയും ഭരണം പിടിക്കണം. മേയർ സ്ഥാനം വരെ ബലിനൽകാമെന്ന് ബി ജെ പി ആലോചിക്കുന്നത് അതുകൊണ്ടാണ്. ഭരണം എന്തുവില നൽകിയും പിടിക്കണം എന്ന വ്യക്തമായ സന്ദേശം പ്രധാനമന്ത്രി നൽകി കഴിഞ്ഞു.തിരുവനന്തപുരത്തെ മോഡൽ നഗരസഭയാക്കാനാണ് നീക്കം. അതോടെ ജില്ലയിലെ സീറ്റുകൾ തങ്ങൾക്ക് കിട്ടുമെന്ന് ബി ജെ പി കരുതുന്നു. തിരുവനന്തപുര മേയറാകാൻ വി വി രാജേഷും ശ്രീലേഖയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ശ്രീലേഖയെ മേയറാക്കാൻ രാജീവ് ചന്ദ്രശേഖറിന് താല്പര്യമുണ്ടെങ്കിലും ആർഎസ്എസിന്റെ ഇടപെടൽ രാജേഷിന് അനുകൂലമാണ്. നിയമസഭയിൽ കൗൺസിലർ എന്ന നിലയിൽ മുൻ പരിചയമുള്ള ആളാണ് രാജേഷ്. രാഷ്ട്രീയത്തിൽ നവാഗതയായ ശ്രീലേഖക്ക് നഗരസഭാ ഭരണം മുന്നോട്ടു കൊണ്ടു പോകാൻ തക്കവണ്ണം ഉള്ള ആർജ്ജവം ഉണ്ടാകുമോ എന്ന കാര്യത്തിൽ ബിജെപിക്ക് സംശയമുണ്ട്. അതാണ് പരിചയ സമ്പത്തിന് പാർട്ടി മുൻതൂക്കം നൽകുന്നത്. സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി ആയിട്ട് പോലും തൃശൂരിൽ ശ്രദ്ധിക്കപ്പെടാൻ കഴിയാതെ പോയതിന്റെ കാരണമായി പാർട്ടി ചൂണ്ടി കാണിക്കുന്നത് രാഷ്ട്രീയ ബോധമില്ലായ്മയാണ് . പ്രധാന സ്ഥാനങ്ങളിൽ രാഷ്ട്രീയക്കാർ മതിയെന്നാണ് തീരുമാനം. എന്നാൽ രാധാകൃഷ്ണൻ കനിയാതെ ഭരണം കിട്ടില്ലെന്ന സാഹചര്യത്തിലാണ് ബി ജെ പി വിട്ടുവീഴ്ചയെ കുറിച്ച് ആലോചിക്കുന്നത്. രാജീവ് രാധാകൃഷ്ണനുമായി നിരന്തരം കൂടിയാലോചനകൾ നടത്തുന്നുണ്ട്. നാളെ ഹൈക്കമാന്റിൽ നിന്നും അനുമതി വാങ്ങി കോൺഗ്രസ് സി പി എമ്മിനെ പിന്തുണയ്ക്കാനുള്ള സാധ്യത തള്ളികളയാനാവില്ല. അതാണ് ബി ജെ പിയെ ഭയപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha























